അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ജൂലൈ 17, ഞായറാഴ്‌ച

ഒരു ലൈൻ പൊട്ടി വീണ കഥ


ഇന്നെന്തോ പത്തുമണിക്ക് തന്നെ ഇറങ്ങാൻ കഴിഞ്ഞു. ബൈക്കിൽ വീട്ടിലേക്ക് പോരുമ്പോൾ പോക്കറ്റിൽ നിന്നും ഫോണിന്റെ വൈബ്രെഷൻ മൂന്നു നാല് തവണ അനുഭവപ്പെട്ടിരുന്നു. വീട്ടിലെത്തിയ വഴി ഫോൺ എടുത്തു നോക്കി.
whatsapp മെസ്സേജ് ആണ്. പരിചയമില്ലാത്ത നമ്പറിൽ നിന്നും ഉള്ള മൂന്നു മെസ്സേജ് ഉണ്ട്.

9497****** :
>da.. couldn't talk much.
>how are you doin??
>da u there..? ith njaanada *******

പൂർവ കാമുകി ആണ്.
കാമുകി എന്നൊന്നും പറയാനോക്കില്ല കേട്ടോ, വൺ വേ ഹെവി വോൾട്ടേജ് ലൈൻ ആയിരുന്നു. ഒരുപാട് നാൾ മനസ്സിൽ കൊണ്ട് നടന്ന മോഹമായിരുന്നു. പക്ഷേ പറയാനൊരു പേടി. സാധാരണ ഈ വക കാര്യങ്ങളിലൊക്കെ ധൈര്യം തരാൻ കൂട്ടുകാർ ഉണ്ടാകുമെങ്കിലും ഈ ലവ് സ്റ്റോറി ഞാൻ ഒഴികെ ഒരു പൂച്ചക്കുഞ്ഞിനു പോലും അറിയില്ലാതിരുന്നത് കൊണ്ട് ആ പിൻതുണയും കിട്ടിയില്ല. അവൾ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു ടെൻഷൻ മുഴുവനും. അതിനു കാരണമുണ്ട് അവൾ സ്‌കൂളിലെ ആസ്ഥാന സുന്ദരി ആയിരുന്നു. ഞാൻ ആണെങ്കിൽ ഇന്നത്തെ പോലെ സ്ലിം ബ്യൂട്ടി ഒന്നും അല്ല, നല്ല ഉരുണ്ടുരുണ്ട് ഒരു ഉണ്ടപ്പക്രു ആയിരുന്നു. പോരാത്തതിന് അവളുടെ അമ്മ ഞങ്ങളുടെ തന്നെ സ്‌കൂളിലെ ടീച്ചറും. അതിന്റെ ഒരഹങ്കാരം അവൾക്കില്ലാതില്ല. എന്നാലും കണ്ടാൽ ആർക്കും ഒരു ഇഷ്ടമൊക്കെ തോന്നും.അങ്ങനെ അകെ മൊത്തം പ്രേമം തളിർത്തു പൂത്തു കായ്ക്കാൻ പാകമായി നിൽക്കുന്ന എന്റെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തിയ ആ ദിനം വന്നെത്തി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു എന്ന് ഓർക്കാൻ ഉള്ള കാരണങ്ങൾ തൽക്കാലം പറയുന്നില്ല. അന്നെന്തോ കാരണം സ്‌കൂൾ നേരത്തെ വിട്ടു
..പറയാൻ മറന്നു !!ഞാൻ അന്ന് ഒൻപതാം ക്ലാസിൽ ആണ് അവൾ എട്ടിലും..
ബസിൽ തിരക്ക് കുറവായിരുന്നു. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും സീറ്റുകൾ ഒക്കെ ധാരാളം ഒഴിഞ്ഞു കിടക്കുന്നു. അവളുടെ മുന്നിലെ സീറ്റിൽ ആരുമില്ല. അവിടെ ഇരുന്നാൽ മുന്നിലെ കണ്ണാടിയിലൂടെ അവളെ കാണാം എന്ന് പ്രായോഗിക ബുദ്ധിയും ഫിസിക്സം ഉപയോഗിച്ച് ഊഹിച്ചു. ഫിസിക്സിൽ ഞാൻ അന്ന് പുലിയാ. പിന്നെ ഒന്നും നോക്കിയില്ല. മുന്നിലേക്ക് വെച്ചു പിടിച്ചു. അവളുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ അവൾ എന്നെ കാണുമെന്നും ഒന്ന് നോക്കി ചിരിക്കാമെന്നുമൊക്കെ ഉണ്ടായിരുന്നു.

പണ്ട് നമ്മുടെ അർജുനൻ ആണോ കർണൻ ആണോ പറഞ്ഞത് , പക്ഷിയുടെ കണ്ണ് മാത്രമേ കാണുന്നുള്ളൂ എന്ന്. ഏതാണ്ട് അത് പോലെ അവളുടെ മുന്നിലെ സീറ്റ് മാത്രം നോക്കി ഞാൻ നടന്നു. നടത്തിനിടയിൽ അറിയാതെ എന്റെ പ്രണയിനിയുടെ തളിരിളം പാദങ്ങളിൽ ഷൂ ഇട്ട കാല് കൊണ്ട് ഞാൻ ഒന്ന് ചവുട്ടി. പാവത്തിന് നൊന്തു കാണും. എന്റെ ഉള്ളൊന്നു പിടഞ്ഞു.

പാവം എന്റെ *******കുട്ടി !!

"എടാ തടിയാ എവടെ നോക്കിയാടാ നടക്കണേ..
ബാക്കിൽ എങ്ങാനും ഇരുന്നാ പോരേ.."
ബസിലെ യാത്രക്കാർ എല്ലാവരും ഒരു അന്യഗ്രഹ ജീവിയെ കണ്ടതു പോലെ എന്നെ നോക്കി. ചിലർ എന്തൊക്കെയോ പിറുപിറുത്തു. പെൺകുട്ടികൾ ചിലർ അടക്കം പറഞ്ഞു ചിരിച്ചു. അതൊക്കെ പോട്ടെ എന്നെ സങ്കടപ്പെടുത്തിയത് അവൾ എന്നെ തടിയാ എന്ന് വിളിച്ചതായിരുന്നു. എന്റെ ഹൃദയം നുറുങ്ങി അകെ തവിടു പൊടിയായി. ഞാൻ എങ്ങാനും സീതാദേവി ആയിരുന്നെങ്കിൽ അപ്പൊ തന്നെ ബസിന്റെ പ്ലാറ്ഫോമും ഭൂമിയും ഒക്കെ പിളർന്ന് താഴേക്ക് പോയേനെ. അതോടെ പൂത്തു നിന്ന പ്രേമമൊക്കെ കൊഴിഞ്ഞു താഴെ വീണു.

ഹാ...ദേ ഇന്ന് രാവിലെ , കൃത്യം പറഞ്ഞാൽ പത്തു വർഷത്തിന് ശേഷം മൂപ്പത്തിയാരെ ടൗണിൽ വെച്ചു വീണ്ടും കണ്ടു. മോളേം കൊണ്ട് ആശുപത്രിയിൽ വന്നതാണെന്ന്. കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ നമ്പർ കൊടുത്തതാണ്
ഞാൻ അവളുടെ പ്രൊഫയൽ പിക്ചർ എടുത്തു നോക്കി. ഫാമിലി ഫോട്ടോ ആണ്. സത്യം പറയാമല്ലോ ഫോട്ടോയിൽ അവളുടെ ഭർത്താവിനെ കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു.
ഒരു തടിയൻ..
വെറും തടിയനല്ല..
ഒരൊന്നൊന്നര തടിയൻ..

'Karma is a lion. That will hunt you down' ഫേസ്‌ബുക്കിൽ ഞാൻ കുറിച്ചിട്ടു.

വാൽ കഷ്ണം :-
arvin ~(ഉണ്ണി):
>di... really tired..talk 2 u later .
gdnt.

തടിയൻ കെട്ടിയോന്റെ കൈക്ക് പണി ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും , ജോലിയുടെ ക്ഷീണം കൊണ്ടും ഞാനവൾക്ക് ഒരു ചെറിയ മെസേജയച്ചു പെട്ടന്ന് കിടന്നുറങ്ങി

ഹൈ ബീം




ക്ലബ്ബിലെ മറ്റാർക്കും ഇല്ലാത്ത ഒരു കാർ സ്വന്തമാക്കണം. ഈ മോഹം അയാളുടെ നിദ്രകളെ കെട്ടിയിട്ടിട്ട് മാസങ്ങൾ ആയിരുന്നു. മോഹം കലശലായ ദിനമൊന്നിൽ അയാൾ പൈതൃക സ്വത്തായി കിട്ടിയ ഭൂമിയിൽ നിന്നും ഒരു തുണ്ട് വിറ്റൊരു കാറു വാങ്ങി. എൻജിന്റെ സവിശേഷതകളോ ഉള്ളിലെ ആഡംബരമോ സുരക്ഷാ സംവിധാനങ്ങളോ അയാളെ തെല്ലും ഭ്രമിപ്പിച്ചില്ലെങ്കിലും ജർമൻ നിർമിതം എന്ന മുദ്രണവും അതിന്റെ വിലയും അയാളിൽ കുളിരു കോരിയിട്ടു. വരാൻ പോകുന്ന ക്ലബ്ബ് ആനുവൽ മീറ്റിംഗിൽ പങ്കെടുക്കാൻ പുതിയ കാറിൽ പോകുന്നതയാൾ സ്വപ്നം കണ്ടു. മീറ്റിംഗിന് ശേഷമുള്ള പൊങ്ങച്ച പാർട്ടിയിൽ പുതിയ കാറിന്റെ സവിശേഷതകൾ സഹ കുടിയന്മാരോട് വിവരിക്കുകയും തദവസരത്തിൽ കാറിന്റെ വിലയെപ്പറ്റി തിരക്കുന്നവരോട് "ഓ..അത്ര വിലയൊന്നുമില്ല നാൽപ്പത് രൂപക്ക് കിട്ടിയെന്നെ.. നാൽപ്പത് ലക്ഷം.." എന്ന് തല ഉയർത്തി, നാൽപ്പത് ഇഞ്ച് നെഞ്ച് പരമാവധി വിടർത്തി, സവിനയം പറയുന്നത് അയാൾ എത്രയോ തവണ ഭാവനയിൽ കണ്ടിരിക്കുന്നു.

ചുവന്ന രെജിസ്റ്റഡ് പ്ലേറ്റ് ഒട്ടിച്ച ജർമൻ പടക്കുതിര രാജവീഥിയിലൂടെ കുതിച്ചു പാഞ്ഞു. പാതക്കിരുവശവും വൈദ്യുത വിളക്കുകൾ അയാൾക്ക് വെളിച്ചം വീശി. കാറിനുള്ളിലെ സുഖശീതളിമായിൽ അയാൾ സ്വയം മറന്നു. ഗീയർ ലിവർ ആറിലേക്ക് നീക്കുമ്പോൾ അയാൾ ആവേശത്തിന്റെ പാരമ്യത്തിൽ ആയിരുന്നു. നെടൂ നീളൻ റോഡിലൂടെ പാലങ്ങളും ടോൾ ബൂത്തുകളും കടന്നു തന്റെ ഗ്രാമത്തിലെ കൊട്ടാര സൗധത്തിലേക്ക് അയാൾ വാഹനം പായിച്ചു.

മഴ വെള്ളം വീണു ചെളി നിറഞ്ഞ നിരത്തിലെ ടാർ ഇളകിയ കുഴികൾ വേഗത്തെ ബാധിച്ചില്ല. ഒന്നിടവിട്ടു മുന്നിലുള്ള വാഹനങ്ങളെ മറി കടക്കുമ്പോൾ എതിരേ വന്ന വാഹനങ്ങളെ അയാൾ ഗൗനിച്ചില്ല. അയാളുടെ ജർമൻ കുതിരയുടെ തിളങ്ങുന്ന കണ്ണുകളിൽ നിന്നും ബഹിർഗമിക്കുന്ന തീഷ്ണമായ പ്രകാശ രശ്മികൾ അവരുടെ കാഴ്ചകളെ മറച്ചു. ദേഷ്യത്താൽ അവർ ചൊരിഞ്ഞ അസഭ്യ വാക്കുകളിൽ നിന്നും അടച്ചിട്ട ചില്ലുകൾ അയാൾക്ക് സംരക്ഷണ കവചം തീർത്തു. ഓരോതവണയും അയാൾ അതിൽ ആനന്ദം കണ്ടെത്തി. വീട്ടിലേക്കുള്ള അവസാന വളവിന്റെ ഇടതു വശത്ത് മുളങ്കൂട്ടങ്ങൾക്കു മുന്നിലെ വൈദ്യുതി പോസ്റ്റിൽ രാത്രിയുടെ ഇരുട്ടിനെ കീറിയെത്തിയ എൽ ഇ ഡി യുടെ വെള്ള വെളിച്ചത്തിൽ അയാൾ ഓമനമകനു വാങ്ങി നൽകിയ ടൂ വീലർ ഇരുമ്പു കഷ്ണങ്ങൾ ആയി മാറുന്നത് വരെ.

ടെക്കി


ഏറെ നേരം നോക്കി നിന്നിട്ടാണ് ബസ് കിട്ടിയത്. എട്ടുമണിക്ക് ശേഷം ഓഫീസിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥ ഇതുവരെ ഉണ്ടാകാതിരുന്നത് കൊണ്ടാണ് ബസിലെ ഈ തിരക്ക് അസാധാരണമായ ഒന്നാണോ എന്ന് പറയാൻ കഴിയാത്തത്. ഫസ്റ്റ് ഗിയറിൽ ഒന്നു തുള്ളിച്ചാടിയ ശേഷം മുക്കി മുരണ്ടു നീങ്ങി തുടങ്ങിയ ട്രാൻസ്‌പോർട്ട് ബസിന്റെ താളത്തിനൊപ്പം യാത്രക്കാരുടെ തലകൾ ഒരു ശാസ്ത്രീയ നൃത്താഭ്യാസിയുടേതു പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. ഞാൻ അടുത്തിരുന്ന ആളെ നോക്കി. ബസ് സ്റ്റോപ്പിൽ വെച്ചു തന്നെ അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്താണിത്ര നോക്കാൻ..!മനുഷ്യരെ കണ്ടിട്ടില്ലേ.. എന്റെ ഉയർന്നു വന്ന പുരികക്കോടികൾ അയാളോടാരാഞ്ഞു. 


"കഴുത്തി കോണാനൊക്കെ കെട്ടി എവടെ പോകുവാ" എന്ത് ശല്യമാ ഇത്..disgusting..! ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ടൈ അഴിച്ചു ബാഗിൽ ഇട്ടു. വെറുതെ ഒച്ച എടുത്ത് ഉള്ള എനർജി കൂടി കളയാൻ വയ്യ. എട്ടരയ്ക്ക് തുടങ്ങിയ ഷിഫ്റ്റാണ്, അഞ്ചരക്കു കഴിയേണ്ടതാണ്. ക്രിട്ടിക്കൽ വർക്കാണ് പോലും. ചെയ്തിട്ടേ പോകാവൂ എന്ന് മുകളിൽ നിന്നുള്ള താക്കീതു വേറെയും. വർക്ക് എല്ലാം തീർത്ത് ഇറങ്ങിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞു. പന്ത്രണ്ട് മണിക്കൂർ ജോലി. ഞങ്ങൾക്ക് വേണ്ടി വാദിക്കാനും സമരം ചെയ്യാനും ഒരു യൂണിയൻകാരും രാഷ്ട്രീയക്കാരും ഇല്ല. അസംഘടിത്തരായേ പറ്റൂ , അവകാശങ്ങളെ പറ്റി ശബ്ദമുയർത്തിയാൽ പിരിഞ്ഞു പോകേണ്ടി വരും.

ക്വർട്ടേഴ്‌സ് ജങ്ഷനിൽ എത്തിയപ്പോഴേക്കും തിരക്ക് കുറഞ്ഞെങ്കിലും വേറെ സീറ്റുകൾ ഒന്നും ഒഴിവില്ലായിരുന്നു. ഇടക്കാരോ കലൂർ ബസ് ആണെന്ന് കരുതി കയറി. കണ്ടക്റ്ററും ആയാളും തമ്മിൽ വാക്കേറ്റം. കയറാൻ നേരം കണ്ടക്റ്റർ അയാളോട് പറഞ്ഞില്ലത്രേ. അയാളെ അടുത്ത സ്റ്റോപ്പിൽ ഇറക്കിയ ശേഷം കണ്ടക്റ്റർ എന്റെ അടുത്ത് വന്നു.

"ഇന്നെന്താ ഇങ്ങോട്ടു പോകുന്നത്?"
"ഒരു പോണേക്കര..അമൃതയിൽ ഇറങ്ങാൻ പറ്റില്ലേ.."
"അമൃതേല് സ്റ്റോപ്പ് ഇല്ല. പോണേക്കര ഇറങ്ങി റയിൽവേ ക്രോസ്സ് ചെയ്താ മതി.." ടിക്കറ്റ് കീറിക്കൊണ്ട് അയാൾ ചോദിച്ചു "മോൻ ഇൻഫോപാർക്കിൽ അല്ലേ..ഞാൻ കാണാറുണ്ട് അവിടുന്ന് കേറുന്നത്. എന്റെ മോള് എൻജിനീയറിങ് കഴിഞ്ഞിരിക്കുവാ എന്തേലും ജോലി ഒഴിവുണ്ടോ അവിടെ" എന്റെ കമ്പനിയിൽ ഇപ്പോൾ ഒഴിവില്ലെന്നും ഇന്റർവ്യൂ വരികയാണെങ്കിൽ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട് ഞാൻ അയാളുടെ ഫോൺ നമ്പർ ചോദിച്ചു. ഒരു തുണ്ടു കടലാസിൽ നമ്പർ എഴുതി തന്നിട്ട് ബാക്കി ഉള്ളവർക്ക് ടിക്കറ്റ് കൊടുക്കാൻ അയാൾ പോയി.

"നിങ്ങള് ഇൻഫോപാർക്കിൽ ആയിരുന്നല്ലേ..ഞാൻ ഓർത്തു വല്ല മെഡിക്കൽ റെപ്പും ആയിരിക്കുമെന്ന്"

അയാളുടെ സംസാരം കേട്ടിട്ടും കെട്ടില്ലെന്നു നടിച്ചു ഞാൻ ഇരുന്നു. ബസ് പാലറിവട്ടത്ത് നിന്നും തിരിഞ്ഞു. ഞാൻ വാച്ചു നോക്കി സമയം എട്ടര. ഹോസ്പിറ്റലിൽ നാളെ ചെന്നാലും മതിയായിരുന്നു. പക്ഷേ നാളെയും നല്ല ജോലിത്തിരക്കാണ്. രാത്രി അശ്വതിയുടെ ചേട്ടന്റെ ഫ്‌ളാറ്റിൽ താമസിക്കാനുള്ള ഏർപ്പാട് അവൾ ചെയ്തിരുന്നു. അവിടെ നിന്നും കുളിച്ചു ഫ്രഷ് ആയി രാവിലെ ഓഫീസിലെത്തിയാൽ മതി.

"ഇന്ഫോപ്പർക്കിലാവുമ്പോ നല്ല ശമ്പളം ഒക്കെ കാണുവല്ലേ.."അയാൾ എന്നെ വിടാനുള്ള ഭാവമില്ല.

"കുഴപ്പമില്ല"ഞാൻ ഒറ്റ ശ്വാസത്തിൽ ഉത്തരം പറഞ്ഞു. അൽപ സമയം അയാൾ മിണ്ടാതിരുന്നെങ്കിലും വീണ്ടും ചോദ്യങ്ങൾ തൊടുത്തു.

"ഓരോരുത്തരുടെ യോഗേ ചുമ്മാ കംപ്യൂട്ടറിന്റെ മുന്നീ കുത്തി ഇരുന്നാ മതി. നമ്മളൊക്കെ രാത്രി കൂടി ഓട്ടോ ഓടിച്ചാലും ആയിരം തികച്ച് കിട്ടൂല്ല..
പിന്നെ നല്ല പെങ്കൊച്ചുങ്ങളൊക്കെ കാണുമല്ലേ അവിടെ.."


ഞാൻ അയാളുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. "ഉണ്ടെങ്കിൽ..? " നുരഞ്ഞു വന്ന ദേഷ്യം പിടിച്ചു കെട്ടാൻ നോക്കിയെങ്കിലും എന്റെ നാവിനെ നിയന്ത്രിക്കാൻ മനസിനായില്ല. "നിങ്ങക്കെന്താ അറിയണ്ടേ..അല്ല നിങ്ങളോടു മറുപടി പറയണ്ട കാര്യമൊന്നുമില്ല എനിക്ക് "

"ഓ നിനക്കൊക്കെ കാണിക്കാം.. ഇന്നാള് ഒരുത്തിയെ ഞങ്ങള് പൊക്കി.. അവക്ക് രാത്രിപ്പണി..മൂന്ന് മണിക്കും നാല് മണിക്കും കാറിൽ വന്നിറങ്ങും.. ഇവിടെ മാന്യന്മാർ ജീവിക്കണ സ്ഥലമാ.. " അയാൾ ശബ്ദമുയർത്തി

"എന്ത് മാന്യത ഹേ... നിങ്ങക്ക് ഞങ്ങടെ ജോലിയെപ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണോ കിടന്നു തൊള്ള തുറക്കണത്.. നാല് വർഷം കഷ്ടപ്പെട്ട് എൻജിനീയറിങ് പഠിച്ചിട്ട് ഓരോ കമ്പനികൾ കയറി ഇറങ്ങി ഇന്റർവ്യൂ ആയ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്ത് ഒരു ജോലി കിട്ടി. നിങ്ങള് കുറച്ചു മുൻപ് പറഞ്ഞ പോലെ ചുമ്മാ സീറ്റിൽ കുത്തി ഇരുന്ന് മേടിക്കാൻ എന്റെ കുടംബസ്വത്തൊന്നുമല്ല അത്. അല്ല അത്ര ബുദ്ധിമുട്ടാണെങ്കിൽ ഒന്ന് വന്നിരുന്നു നോക്ക്. രാവിലെ എട്ടര മുതൽ രാത്രി പന്ത്രണ്ട് വരെ ഒക്കെ. എന്നിട്ടു വൈകി ഇറങ്ങുമ്പോ ബസ് സ്റ്റോപ്പിലെത്താൻ ഒരു ഓട്ടോ പിടിക്കുമ്പോൾ ഞങ്ങൾക്ക് മാത്രം ഇരട്ടി ചാർജ്. 

പിന്നെ പറഞ്ഞല്ലോ ഒരുത്തിയെ പൊക്കി എന്ന്. നാണമില്ലല്ലോ.. നീ പൊക്കിയവൾടെ വീട്ടിൽ ഒരു തള്ള ഉണ്ട്.. കാല് വയ്യാത്തതാ.. ഹൃദയത്തിനും തകരാറുണ്ട്. ഈ മാന്യന്മാരൊന്നും അതൊന്നും അന്വേഷിച്ചില്ലല്ലോ.. 24 മണിക്കൂറും ജോലി ചെയ്യുന്നവരാ ഞങ്ങൾ IT തൊഴിലാളികള്.. ഞങ്ങള് ചെയ്യണ തൊഴിലിന്റെ ഫലമാ നിങ്ങളീ കൈയീ പിടിച്ചേക്കണ മൊബൈല്.. നിങ്ങള് വീട്ടിലിരുന്നു കാണണ വാർത്ത.. രാവിലെ വായിക്കണ പത്രം.. ഓക്കേത്തിന്റെ പിന്നിലും ഞങ്ങടെ ആയുസും ആരോഗ്യവുമുണ്ട്..ഒരു മാന്യൻ വന്നേക്കുന്നു.."


അയാൾ പക്ഷെ മായപ്പെടാനോ വിട്ടു തരാനോ ഭാവമില്ലായിരുന്നു. "ചുമ്മാ ചെലക്കാതെടാ ചെക്കാ.. നിന്റെ ഒക്കെ തനിക്കൊണം പത്രത്തിലും ടിവി യിലും ഒക്കെ കണ്ടു. സ്വന്തം കൊച്ചിനെ വരെ കൊന്നില്ലേ നിന്റെ ഒക്കെ കൂടെ ഉള്ള ഒരുത്തി..മാറ്റവന്റെ കൂടെ പോകാൻ."

"അവൾ ടെക്നൊപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു എന്നത് നേരാ.. എന്ന് വെച്ച് എല്ലാരും അങ്ങനെ ആകുവോ. ഇന്നാള് ഒരാളുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത് ഒരു ഓട്ടോകാരൻ ആയിരുന്നു എന്ന് പാത്രത്തിൽ കണ്ടു. കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിലെ പ്രതികളിൽ ഒരാളും ഓട്ടോകരൻ ആയിരുന്നു. എന്ന് വെച്ച് എല്ലാ ഓട്ടോക്കാരും അങ്ങനെ ആകുമോ.. നിങ്ങൾ ചെലപ്പോ ആയിരിക്കും.." എനിക്കതിനു മറുപടി ഉണ്ടായിരുന്നു.

"ശരി അതൊക്കെ അങ്ങനെ ആയിക്കോട്ടെ.." അയാൾ ഒരുവിധം മയപ്പെട്ടു എങ്കിലും ചോദിച്ചു "നിങ്ങക്കൊക്കെ ജീവിതത്തെപറ്റി എന്തെങ്കിലും അറിയുമോ.. ഉള്ളിയും അരിയും മുളകും ഉപ്പും കടയിൽ പോയി മേടിക്കുന്നവർക്കേ ജീവിതം അറിയൂ."

ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരിക്കാനാണ് തോന്നിയത് "സഹോദരാ.. എന്റെ അപ്പച്ചൻ ഒരു റബർ ടാപ്പിംഗ് തൊഴിലാളി ആണ്. അമ്മ വീടിനടുത്തുള്ള ഒരു സ്‌കൂളിൽ ഉച്ചക്കഞ്ഞി ഉണ്ടാക്കി കൊടുക്കുന്ന പണി ആണ്. ഗവണ്മെന്റ് സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരാനിയത്തി ഉണ്ടെനിക്ക്. എനിക്ക് മണ്ണിലിറങ്ങി കിളക്കാനാറിയാം. എത്താവാഴയും പൂവനും പാളേങ്കോടനും വാഴക്കന്ന് കണ്ടാൽ തിരിച്ചറിയാം. എല്ല ഞായറാഴ്ചയും അപ്പച്ചന്റെ സൈക്കിളിന്റെ പിന്നിലിരുന്നു പള്ളിയിൽ പോകാറുണ്ട് ഇപ്പോഴും..ഞാനും ഒരു സാധാരണക്കാരൻ ആണ്. എന്നെ പോലെ ജീവിതം അറിയുന്നവർ തന്നെ ആണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുട്സ് മുറിയിലെ ചക്രക്കസേരയിലിരുന്നു മുരടിക്കുന്നത്. ഞങ്ങളുടെ ഡ്രെസ്സിൽ ചെളി പുരാളാറില്ല, വിയർക്കാറില്ല പക്ഷേ അദ്ധ്വാനിക്കുന്നവർ തന്നെ ആണ്. തൊഴിലിന്റെ മഹത്വം അറിയുന്നവരാണ്..ആധുനിക ലോകത്തെ തൊഴിലാളി വർഗമാണ് ഞങ്ങൾ. " 
അതിനയാൾ മറുപടി പറഞ്ഞില്ല. ബസിന്റെ ജനൽകമ്പിയിൽ തല ചാരി പുറത്തേയ്ക്ക് നോക്കിയിരുന്നു. വളവുകൾ തിരിഞ്ഞ് വീതി കുറഞ്ഞ റോഡിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു.


"പോണേക്കര എത്തി"കണ്ടക്റ്റർ വന്നു തോളിൽ തട്ടി. ഇറങ്ങാൻ നേരം മകളുടെ ജോലിക്കാര്യം അയാൾ വീണ്ടും ഓർമിപ്പിച്ചു. എന്നോട് തർക്കത്തിൽ ഏർപ്പെട്ടിരുന്ന ആളും എന്റെ കൂടെ ഇറങ്ങി. ആയാളും അമൃതായിലേക്കണത്രെ. ഇളയ മകൾക്ക് നാളെ ഒരു ശസ്ത്രക്രിയ ഉണ്ട്. കൂടുതൽ ചോദിച്ചപ്പോൾ അവരുടെ ശസ്ത്രക്രിയക്കു വേണ്ടി രക്തം നൽകാൻ ആണ് ഞാൻ വന്നിരിക്കുന്നത്. അതിനു ശേഷം എന്റെ മുഖത്തേക്ക് നോക്കാൻ അയാൾക്ക് ബുദ്ധിമുട്ടുള്ളത് പോലെ തോന്നി. ബ്ലഡ് ബാങ്കിൽ രക്തം കൊടുത്തു ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അയാൾ വരാന്തയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ മൂത്ത മകൾ ആണെന്നു പറഞ്ഞു.

"മോളെന്താ ചെയ്യണേ..?" ഞാൻ ചോദിച്ചു
"ഞാൻ ബി.ടെക്ക് ചെയ്യുവാ ഇവിടെ കുസാറ്റിൽ."
"ആഹാ മിടുക്കിയാണല്ലോ.. ഏതാ ബ്രാഞ്ച്..?"
"കമ്പ്യൂട്ടർ സയൻസ്.." ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി അയാൾ തല കുനിച്ചു നിൽക്കുകയായിരുന്നു.


( ഇത് തികച്ചും സങ്കല്പികം മാത്രം. എങ്കിലും ഇത്തരം അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു )

ഇതുകൂടി വായിച്ചു നോക്കൂ