അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2017, ഏപ്രിൽ 16, ഞായറാഴ്‌ച

ആശുപത്രി കുറിപ്പുകള്‍


ജനിച്ചതിനു ശേഷം ആദ്യമായി അസുഖം വന്ന് ആശുപത്രിയില്‍ കിടക്കുന്നത് ഈ ഇടക്കാണ്. അതൊരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. രോഗത്തിന്‍റെതായ ബുദ്ധിമുട്ടുകള്‍ക്കിടയിലും മറക്കാനാകാത്ത ഒരുപാട് കാഴ്ചകള്‍ ആ പത്തു ദിവസങ്ങള്‍ എനിക്കു നല്‍കി. രണ്ടാം നിലയിലെ കുഞ്ഞു മുറിയിലും മുറിയിലെ ജാലകത്തിലൂടെ പുറത്തും ഞാന്‍ കണ്ടതും കേട്ടതും തികച്ചും വ്യത്യസ്തമായിരുന്നു. മുറി വൃത്തിയാക്കുന്നതിനിടെ മക്കളുടെ വിശേഷങ്ങളും വീട്ടുകാര്യങ്ങളും പറയുന്ന ചേച്ചി, പീടിയാട്രിക്ക് ഡ്യൂട്ടി ആയിരുന്നിട്ടും എപ്പോഴും മുറിയില്‍ കയറിവന്നു കലപില കൂട്ടുന്ന നഴ്സിംഗ് കുട്ടികള്‍,, ഇടക്കിടെ അപ്രത്യക്ഷനാകുകയും, പ്ലാവിന്‍റെ ചുവട്ടിലോ രോഗികളെ കൊണ്ടുപോകാന്‍ വരുന്ന ഓട്ടോയിലോ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന റൂംനമ്പര്‍ മൂന്നിലെ കുട്ടി, വയ്യെന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഓടി വന്ന സിസ്റ്റ്ര്‍ .ഇയാളൊരു പേടിത്തൊണ്ടന്‍ ആണല്ലോടോ എന്ന് പറഞ്ഞു കളിയാക്കിയ ഡോക്ടര്‍.  പോസ്റ്റ്‌ മോര്‍ട്ടം ഡ്യൂട്ടിക്കായി ഇടക്കിടെ അടുത്തുള്ള മോര്‍ച്ചറിയിലേക്ക് പോകുന്ന പോലീസുകാര്‍. പുതിയ കെട്ടിടം നിര്‍മിക്കുന്നിടത്ത് മറച്ചു കെട്ടിയ പച്ച ഷീറ്റുകള്‍ക്കിടയിലൂടെ ഇടക്കിടെ പുറത്തേക്കു നീണ്ടു വരുന്ന നായക്കുട്ടിത്തലകള്‍. പ്ലാവിന്‍റെ കൊമ്പില്‍ അവയെ നോക്കി ഇരിക്കുകയും തരം കിട്ടിയാല്‍ കൊത്തി ഓടിക്കുകയും ചെയ്യുന്ന അനേകം കാക്കകള്‍. ഏറെ ഉണ്ടായിരുന്നു കഴ്ചകളും അനുഭവങ്ങളും. വിരസമായ നിമിഷങ്ങളില്‍ ആ കാഴ്ചകളില്‍ ചിലതൊക്കെ ചെറിയ കുറിപ്പുകള്‍ ആക്കി എഴുതിയതാണ് താഴെ

15 ഫെബ്രുവരി 
പ്രണയ ദിനം കഴിഞ്ഞ കാര്യം അച്ഛൻ വീട്ടിൽ നിന്ന് കൊണ്ടുവന്ന മനോരമ എടുത്ത് ഡേറ്റ് നോക്കിയപ്പോഴാണ് അറിയുന്നത്. അല്ലെങ്കിൽ തന്നെ അറിഞ്ഞിട്ടെന്ത്. കുളക്കോഴിക്കെന്ത് വിഷും ചൻഗ്രാന്തീം. എന്നാലും മിനിഞ്ഞാന്ന് കുട്ടികളുടെ പുതിയ വാർഡിന്റെ മുകളിൽ രണ്ടു കാക്ക ഇരുന്ന് ഉമ്മ വച്ചു കളിക്കുന്നത് കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാണ്. പിന്നെ തലേ രാത്രി പനിച്ചു വിറച്ചു കിടന്നതിന്റെ ക്ഷീണത്തിൽ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. അല്ലെങ്കിലും ആരോഗ്യത്തോടെ പുറത്തിറങ്ങി നടക്കുന്നവർക്കല്ലേ പ്രണയവും വിരഹവും ഒക്കെ ചിന്തിക്കാൻ നേരം. സിറിഞ്ചിൽ മരുന്നും നിറച്ചോണ്ടു സിസ്റ്റർ വരുന്നത് നോക്കിയിരിക്കുമ്പോ വേറെ ഒന്നും ചിന്തിക്കാൻ തോന്നില്ല. 


അല്ലെങ്കിൽ തന്നെ നല്ല രസമുള്ള കാഴ്ചകൾക്കിടയിൽ എന്ത് ചിന്തിക്കാൻ. ഇവിടെ നിന്ന് നോക്കിയാൽ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ളോക് എന്ന് എഴുതിയ കെട്ടിടം മാത്രമേ കാണാൻ കഴിയൂ. ഇടക്ക് അമ്മൂമ്മമാർ(കൂനുള്ള വടി കുത്തിയ അമ്മൂമ്മ അല്ലാട്ടോ) മക്കൾക്ക് കുഞ്ഞുവാവ ഉണ്ടായത് കൊണ്ട് മാത്രം അമ്മൂമ്മ ആയ ചിലർ കുഞ്ഞിനെ വെയില്‍ കൊള്ളിക്കാൻ എടുത്തുകൊണ്ടു നടക്കുന്നു. വാവയുടെ മുഖം ഇവിടെ ഇരുന്നാൽ കാണില്ല. എങ്കിലും കാണുമ്പോൾ സന്തോഷം ഉള്ള കാഴ്ചയാണ്. ഒരിക്കൽ ഒരു വാവയുടെ മുഖം കണ്ടു. ആ വാർഡിൽ നിന്ന് ഞാൻ കിടക്കുന്ന കെട്ടിടത്തിലേക്ക് അവർ ഷിഫ്റ്റ് ചെയ്തു വന്നപ്പോൾ , ജനാലയിൽ ഇരുന്നു താഴേക്ക് നോക്കി നല്ല തുടുത്ത മുഖം ഉള്ള വാവയെ ഞാൻ കണ്ടു. ആ വാവ അണോ എന്നറിയില്ല രാത്രിയില്‍ കരഞ്ഞു ബഹളം വെക്കുന്നത് എന്റെ റൂമിൽ ഇരുന്നാൽ കേൾക്കാം.

ഞാൻ ഒരു വാവയായിരുന്നപ്പോൾ കരഞ്ഞു ബഹളം വച്ചത് ഇപ്പോൾ കിടക്കുന്ന ബില്ഡിങ്ങിന്റെ സൈഡിൽ ഒരു ഓടിട്ട മുറിയിൽ ആയിരുന്നു. അത് പൊളിച്ചു കളഞ്ഞിട്ട് അവിടെ പുതിയ നാല് നില കെട്ടിടം പണിതുകൊണ്ടിരിക്കുകയാണ്.
ഭായിമാർ ആണ് പണിക്കാർ. എന്റെ റൂമിന്റെ കക്കൂസിൽ ഇരുന്നാൽ അവർ സംസാരിക്കുന്നത് കേൾക്കാം. ഇടക്ക് താഴെ റോഡിൽ ഇരുമ്പ് കമ്പി ചുമന്നുകൊണ്ട് പോകുന്നതും കാണാം. ഒരു പാട്ടുകാരൻ ഭായി ഉണ്ട്. ഞാൻ ബാത്‌റൂമിൽ പോകുമ്പോഴൊക്കെ മൂപ്പരുടെ പാട്ട് താഴെ നിന്ന് കേൾക്കാം. ഹിന്ദി ആണെങ്കിലും നല്ല ഈണത്തിലും താളത്തിലും ആണ് പാട്ട്. അവർ ഇവിടെ തന്നെ ആണോ കിടപ്പ് എന്നറിയില്ല. ആണെങ്കിൽ എങ്ങനെ കിടക്കുന്നോ! ഭയങ്കര കൊതുകാണു സന്ധ്യ കഴിഞ്ഞാൽ.

ജനൽ അടച്ചേക്കാം..

കൊതുകടി കൊണ്ടിട്ടുള്ള പണികിട്ടാൻ വയ്യ. ഇന്ന് തന്നെ നഴ്സിംഗ് സ്റ്റുഡന്റസ് എന്നെ കുത്ത് കൊള്ളിച്ചേനേ. എന്റെ അനിയനേക്കൾ ചെറിയ കുട്ടികള്‍ ആണ്. ഇടക്കിടക്ക് വരും temperature നോക്കാൻ. സത്യം പറഞ്ഞാൽ ഉച്ചക്ക് പനി ഉണ്ടായിരുന്നു. കുത്തു കൊള്ളാന്‍ വയ്യാത്തത് കൊണ്ട്(പേടി ആയിട്ടല്ല) ഡോക്ടര്‍ തന്ന പനിഗുളിക കഴിച്ച് ആ ചൂടത്തും ഞാന്‍ പുതപ്പിനടിയില്‍ കയറി.

അപ്പോഴാണ്‌ കുട്ടിമാലാഖമാര്‍ രണ്ടുപേര്‍ തെർമോമീറ്ററുമായി കയറി വന്നത്. തെര്‍മോമീറ്റര്‍ എന്‍റെ കക്ഷത്തില്‍ പ്രതിഷ്ടിച്ച് വാച്ചില്‍ നോക്കി നിന്നു. തെര്‍മോമീറ്ററിലെ റീഡിംഗ് കണ്ട് അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി എന്തൊക്കെയോ കുശു കുശു എന്ന് പറഞ്ഞു, എന്നിട്ട് നേരെ താഴെ നഴ്സസ് റൂമില്‍ പോയി സിസ്റ്ററെ വിളിച്ചുകൊണ്ട് വന്നു. ഒരു മുട്ടക്കാട്ടൻ സിറിഞ്ചിൽ മരുന്നുമായി അവര്‍ എന്‍റെ മുന്നിലെത്തി. ദൈവാധീനം കൊണ്ട് പനി വിട്ടു തുടങ്ങിയിയിരുന്നു. ഏതായാലും കുത്തു കൊള്ളാതെ രക്ഷപെട്ടു. എന്തായാലും നാളെയും വരുമല്ലോ, ചേട്ടാ പ്രഷർ..ചേട്ടാ പനി എന്നും പറഞ്ഞുകൊണ്ട്. കാണിച്ചു കൊടുക്കുന്നുണ്ട് ഞാന്‍.

സമയം ആറേ മുക്കാൽ ആയി. വീട്ടിൽ ആണെങ്കിൽ സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയം.
ഒന്ന് കിടക്കട്ടെ..നല്ല ക്ഷീണം.

16 ഫെബ്രുവരി 
ഞാൻ ഇന്നലെ പറഞ്ഞ വാവ ആണെന്ന് തോന്നുന്നു രാത്രി നിർത്താതെ കരച്ചിൽ ആയിരുന്നു. കേൾക്കുമ്പോൾ സങ്കടം തോന്നും. അവരുടെ ഭാഷ നമുക്ക് അറിയില്ലല്ലോ. രാവിലെ വന്ന ഒരു നഴ്‌സിംഗ് കുട്ടി ആണ് പറഞ്ഞത് ആ വാവക്ക് വയറിനു സുഖം ഇല്ലായിരുന്നു മരുന്ന് കൊടുത്തപ്പോൾ ഇപ്പൊ സുഖായി ഉറങ്ങുകയാണെന്നു.

പുറത്തെ വലിയ ക്യൂ വിന്‍റെ നീളം കുറഞ്ഞു വരുന്നു.
കഞ്ഞി വാങ്ങാൻ ഉള്ള ക്യൂ ആണ്. അമ്മയും അച്ഛനും കൂടി പോയി കഞ്ഞിയും എന്തോ കറിയും കാഞ്ഞിവെള്ളവും വാങ്ങിക്കൊണ്ട് വന്നു. മലങ്കര ക്രിസ്ത്യന്‍ സഭയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗം ആണ്.



ദാ ഒരു ഇത്ത ദൂരെ നിന്ന് ഓടി വരുന്നുണ്ട്. 
കഞ്ഞി തികഞ്ഞു കാണുമോ..
നോക്കാട്ടെ...
മ്മ്..കിട്ടി..


ഇതുപോലെ വൈകുന്നേരങ്ങളില്‍ വാഴക്കുളം ഭാഗത്ത് നിന്നുള്ള ഒരു ആശ്രമത്തില്‍ നിന്ന്‍ ഭക്ഷണം കൊണ്ട് വരുന്നുണ്ട്. ഇവര്‍ മാത്രമല്ല മറ്റു പല സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ഇതേ കാര്യം ചെയ്യുന്നുണ്ട്.

രോഗികൾ മാത്രമല്ല ഇതിന്‍റെ ഗുണഫോക്താക്കള്‍. ആശുപത്രി ജോലിക്കാർ സിസ്റ്റര്‍മാര്‍ സെക്യൂരിറ്റി ഗാർഡുകൾ എല്ലാവരും ഉണ്ട് ക്യൂവിൽ. രാവിലെ കഞ്ഞിയും വൈകിട്ട് ചോറുമായി അവർ വരും. വിശപ്പിനു ജാതിയോ മതമോ ഇല്ല എന്ന് തെളിയിക്കുന്ന കാഴ്ച.

പറയാതെ വയ്യ!
നല്ല സ്വാദുള്ള ഭക്ഷണം ആണ്.

ഇതൊരു സർക്കാർ ആശുപത്രി ആണ്. ഇവിടെ ചികിത്സ തേടിഎത്തുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ടവർ. ആശുപത്രി ജനറൽ വാർഡിൽ കിടക്കുമ്പോൾ പണച്ചിലവ് ഇല്ല എന്നത് ശരി തന്നെ. പക്ഷേ ഒരു കുടുംബത്തിന്റെ earning hand ആയിരിക്കും ചിലപ്പോൾ രോഗി. ആ അവസ്ഥയിൽ ഈ സൗജന്യ ഭക്ഷണം അവർക്ക് വളരെ വളരെ വളരെ വലിയ ഒരു ആശ്വാസമാണ്. ആ ആശ്വാസം അവർക്ക് നൽകുന്ന ഈ സന്നദ്ധ പ്രവർത്തകർക്ക് നന്മ വരട്ടെ.പുണ്യ പ്രവർത്തി തുടരാൻ ദൈവം താങ്ങായിരിക്കട്ടെ.

17 ഫെബ്രുവരി 
ചിലർ അങ്ങിനെ ആണ്. അവരുടെ ഒന്നോ രണ്ടോ വാക്കുകൾ മതി നമ്മുടെ ആകാംഷകളും , ഭീതിയും , വേദനകളും കഴുകിക്കളയാൻ.

രാത്രി ഓഫീസിൽ നിന്നും കൂട്ടുകാർ കാണാൻ വന്നിരുന്നു. വിരസതയുടെ സമയം തള്ളി നീക്കാൻ രവി മേനോന്റെ അതിശയരാഗം, സത്യൻ അന്തിക്കാടിന്റെ ആത്മാവിന്റെ അടിക്കുറിപ്പുകൾ എന്നീ രണ്ടു പുസ്തകങ്ങൾ കൊണ്ടു വന്നിരുന്നു. അജീഷേട്ടന്റെ ശേഖരത്തിൽ നിന്നാണ്. എങ്കിലും എല്ലാവരും ചുറ്റും വന്നു നിന്നപ്പോൾ ഞാൻ ഒരു വലിയ രോഗി ആണെന്നൊരു തോന്നൽ നിഴലിച്ചു. പുതിയ വീര്യം കൂടിയ മരുന്നിന്റെ ആലസ്യത്തിലും അവരുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ വാ തോരാതെ സംസാരിക്കുകയായിരുന്നു. അധികം താമസിയാതെ തന്നെ ഈ മുറിയിലെ ഏകാന്തതയിലേക്ക് എന്നെ എടുത്തെറിഞ്ഞ ശേഷം നന്മകൾ നേർന്ന് അവർ പോയി.
ക്ഷീണം അസഹനീയം ആയിരുന്നു. തല ഉയർത്താൻ പോലും വയ്യാത്ത തളർച്ച. മരുന്നുകൾ പ്രവൃത്തി തുടങ്ങി എന്നതിന്റെ അടയാളം. മനോധൈര്യത്തിന്റെ കുറവോ ഏകാന്തതയുടെ ഭയമോ എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.

മരുന്നിന്റെ തളർച്ച കൂടി ആയതോടെ ആകെ ഭീതിതമായി മനസ്സ് മടുത്തിരുന്നു.
അപ്പോഴാണ് അവർ കയ്യിൽ മരുന്ന് ട്രേ യുമായി വന്നത്. എന്ത് പറ്റി അർവിൻ എന്ന ചോദ്യവുമായി തുടങ്ങിയ അവർ ഇൻജക്ഷൻ എടുത്ത ശേഷവും കൂടുതൽ നേരം എന്റെ അടുത്ത് ഇരുന്ന് സംസാരിക്കുകയും ആത്മവിശ്വാസം തരികയും ചെയ്തു. മുറിയിലെ അരണ്ട cfl മാറ്റി വെളിച്ചമുള്ള ഒന്നിടാൻ house keepingനോട് പറയാൻ അവർ പറഞ്ഞു. ക്ഷീണം മാറാൻ NaClDextrose സൊലൂഷൻ ട്രിപ്പ് ആയി ഇട്ടിട്ട് അവർ പോയി.ഇവർ തന്നെ ആയിരുന്നു അതിനു മുൻപുള്ള ദിവസം ഡോക്‌ടറെ ഓർമിപ്പിച്ചു ചില ടെസ്റ്റുകൾ നടത്താൻ മുൻകൈ എടുത്തത്.

അവർ പോയ ശേഷം അച്ഛനും അനിയനും ഭക്ഷണം കൊണ്ടു വന്നു (ഇന്നലെ മറ്റൊരു ആശ്രമത്തിൽ നിന്നാണ് വൈകിട്ട് കൊണ്ടു വന്നത്. പതിവില്ലാത്ത തിരക്ക് മൂലം ഭക്ഷണം നേരത്തേ തീർന്നു പോയത് കൊണ്ട് ഞങ്ങൾക്ക് കിട്ടിയില്ലായിരുന്നു). അത് കഴിച്ച ശേഷം ഉറങ്ങാൻ കിടന്നെങ്കിലും അകാരണമായ ഒരു ഭയം എന്നെ മൂടി നിന്നു. എന്റെ മായക്കത്തിനിടയിൽ എന്റെ പരിഭ്രമം കണ്ട് അമ്മ അവരെ വീണ്ടും വിളിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നിടത്ത് നിന്ന് അവർ വന്നു. bp നോക്കി ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു വീണ്ടും എന്നോട് ഒരുപാട് സംസാരിച്ചു. ന്യൂമോണിയ അത്ര വലിയ അസുഖം ഒന്നും അല്ലെന്നും അവരുടെ പിതാവിന്റെ രോഗ കാലവും ഒക്കെ പറഞ്ഞ് എന്നെ ഉപദേശിച്ചു. പ്രസന്നമായ മുഖവുമായി അവർ ഇന്ന് രാവിലെ വീണ്ടും വന്ന്‌ മരുന്ന് ഇന്ജെക്റ് ചെയ്തു. നെറ്റിയിൽ തൊട്ടു നോക്കി. സംസാരിച്ചു. അവരുടെ വാക്കുകൾ എനിക്ക് ഊർജദായകമായിരുന്നു. അതിൽ എന്റെ സകല പിരിമുറുക്കവും അഴഞ്ഞു.

അവരായിരുന്നു ഇന്നലത്തെ ഡ്യൂട്ടി നഴ്സ്.

അവരുടെ പേര് ഞാൻ തിരക്കിയില്ല. അല്ലെങ്കിൽ തന്നെ പേരിൽ എന്തിരിക്കുന്നു, പ്രവൃത്തിയിലല്ലേ കാര്യം. പ്രൊഫഷണലിസം എത്തിക്സ് എന്നീ വാക്കുകൾക്ക് വലിയ വില ഇല്ലാത്ത ഇന്നത്തെ മലയാളി പൊതു സമൂഹത്തിൽ. ഇവരെ പോലുള്ളവർ ഒരാശ്വാസം ആണ്. പ്രത്യേകിച്ച് ആതുര സേവന രാംഗത്ത് എത്തിക്സ് പ്രൊഫഷണലിസം എന്നിവ മുറുകെ പിടിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടെ കരങ്ങളിൽ ആണ് ഞാൻ ഉള്ളത് എന്ന ചിന്ത ഒരു സുരക്ഷിതത്വ ബോധത്തിന്റെ കവചം എനിക്ക് ചുറ്റും, എനിക്ക് ചുറ്റും മാത്രമല്ല മറ്റുള്ളവർക്ക് ചുറ്റിലും തീർക്കുന്നു.

20 ഫെബ്രുവരി 

പിറന്നാൾ ചന്തികൾ

അതെ ഞാൻ അങ്ങനെ തന്നെ ആണ് ഉദ്ദേശിച്ചത്. ആരും മോശം വിചാരിക്കേണ്ട ഇത് എന്റെ ചന്തികളെക്കുറിച്ചാണ്.
ഒരു കാലത്ത് ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്ന ദിവസങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ ഒരു ഇംഗ്ലീഷ് പ്രയോഗത്തിന്റെ തർജമ ആണ് ഈ പിറന്നാൾ ചന്തികൾ. ആ വാക്കാണ് 'birthday bumps'

ക്രിസ്ത്വബ്ദം 2008 ൽ അടൂർ എൻജിനീയറിങ് കോളേജിൽ BTech ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എന്ജിനീയറിങ്ങിന് ചേർന്നത് മുതൽ കേൾക്കുന്ന ഭീകരമായ രണ്ടു വാക്കുകൾ. രാത്രി പന്ത്രണ്ട് എന്നൊരു സമയം ഉണ്ടെങ്കിൽ, ബർത്ത്ടേ ബോയിയെ കൊല്ലാൻ കൊണ്ടു പോകുന്ന ഒരു പാവം പന്നിയുടെ കണക്ക് കയ്യിലും കാലിലും കൂടി പിടിച്ചു തുക്കി എടുത്ത് മൂന്ന് നാലെണ്ണങ്ങൾ നിൽക്കും. പിന്നെ വളരെ ശാന്തമായി കിന്റർഗാർട്ടൻ ക്ലാസുകൾ മുതൽ കേട്ടു തഴമ്പിച്ച ആ ഗാനം പാടുകയായി. വളരെ സന്തോഷം തരുന്ന ആ ഗാനം മരണവിധി കേൾക്കുന്ന ഒരു നിരപരാധിയെ പോലെ കേട്ട് നിൽക്കേണ്ടി വരും.

happy birthday to you
happy birthday to you
.....
may the good God bless you
and keep you
happy birthday to you..


ഇത് കഴിയുമ്പോൾ നാല് വശത്തു നിന്നും എണ്ണമറ്റ കാലുകൾ സമൃദ്ധമായ ചന്തികളെ ഭേദ്യം ചെയ്യുകയായി. ഇതിനിടയിൽ ചില വിദ്വാന്മാർ മുറി തൂക്കാൻ വാങ്ങി വെച്ചിരിക്കുന്ന ചൂല് , തറ തുടക്കുന്ന mop ന്റെ കോല് ഇതുകൊണ്ട് ചില പ്രയോഗങ്ങൾ കൂടി നടത്തും. സാധാരണ ഒരു മുണ്ട് മാത്രമാണ് രാത്രികാല വേഷം. ആ രാത്രിയിൽ ജീൻസും അതിനുള്ളിൽ ജെട്ടിയും(പിറന്നാൾ ദിനത്തിൽ മാത്രം രണ്ടെണ്ണം) ഉണ്ടെങ്കിൽ കൂടി വരാനുള്ളത് വഴിയിൽ തങ്ങാറില്ല. അങ്ങിനെ ഉള്ള മൂന്ന് ജന്മദിനങ്ങൾ കഴിഞ്ഞു പോയി. നാലാമത്തെ ജന്മദിനത്തിന് പനി ആയത് കൊണ്ട് ഉറക്കത്തിൽ നിന്ന് ശബ്ദമുണ്ടാക്കി പേടിപ്പിച്ചു ഉണർത്തിക്കൊണ്ട് മറ്റു കലാപരിപാടികളിൽ നിന്നും മുക്തനാക്കി. ഇങ്ങനെ ഒക്കെ ആണെങ്കിലും അതിനു ശേഷമുള്ള കേക്ക് മുറിക്കൽ ചടങ്ങും സർപ്രൈസ് ഗിഫ്റ്റുകളും ഒക്കെ വലിയ സന്തോഷം തന്നെ ആയിരുന്നു.
മറ്റൊരിക്കൽ 'പിറന്നാൾ ചന്തികൾ' ഭയന്ന് orkutഇൽ ബർത്ത്ടേ മാറ്റിയിട്ട ഒരു സംഭവം ഉണ്ട്. അന്നാണ് എനിക്ക് എന്റെ കൂട്ടുകാരുടെ സ്നേഹം മനസിലായത്. എന്റെ ജന്മദിനവും(ഫെബ് 18) പിറന്നാളും(കുംഭം തൃക്കേട്ട) ഓർത്തിരുന്ന മഹാന്മാർ ഈ രണ്ടു സുദിനങ്ങളിലും എന്റെ ചന്തികൾ ചെണ്ടപ്പുറമാക്കി. ആദ്യത്തെ മൂന്നു കൊല്ലം ഞാൻ ക്രിസ്തുവിനെ മാതൃക ആക്കിയെങ്കിലും നാലാം വർഷം പഴയ വേദനയുടെ ഓർമ്മകൾ എന്നെ ദുർവാസാവാക്കി. ഞാനും കൊടുത്തു എല്ലാത്തിനും നല്ല ഒന്നാന്തരം പിറന്നാൾ ചന്തികൾ.

അതൊക്കെ ഒരു കാലം. ഓർമകളിൽ മാത്രം പൂവിടുന്ന തിരികെ കിട്ടാത്ത കാലം. ഇത്തവണത്തെ എന്റെ ജന്മദിനവും പിറന്നാളും ആശുപത്രിക്കിടക്കയിൽ ആയിരുന്നു. കാനുലയിലൂടെ കയറ്റുന്ന ഇൻജക്ഷൻ കൂടാതെ എളിയിൽ എടുക്കുന്ന ഒരു ഇൻജക്ഷൻ കൂടി തുടങ്ങിയിട്ടുണ്ട്. വേദന ഉള്ള കുത്തിവയ്പ് ഒന്നും അല്ലെങ്കിലും സൂചിയും സിറിഞ്ചും കാണുമ്പോഴേ എന്റെ കയ്യും കാലും വിറച്ചു തുടങ്ങും. മിനിഞ്ഞാന്ന് എന്റെ ജന്മദിനം ആയിരുന്നു. ഇന്ന് എന്റെ നാള് വെച്ചുള്ള ഹിന്ദു ആചാര പ്രകാരം ഉള്ള പിറന്നാളും. ഈ രണ്ടു ദിവസവും ചന്തിയിൽ കുത്തു കൊണ്ടു. പിറന്നാൾ ദിവസം സിറിഞ്ചുമായി സിസ്റ്റർ മുറിയിൽ കയറി വന്നപ്പോൾ 2008 മുതലുള്ള മൂന്ന് പിറന്നാൾ രാത്രികൾ ഒരു മാത്ര കൊണ്ട് മനസിലൂടെ കടന്നു പോയി.

21 ഫെബ്രുവരി 
ചോര എടുത്ത് ക്ഷീണിച്ച ലാബ് ടെക്നിഷ്യന്മാരെ പോലെ കൊതുകുകൾ ഓരോന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ജനൽ വഴി പുറത്തേക്ക് പോകുന്നുണ്ട്.

22 ഫെബ്രുവരി 
ആശുപത്രിയിലെ തുറന്ന ജയിലിൽ നിന്നും ബെഡ്റൂമിലെ ഏകാന്ത തടവിലേക്ക്. കുറച്ചു നാൾ റസ്റ്റ് എടുക്കേണ്ടി വരും. വരാൻ പോകുന്ന ആ ദിവസങ്ങൾ ആണ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത്.

കഴിഞ്ഞു പോയ ഓരോ ദിവസവും സൗഖ്യത്തിലേക്കുള്ള നടപ്പാത ആയിരുന്നു. ഹോസ്പിറ്റൽ മുറിയുടെ ജനാലക്കരികിൽ പകൽ ഉണർന്നിരിക്കുന്ന സമയങ്ങളിൽ ഞാൻ കണ്ട കാഴ്ചകൾ മറക്കാനാകാത്തതായിരുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നു തളർന്ന വൃദ്ധജന്മങ്ങൾ വരെ, പ്രാവും കാക്കയും മുതൽ നയ്ക്കുട്ടിയും തള്ളയും വരെ. ഓരോന്നിനും ഓരോ കഥകൾ പറയാനുണ്ടാകും. സന്തോഷത്തിന്റെ പൂത്തിരി ചിതറിയ പിഞ്ചു കരച്ചിലുകൾ കേട്ട അടുത്ത മുറിയിൽ മറ്റൊരു കുരുന്നിനു രക്തത്തിനു വേണ്ടി അലയുന്ന മാതാപിതാക്കൾ. ഇതിനിടയിൽ മാർക്കിനും തൊഴിൽപരിചയത്തിനും വേണ്ടി നെട്ടോട്ടമൊടുന്ന കുട്ടി നേഴ്‌സുമാർ. ആരുമല്ലെങ്കിലും എന്റെ ഏകാന്തതയിൽ ഇത്തിരി കളി തമാശകളുമായി അവരുമുണ്ടായിരുന്നു. ഇന്ന് ഡിസ്ചാർജ് ചെയ്യും എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ പ്രാർത്ഥിക്കാം ചേട്ടാ എന്ന ആ ഒരു വാക്ക്. 

മുറി വൃത്തിയാക്കാൻ വരുന്ന ചേച്ചിമാർ മുതൽ രാവും പകലും വരുന്ന സിസ്റ്റർമാർ. പിന്നെ ഡോക്ടർമാർ. അതിൽ ഒരു സിസ്റ്ററെക്കുറിച്ചു ഞാൻ നേരത്തേ എഴുതിയിരുന്നു. അവരുടെ പേര് അസ്മ എന്നാണ്. ഇന്ന് പോരാൻ നേരം അവരോടു മനം നിറഞ്ഞു നന്ദി പറഞ്ഞു. എന്റെ നന്ദി പറച്ചിലിനു മറുപടിയായി അവർ പറഞ്ഞത് ഇത്രയും മാത്രം.

"നമ്മൾ മനുഷ്യർക്ക് പരസ്പരം കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യം നല്ല വാക്കുകൾ ആണ്. പിന്നെ നിങ്ങളുടെ ഒക്കെ മുഖത്ത് വിരിയുന്ന പുഞ്ചിരി ആണ് ഞങ്ങളെ പോലുള്ളവരുടെ സന്തോഷം". 
ഈ ദിവസങ്ങളിൽ കാണാൻ വന്ന സുഹൃത്തുക്കൾ ബന്ധുക്കൾ. എത്രയോ മുഖങ്ങൾ ഓരോ മുഖങ്ങളിലും തെളിയുന്നത് വിവിധ ഭാവങ്ങൾ. എങ്കിലും കണ്ടതെല്ലാം നന്മയുള്ള കാഴ്ചകൾ. വിരസത ഞാൻ അറിഞ്ഞതേ ഇല്ല. എല്ലാവരോടും നന്ദി മാത്രം.
അജീഷേട്ടന്റെ പുസ്തകങ്ങൾക്ക് ഇനി ആണ് ഞാൻ ഒരു ശല്യമാകാൻ പോകുന്നത്. ഇനി ഉള്ള വളരെ കുറച്ചു നാളത്തെ വിശ്രമകാലം. ആശുപത്രിയിലെ കാഴ്ചകളിൽ നിന്നും വിരസമായി നിത്യവും കാണുന്ന മാവും പുളിയും കപ്പളവും പവിഴമല്ലിയും പിന്നെ പാർക്ക് ചെയ്തിരിക്കുന്ന ഒന്നു രണ്ടു വണ്ടികളും.

മനുഷ്യർ അങ്ങിനെ ആണ്. കുറച്ചു നാൾ ഒരു സാഹചര്യത്തിൽ കഴിഞ്ഞാൽ അതിൽ നിന്നും മാറാൻ വിമുഖത കാട്ടുന്നവർ. സാരമില്ല രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ഈ ഏകാന്തതയെ ഞാൻ പ്രണയിച്ചു തുടങ്ങും. പകൽ എനിക്ക് കൂട്ടായി എന്റെ അമ്മയുണ്ടാകും. രാത്രിയിൽ ആ കൂട്ടിലേക്ക് അച്ഛനും അനുജനും കൂടി ചേരും. പിന്നെ എപ്പോഴും ഈശ്വരനും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ