അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2017, മാർച്ച് 29, ബുധനാഴ്‌ച

കോട്ടയം 17 : ഒരു വായനാനുഭവം


മുന്നറിയിപ്പ് എന്ന മലയാള ചലച്ചിത്രത്തിന്റെ എഴുത്തുകാരൻ എന്ന നിലക്കാണ് ഉണ്ണി ആർ എന്ന കഥാകൃത്തിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം മാറ്റി നിർത്തിയാൽ അതിന്റെ കഥ തന്നെ ആയിരുന്നു ചിത്രത്തിലെ യഥാർത്ഥ നായകൻ. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ലീല ചാർളി എന്നീ സിനിമകൾ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ചും കൂടുതൽ അന്വേഷിക്കുന്നതും കഥകൾ വായിക്കുന്നതും. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് രചന ആയി പലരും കരുതിയിരുന്നത് ലീല എന്ന കഥ ആണ്. ഒരു ഏഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മാസ്റ്റർ പീസ് എന്നൊന്നുണ്ടോ എന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലീലയേക്കാളും മികച്ച ഒരുപാട് കഥകൾ എഴുത്തുകാരന്റേതായി ഉണ്ട്. അതിൽ ഒടുവിലായി വായിച്ചത് കോട്ടയം 17 എന്ന ഹൃദയഹാരി ആയ കഥ ആണ്. പ്രസാധകരുടെ രേഖകൾ പ്രകാരം കോട്ടയം 17ന് അബുദാബി ശക്തി അവാർഡും അയനം - സി വി ശ്രീരാമൻ കഥാപുരസ്കാരവും ലഭിച്ചിട്ടുള്ള ഈ കഥ ഒരു മികച്ച വായനാനുഭവം തന്നെ പകർന്നു തന്നു.

മനുഷ്യനും മനുഷ്യത്വവും ദൈവവും വിശ്വാസവും വിശ്വാസികളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ തുറന്നെഴുത്ത് ആണ് കോട്ടയം 17. തനി കോട്ടയം വാമൊഴിയിലുള്ള സംഭാഷണങ്ങളുമായി മുന്നോട്ടു പോകുന്ന കഥയിൽ മനുഷ്യരെക്കൂടാതെ ചെടികളും മരങ്ങളും ഓന്തും അണ്ണാനും തവളയും എന്തിന് ആരുടെയോ ഒച്ച വരെ കഥാപാത്രങ്ങൾ ആയി കടന്നു വരുന്നുണ്ട്. തന്റെ കഥകളിൽ കോട്ടയത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നതിന്റെ വിശദീകരണം കഥാകാരൻ ആമുഖത്തിൽ കുറിച്ചിട്ടിരിക്കുന്നത് ഇങ്ങനെ ആണ്.
"...ഈ കഥകൾ എഴുതിത്തുടങ്ങിയപ്പോൾ അവിടുത്തെ തൊണ്ടുകളും വീടുകളും മരങ്ങളും കെട്ടിപ്പെറുക്കി കുടമാളൂരു നിന്നും തിരുവനന്തപുരത്തെ എന്റെ വീട്ടിലേക്ക് വന്നു എന്നും പറയാം. ഒരുപക്ഷേ, നാളെ, ഏതൊരു പരിഷ്കൃത നാടും പോലെ ഒരു മുഖഛായയിൽ, ഒരേ ഭാഷയിൽ, ഒരേ വടിവിൽ കുടമാളൂരും മാറിയേക്കും. അതിനു മുൻപ് എന്നെ നീയൊന്ന് പകർത്തി വയ്ക്ക് കൊച്ചേ എന്ന് എന്റെ നാട് പറയുന്നത് പോലെ തോന്നിയിട്ടുണ്ട്..."

നാട്ടിൻപുറത്തുകാരായ കുഞ്ഞും പെണ്ണമ്മയും ക്രിസ്തീയ വിശ്വാസപ്രകാരം സമാധാനത്തോടെ ജീവിച്ചു പോന്നിരുന്നവർ ആയിരുന്നെങ്കിലും കുട്ടികൾ ഇല്ല എന്ന വ്യഥ അവരെ വല്ലാതെ അലട്ടിയിരുന്നു. ആ വിഷമത്തിൽ നിന്നും കുഞ്ഞിന് ആശ്വാസം പകരാൻ തൊടിയിൽ നട്ടു വളർത്തിയിരുന്ന കപ്പച്ചെടികളും പ്ലാവും ചെമ്പരത്തിയും ഒക്കെ ശ്രമിച്ചിരുന്നു. എന്നും കുഞ്ഞിനോട് അവരും കുഞ്ഞ് അവരോടും വർത്തമാനം പറഞ്ഞു. കാപ്പി തണുത്ത് പോകും എന്ന് പറഞ്ഞ് പെണ്ണമ്മ വിളിക്കുന്ന കാര്യം അന്ന് രാവിലെ കുഞ്ഞിനോട് പറഞ്ഞത് ചക്കയുടെ മറവിൽ ഒളിച്ചിരുന്ന ഒരു ഓന്തായിരുന്നു. വൈകുന്നേരങ്ങളിൽ കള്ളു കുടി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുഞ്ഞ് കപ്പേളക്ക് മുന്നിൽ നിൽക്കും. പിന്നെ അതിനുള്ളിലെ ഉണ്ണിയേശുവിനോട് വിശേഷം പറയലായി കളികൾ ആയി. കുഞ്ഞുങ്ങൾ ഇല്ലാത്ത കുഞ്ഞിന് കുഞ്ഞേശു തന്റെ കുഞ്ഞായിരുന്നു. അന്നത്തെ ദിവസം കനത്ത മഴ ആയിരുന്നു. കപ്പേളയുടെ മേൽക്കൂരയിലെ ചോർച്ചയിൽ നിന്നും ഉണ്ണിയേശുവിന്റെ തലയിലേക്ക് വെള്ളം വീഴുന്നുണ്ടായിരുന്നു. ആദ്യം കയ്യിലുണ്ടായിരുന്ന തോർത്ത് എടുത്ത് കുഞ്ഞു ശിരസ്സ് തോർത്തിക്കൊടുത്തെങ്കിലും വീണ്ടും നനഞ്ഞുകൊണ്ടിരുന്നു. മഴ നനഞ്ഞു കൊച്ചിനു പനി വരാതെ ഇരിക്കാൻ ഉണ്ണിയേശുവിനെ കുഞ്ഞ് അന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. പിറ്റേന്ന് രാവിലെ പെണ്ണമ്മ സ്വന്തം കുഞ്ഞിനെയെന്ന പോലെ അവനെ ലാളിച്ച ശേഷം ഒരു കുട്ടയിൽ തുണി വിരിച്ച് അതിൽ കിടത്തി ദൈവപുത്രനെ അവന്റെ വീട്ടിൽ കൊണ്ട് പോയി വിടാൻ കുഞ്ഞിനെ യാത്രയാക്കുന്നു. കപ്പേളക്ക് മുന്നിൽ കൂടി നിന്ന ആളുകളിൽ നിന്നും വളരെ ഹീനമായ പെരുമാറ്റമാണ് കുഞ്ഞിന് നേരിട്ടത്. അച്ഛൻ ദേഷ്യത്തിലായിരുന്നെങ്കിലും തിരുവസ്ത്രത്തിന്റെ മാന്യത ഓർത്ത് കുഞ്ഞിനെ ഭേദ്യം ചെയ്യാതെ മുണ്ടിന്റെ കുത്തിനു പിടിച്ചു ശകാരിച്ചു വിട്ടു. അന്ന് കുഞ്ഞിനെ പള്ളിയിൽ നിന്ന് വിലക്കി.

ഉണ്ണി ആറിന്റെ തൂലികയുടെ ചലനത്തിൽ ഈ സംഭവങ്ങൾ ഹൃദയസ്പർശിയായ കഥയായി പിറന്നു. ഓരോ കഥാസന്ദർഭവും നേരിട്ട് കാണുന്ന അനുഭൂതി ആണ് ഓരോ വരികളും വായിക്കുമ്പോൾ ലഭിക്കുന്നത്. മനുഷ്യരായി പിറന്നു വളർന്ന ആർക്കും കുഞ്ഞിനെ മനസിലാക്കാൻ കഴിഞ്ഞില്ല. രെവീശ്വരത്തെ തോട്ടുവക്കിൽ വിഷമിച്ചു കുത്തിയിരുന്ന കുഞ്ഞിനെ സങ്കടത്തോടെ നോക്കിയ നാണിയമ്മയുടെ പശുവുവിനും അവൾക്ക് മുകളിൽ ഇരിക്കുകയായിരുന്ന കാക്കയ്ക്കും കുഞ്ഞിനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയില്ലായിരുന്നു. മനുഷ്യർക്ക് മനുഷ്യരെ മനസിലാക്കാൻ എവിടെ നേരം. കുഞ്ഞിനെ ചീത്ത വിളിക്കുമ്പോഴും പെണ്ണമ്മയെപ്പറ്റി അസഭ്യം പറഞ്ഞപ്പോഴും മാനത്ത് നിന്ന് ഒരശരീരി കേട്ടെങ്കിൽ, അല്ലെങ്കിൽ ഉണ്ണിയേശുവിന്റെ രൂപം എന്തെങ്കിലും പറഞ്ഞെങ്കിൽ എന്ന് ഓരോ വായനക്കാരനും ആഗ്രഹിച്ചു പോകുന്ന തരത്തിൽ ഉള്ള എഴുത്തിൽ കഥാകാരൻ വിശ്വാസികളുടെ വിശ്വാസം എന്ന പൊള്ളത്തരത്തെ തുറന്നു കാണിക്കുന്നത് കഥാപത്രമായ ദേവാസിയുടെ സംഭാഷണത്തിലൂടെ ആണ്. പിന്നേ പ്രതിമക്കല്ലേ പനി വരുന്നത് , പൊലയാടി മോന് ഭ്രാന്താണച്ചോ എന്ന് ദേവസ്സി പറയുമ്പോൾ സ്വന്തം വിശ്വാസത്തെ തന്നെ ആണ് അയാൾ ചോദ്യം ചെയ്യുന്നത്. നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ എന്ന ക്രിസ്തുവിന്റെ മൊഴി മറന്ന വിശ്വാസികൾ. അല്ലെങ്കിൽ തന്നെ അവിടെ ആര് പാപം ചെയ്തു.

ഉണ്ണി ആറിന്റെ കോട്ടയം 17 ഒരു കണ്ണാടി ആണ്. സമൂഹത്തിന്റെ നേർക്ക് മതങ്ങളുടെ നേർക്ക് വിശ്വാസങ്ങളുടെ നേർക്ക് തുറന്നു പിടിച്ച ഒരു കണ്ണാടി. കുഞ്ഞും പെണ്ണമ്മയും ദേവസ്സിയും വികാരിയച്ഛനും എല്ലാം നമുക്ക് ചുറ്റും ഉണ്ട്, അല്ലെങ്കിൽ അവരെല്ലാം നമ്മൾ തന്നെ ആണ്. ഈ കണ്ണാടിയിൽ നോക്കുമ്പോഴാണ് നമ്മുടെ ഒക്കെ മനസ്സ് എത്ര വിരൂപം ആണ് എന്ന് മനസിലാകുന്നത്. എങ്കിലും ആശക്ക് വകയുണ്ട്. അത്രയും അപമാനം ഏറ്റു വാങ്ങിയിട്ടും "ഓ അവനപ്പോഴത്തെ ദേഷ്യത്തിന് ഏതാണ്ട് പറഞ്ഞു. അത് സാരമില്ല. ദൈവം നമുക്കാ ഭാഗ്യം തന്നില്ല. നീ കരയാതെ കൊറച്ച് കാപ്പി അനത്തിക്കൊണ്ട് വാ" എന്ന് ലാഘവത്തോടെ പറയാൻ മനസുള്ള കുഞ്ഞിനേപ്പോലെ ഉള്ളവരും ഇവിടെ ബാക്കി ഉണ്ട്.

എങ്കിലും ഒരു സംശയം ബാക്കി. 
ഈ കഥക്ക് കോട്ടയം 17 എന്നു പേരിടാന്‍ എന്തായിരിക്കും കാരണം ? 

✍ അര്‍വിന്‍

ഇതുകൂടി വായിച്ചു നോക്കൂ