അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, മേയ് 30, തിങ്കളാഴ്‌ച

മാലാഖപിടുത്തം


ചാർളിയിലെ ടെസ്സയും ഞാനും തമ്മിൽ എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും ഞങ്ങൾ രണ്ടു പേരും അവരവരുടെ കുട്ടിക്കാലത്ത് മാലാഖയെ തപ്പി നടന്നിട്ടുണ്ടെന്ന്..

സെന്റ് മേരീസ് യു പി സ്‌കൂൾ നോട് ചേർന്ന് ഒരു പള്ളി ഉണ്ട്. സംഭവം നടക്കുമ്പോൾ ഞാൻ ഇതേ സ്‌കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്. ഞാൻ(പാവം) എൽദോ വിപിൻ അഭിജിത് റിൻസൻ ഇങ്ങനെ ഒരു ഛോട്ടാ ഗാങ്ങ് ഉണ്ടായിരുന്നു ക്ലാസ്സിൽ.ഞങ്ങൾ കുട്ടി gangsters മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിഞ്ഞു പള്ളിയിൽ പോകാറുണ്ട്. സ്ഥിരമായി ഉച്ചക്ക് പള്ളിയിൽ പോകാറുണ്ടെങ്കിലും പള്ളിയിലെ ശുശ്രൂഷകളെപ്പറ്റിയോ ക്രിസ്ത്യൻ സങ്കൽപ്പങ്ങളെക്കുറിച്ചോ വിശ്വാസങ്ങളെ ക്കുറിച്ചോ എനിക്ക് അറിവില്ലയിരുന്നു. അതുകൊണ്ടു തന്നെ ചില നിഷ്‌കളങ്കമായ സംശയങ്ങൾ എന്റെ പിഞ്ച് മനസ്സിൽ നാമ്പിട്ടു.

അങ്ങിനെ ഒരു ദിവസം തകൃതിയായി നടക്കുന്ന സോഷ്യൽ സ്റ്റഡീസ് ക്ലാസിനിടയിൽ വെച്ച് എന്റെ ഏറ്റവും കട്ട സംശയത്തിന്റെ പൊതി അഴിച്ചു
"എടാ..എൽദോ.... മാലാഖ ആണാണോ പെണ്ണാണോ"

"അത് നിനക്കറിയില്ലേ..മാലാഖ പെണ്ണാ.."

"ഓഹ്.. അപ്പൊ മാഖേടെ അച്ഛനും പെണ്ണാണോ "

"മാലാഖേടെ അച്ഛൻ അല്ല.. പപ്പ , അതും പെണ്ണാ..
നീ കണ്ടട്ടില്ലേ ആനിവേഴ്സറിക്കൊക്കെ ഫ്രോക്ക് ഒക്കെ ഇട്ട് ചേറകൊക്കെ വെച്ച് സ്റ്റേജിൽ.."

"എടാ പൊട്ടാ.. അത് മാലാഖ അല്ല അത് നമ്മടെ സ്‌കൂളിലെ ഗേൾസാ" എന്റെ യുക്തിബോധം ഉണർന്നത് വളരെ പെട്ടന്നായിരുന്നെങ്കിലും അവൻ ഒരു കൗണ്ടർ അറ്റാക്ക് നടത്തി

"ഡാ മരമാക്രീ..അതൊക്കെ എനിക്കറിയാം. ശരിക്കുള്ള മാലാഖേനെ കണ്ടട്ടാ അവര് പെൺ പിള്ളേരെ അങ്ങനത്തെ ഡ്രെസ്സ് ഇടീക്കണത്.."

"നീ ശരിക്കുള്ള മാലാഖേനെ കണ്ടട്ടൊണ്ടോ ?"

"ഒണ്ടല്ലോ..പള്ളീടെ ഉള്ളില് നമ്മള് പ്രാർഥിക്കണടത്തു ഒരു വല്യ കർട്ടൻ (അൾത്താരയുടെ മുന്നിലെ കർട്ടൻ) ഇല്ലേ. അത് മാലാഖേടെ കൂടാണ്. അതിന്റെ പുറകില് മാലാഖ ഒണ്ട്.. നമ്മടെ പള്ളീല് നാല് മാലാഖമാരുണ്ട്..
അവര് ചോറുണ്ണണത് നമ്മള് കാണാതിരിക്കാനാ കർട്ടൻ ഇട്ടേക്കണെ, നമ്മള് കണ്ടാ അവർടെ ശക്തി പോവും.
ഇന്നാള് കർട്ടൻ കാറ്റത്ത് പൊങ്ങിയപ്പോ അതിനകത്ത് ഒരു വാഷ് ബേസിൻ ഞാൻ നിന്നെ കാണിച്ച് തന്നില്ലേ..
അതവർക്ക് കൈ കഴുകാനാ..അങ്ങനെ കുറെ ഉണ്ട് അതിന്റെ പോറകില്.." അവന്റെ സചിത്ര വർണനകൾ കേട്ടപ്പോൾ എനിക്കവനോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി.

അന്ന് ഞാനും എൽദോയും മാത്രമേ പള്ളിയിൽ പോയുള്ളൂ. ഞങ്ങൾ പ്രാർത്ഥിക്കാൻ ആയി മുട്ട് കുത്തി. അവനൊന്ന് കണ്ണടച്ചപ്പോഴേക്കും എന്റെ കഴുത്തും തലയും കർട്ടന്റെ പിന്നിലേക്ക് എത്തിയിരുന്നു.

"ഡാ..എറങ്ങടാ താഴെ.." സത്യം പറയാമല്ലോ ഉള്ള ജീവൻ കത്തി പോയ പോലെ ഞാൻ ഒന്ന് ഞെട്ടി. കൂടെ ഉണ്ടായിരുന്ന ശിങ്കിടികളും. തിരിഞ്ഞു നോക്കിയപ്പോൾ ഒരു സിസ്റ്റർ ആണ്(nun). മഠത്തിലെ ഏറ്റവും പ്രായം കൂടിയ സിസ്റ്റർ ആണ്. പ്രായം ചെന്ന് വയ്യാതെ അയിട്ടും ഒച്ചക്ക് ഒരു കുറവും ഇല്ല. തൊട്ടടുത്ത നിമിഷം തന്നെ മൂപ്പത്തിയാരുടെ പിടി എന്റെ ചെവിയിൽ വീണു.
പിള്ളേരാന്ന് വെച്ച് എന്തും ചെയ്യാമോ എന്നും ചോദിച്ച് എന്റെ ചെവിയിൽ പിടിച്ച് തിരിക്കാൻ തുടങ്ങി.പിന്നെ ഒട്ടും താമസിച്ചില്ല ഞാൻ മാലാഖയെ നോക്കിയതാ എന്ന സത്യം അങ്ങ് പറഞ്ഞു. അതോടെ ചെവിയിലെ പിടി വിട്ടു കിട്ടിയെങ്കിലും പോലീസ്കാര് ചെയ്യുമ്പോലെ ഞങ്ങടെ അപ്പന്റെ പേരും അമ്മേടെ പേരും ക്ലാസും ഒക്കെ ചോദിച്ചിട്ടാണ് വിട്ടത്.

ഉച്ച കഴിഞ്ഞുള്ള ഒരു പീരിയടിൽ ക്ലാസ്സിൽ മര്യാദരാമനായി ചെവിയും തിരുമ്മി ഇരിക്കുന്ന നേരത്തു ദാണ്ടെ വാതിൽക്കൽ നേരത്തെ എന്റെ ചെവിക്കു പിടിച്ച സിസ്റ്റർ. ദൈവമേ വീണ്ടും ചെവിക്കു പിടിക്കാനാകുമോ ഞാൻ എൽദോയെ ഒന്ന് നോക്കി. അവൻ തിരിച്ചെന്നെ ദയനീയമായി ഒന്ന് നോക്കി. അപ്പോഴേക്കും ടീച്ചർ എന്നെ അങ്ങോട്ട് വിളിപ്പിച്ചു. അടുത്ത പിടിക്കായി ചെവിയും റെഡി ആക്കി ഞാൻ നിരങ്ങി നിരങ്ങി വാതിൽക്കലെത്തി.

പക്ഷേ എല്ലാം ഞാൻ ചിന്തിച്ചു കൂട്ടിയത്തിന് നേരെ എതിരായിരുന്നു. സിസ്റ്റർ എന്നെ ആദ്യം ഒന്ന് കെട്ടി പിടിച്ചു. പിന്നെ എന്നെ ചേർത്ത് നിർത്തി ടീച്ചറോട് പറഞ്ഞു

"എന്റെ സ്റ്റുഡന്റിന്റെ കുട്ടിയാ.. ഇവന്റെ അമ്മ എന്റെ കൈയ്യീന്ന് കുറേ നുള്ള് വാങ്ങിച്ചിട്ടുള്ളതാ..മിടുക്കിയാർന്നു"
ഇത് പറഞ്ഞു കൊണ്ട് പുള്ളിക്കാരി ഉച്ചക്ക് പൊന്നാക്കിയ എന്റെ ചെവി തിരുമ്മി തന്നു. സത്യം പറയാല്ലോ എനിക്ക് അകെ അങ്ങു സന്തോഷം ആയി.പിള്ളേരൊക്കെ ഇത്തിരി ഭയ ഭക്തി ബഹുമാനത്തോടെ കാണുന്ന ആളാണ് എന്നെ ചേർത്ത് പിടിച്ചേക്കണെ. പിന്നെ കയ്യിലുണ്ടായിരുന്ന ഒരു വലിയ ചോറ്റു പാത്രം എനിക്ക് തന്നിട്ടു തുറന്നു നോക്കാൻ പറഞ്ഞു. തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ നല്ല പഴുത്തു തുടുത്ത ചാമ്പയ്ക്കകൾ. അമ്മയെ ഞാൻ തിരക്കി എന്ന് പറയണേ മോനേ, പറ്റുമെങ്കി എന്നെ ഇടക്കൊക്കെ വന്നൊന്നു കാണാൻ പറയണേ എന്ന് പറഞ്ഞ് ബിയാട്രീസ് സിസ്റ്റർ പതുക്കെ നടന്നകന്നു.

അതിനു ശേഷം മാലാഖയെ കാണാൻ കൊതി തോന്നുമ്പോഴൊക്കെ ഞാൻ എന്റെ ചെവിയിലൊക്കെ ഒന്ന് തൊട്ടു നോക്കുമായിരുന്നു. കുറച്ചു നാളത്തേക്ക് എനിക്ക് പിള്ളേരുടെ ഇടയിൽ വലിയ പവർ ആയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആ ചാമ്പക്കയിൽ ഒന്ന് പോലും എനിക്ക് കിട്ടിയില്ല കേട്ടോ.

2016, മേയ് 28, ശനിയാഴ്‌ച

വിശുദ്ധി


ഇനിയെനിക്കെന്തിനു ദാഹജലം കുഞ്ഞേ.
ശമിച്ചെന്നാത്മാവിന്‍ ദാഹം നിന്‍ വിശുദ്ധിയാല്‍.
പകരം നിന്‍ വറ്റാത്ത സ്നേഹത്താല്‍ കൊളുത്തുക നീ
ഇരുള്‍പരന്ന ലോകത്തിനൊരു കെടാ വിളക്ക്.

അര്‍വിന്‍




2016, മേയ് 11, ബുധനാഴ്‌ച

സുബര്‍ക്കത്തിലെ കുഞ്ഞാടുകള്‍

"   മൃഗങ്ങൾ മരിച്ചാൽ സ്വർഗത്തിൽ പോകുമോ ????   "

കുറച്ച്‌ നാളുകളായി ഈ ഒരു സംശയം എന്നെ വേട്ടയാടുന്നു.തെറ്റ് ചെയ്യാത്തവരും നിഷ്കളങ്കരുമായി ഉള്ളവർ സ്വർഗത്തിലും , അല്ലാത്തവർ  നരകത്തിലും പൊകുമെന്നാാണല്ലോ നമ്മൾ എല്ലാവരും കേട്ടിട്ടുള്ളത് . കൊച്ചു കൊച്ചു തെറ്റുകള്ക്ക് പോലും നരകങ്ങൾ ഉള്ള ഹിന്ദുമതത്തിൽ പെട്ട ആൾ ആയത്കൊണ്ട് ഞാൻ ചിലപ്പോൾ നുണ പറഞ്ഞതിന്റെയും കുശുമ്പ് കാണിച്ചതിന്റെയും ഭിക്ഷക്കാരനു പൈസ കൊടുക്കാതതിന്റെയും പേരില് നരകത്തിൽ പോയേക്കാം. അതേ സമയം ടീ പാപകർമങ്ങൾ ചെയ്ത എന്റെ നല്ല ഒന്നാന്തരം പാലാക്കാരന്‍ നസ്രാണി സുഹൃത്ത് കുംബസാരിച്ചും പശ്ചാതപിച്ചും അവരുടെ സ്വർഗത്തിൽ ചെല്ലുന്നതുമാണ് .
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും രണ്ടു കൂട്ടരുടേയും നരകത്തിൽ പുഴുക്കൾ ഉള്ളതായി കേട്ടിട്ടുണ്ട്. ഒരു തെറ്റും ചെയ്യാത്ത  ,,നിരുപദ്രവകാരികളായ ( ചൊറിയൻ പുഴു ഒഴികെ ) ഈ പിഞ്ചു പ്രാണികൾ എങ്ങനെ നരകത്തിൽ എത്തി എന്ന് എനിക്കിപോളും മനസ്സിലായിട്ടില്ല.
ഇനി സ്വര്ഗത്തിലെ കാര്യമെടുത്താൽ അവിടെ എങ്ങും ഒരു ജീവി ഉള്ളതായി കേട്ടിട്ടുമില്ല . മനുഷ്യരെപോലെ പിടിച്ചു പാറി നടത്താത്ത ,അഴിമതി കാണിക്കാത്ത ,കൊലപാതകം ചെയ്യാത്ത ,വന സമ്പത്ത് നശിപ്പിക്കാത്ത , ബലാത്സംഗം ചെയ്യാത്ത ഈ ജീവികളൊക്കെയും സ്വർഗവാതിൽ കടക്കേണ്ടതല്ലേ .

പാപങ്ങൾ ഒഴുക്കി കളയാൻ ഗംഗയും . പശ്ചാത്തപിക്കാൻ കുംബസാരക്കൂടും ഉള്ളിടത്തോളം ഞാനും നീയും ഉള്പ്പെടുന്ന മനുഷ്യകുലം പാപങ്ങൾ ചെയ്യുക തന്നെ ചെയ്യും. അപ്പോഴും പറുദീസയിൽ മൃഗങ്ങള്ക്ക് അയിത്തം ആയിരിക്കും. കാരണം അവർ കുംബസാരിക്കാറില്ലല്ലോ... മല ചവിട്ടാറില്ലല്ലോ ..

ഇതുകൂടി വായിച്ചു നോക്കൂ