അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ഡിസംബർ 27, ചൊവ്വാഴ്ച

ആസക്തി


എനിക്കിപ്പോൾ എല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. മുന്നിലുള്ളത് മാത്രമല്ല പിന്നിലുള്ളതും വശങ്ങളിലുള്ളതും മുകളിലും കീഴെയും ഉള്ളതും ഒരുമിച്ചു കാണാം. താഴെ വലിച്ചു കെട്ടിയ നീല നിറമുള്ള ടാർപ്പോളീൻ പടതക്കു കീഴെ കുശുപ്പിടിച്ചു തുടങ്ങിയ തെങ്ങിൻ കട്ടിലിലിൽ ഞാൻ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. ക്ഷമിക്കണം ! ഞാൻ അല്ല എന്റെ ശരീരം. അമ്മയുടെ ഗർഭപാത്രത്തിൽ ജീവന്റെ തുള്ളികളിൽ നിന്നും ചെറു നാമ്പായി ഈ ലോക ഗോളത്തിലേക്ക് മുളച്ചു പൊന്തിയ നാളിൽ അച്ഛൻ വാങ്ങിയ കട്ടിൽ. എന്റെ പിള്ള മണവും മലവും മൂത്രവും കിതപ്പും വിയർപ്പും പിന്നീടെന്നോടൊപ്പം കുടുംബത്തിന്റെ ഭാരവും തങ്ങിയ കട്ടിൽ. ഇന്നതെന്റെ മാംസവും പേറി ഞാനെന്ന ഇല്ലായ്മയെ നോക്കി കരയുന്നു.


എന്റെ ആസക്തിയുടെ ദിനങ്ങളിൽ കട്ടിലിൽ മുഖമമർത്തി കരഞ്ഞിരുന്നവൾ , ഞാൻ കരയിച്ചിരുന്നവൾ എന്ന് പറയുന്നതാകും ഉചിതം. അവളുടെ മുഖം ആ കട്ടിലിൽ തന്നെ ഉണ്ട്. എന്റെ ശരീരത്തിന്റെ കാൽച്ചുവട്ടിൽ. ഈ അവസാന വേളയിലും അവളുടെ കണ്ണുനീരിന് കാരണം ഞാൻ മാത്രം.

കട്ടിലിന്റെ തലക്കൽ സജലങ്ങളായ നാല് പളുങ്ക് കണ്ണുകൾ. മക്കൾ ആണ്. പൊൻതരികൾ തോൽക്കുന്ന ആ പെൺതരികളെ ഇനി എനിക്ക് ലാളിക്കാനാവില്ല. മടിയിലിരുത്തി കൊഞ്ചിക്കാനാകില്ല. സ്കൂൾ വിനോദയാത്രക്ക് ഒരിക്കലെങ്കിലും പണം കൊടുക്കാൻ എനികാകില്ല. എനിക്കതിനു കഴിഞ്ഞിരുന്നുമില്ല. ആസക്തിയുടെ ദിനങ്ങളിൽ നിന്നുള്ള ഒരു മോചനമാകട്ടെ അവർക്കീയച്ഛന്റെ വേർപാട്.

ഇപ്പോൾ കേട്ട വലിയൊരു ശബ്ദം എന്നെ ദഹിപ്പിക്കാനുള്ള മാവിന്റെ അന്ത്യ ശ്വാസമാണ്. മുപ്പത്തി അഞ്ച് മാമ്പഴക്കാലങ്ങൾ എനിക്കു സമ്മാനിച്ച മുത്തശ്ശി മാവും എന്റെ കൂടെ വരുന്നു. അവരുടെ തിടം വെച്ച ശിഖരങ്ങൾ എന്റെ ആസക്തിയുടെ ബാക്കി പത്രമായി തൊടിയിലുപേക്ഷിച്ച അവസാനത്തെ സ്പടിക കുപ്പിയെ നിർദാക്ഷണ്യം തകർത്തു. അതിൽ നിന്നും ലഹരിയുടെ ചിറകുകൾ വീശി മരണത്തിന്റെ മാലാഖമാർ എന്നെ നോക്കി കൊഞ്ഞനം കുത്തി.

എനി എനിക്കൊരു മടങ്ങിപ്പോക്കില്ല എന്നറിയുമ്പോൾ അനുനിമിഷം ജീവിതത്തോടുള്ള ആസക്തി എന്നെ കൊത്തി വലിക്കുന്നു. ചൂട് കൂടി വരുന്നു. കാഴ്ച മങ്ങുന്നു. കണ്ണുകൾ അടഞ്ഞു. ഇനി ഞാൻ ഇല്ല.

ഇതുകൂടി വായിച്ചു നോക്കൂ