അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഓണം ഒരു ഓര്‍മ


മഞ്ഞച്ചേമന്തി സ്വര്‍ണമുക്കുറ്റി വെള്ളമന്താരം തുമ്പപ്പൂ 
തൃത്താപ്പൂവും അരിപ്പൂവും പിന്നെ ചെങ്കദളിപ്പൂ ചെത്തിപ്പൂ.
പേരറിയാത്തൊരായിരം പൂക്കള്‍ വേറെയുണ്ട് തൊടികളില്‍, 
കൂടകളില്‍ നിറയ്ക്കുവാനായി കുട്ടികളൊത്തു കൂടുമ്പോള്‍.

ചേലില്‍ച്ചെത്തി മെഴുകിയ നടുമുറ്റത്തെ പൂക്കളങ്ങളില്‍
പൂക്കളോരോന്നും വൃത്തമൊപ്പിച്ചു ചേര്‍ക്കുന്നു മണിമങ്കമാര്‍.
ചാരെയാടി തിമിര്‍ക്കുമാരോമല്‍ പൈതങ്ങള്‍ കൂട്ടരൊന്നിച്ച്-  
കൂടുന്നു കളിയാടുവാന്‍, തുമ്പി തുള്ളുവാന്‍, മലര്‍മുറ്റത്ത്.

കര്‍ക്കിടക കരിങ്കോളു മാറി , പൊന്‍വെയില്‍ ചൊരിഞ്ഞാദിത്യന്‍
നേരുന്നു നന്മ മാലോകര്‍ക്കെല്ലാം ഓണത്തെ കാത്തിരിക്കുമ്പോള്‍.
ഓരോ മുറ്റത്തുമുണ്ടൊരു ചെറു വാഴയെങ്കിലും സ്വന്തമായ്
ഓണസദ്യയൊരുക്കുവാന്‍ പല കായ്കനികള്‍ തൊടികളില്‍.

പാകമായവ പങ്കു വയ്ക്കുന്നു പാവങ്ങള്‍ക്കയല്‍ വീട്ടുകാര്‍
പാട്ട് പാടലും പന്തടിക്കലും ഒത്തുകൂടലിന്‍ മേളങ്ങള്‍.

ഓണമെത്തുമ്പോളോര്‍മയില്‍ ഒന്നും മായാതെ തെളിഞ്ഞെത്തുന്നു
പോയ നാളിലെ ഓണനാളുകള്‍, നാട് നീങ്ങിയ നന്മകള്‍ !   
                       * * * * *
ഇന്നു നാം കാണുമോണനാളുകള്‍ , കാപട്യത്തിന്‍ വിപണികള്‍
കത്തിക്കേറും വിലക്കയറ്റത്തില്‍ മുങ്ങി നില്‍ക്കുന്ന മേളകള്‍.

ഓണസദ്യ ഒരുക്കണമെങ്കില്‍ മാബലിനാട്ടില്‍ ഇല്ലൊന്നും
നെല്‍വയലുകള്‍ അന്യമായ് , മനോരമ്യമാം പൂമരങ്ങളും.
ഓണത്തെ വരവേല്‍ക്കുവാന്‍ ഒരു പൂക്കളമൊരുക്കീടുവാന്‍
പാണ്ടി നാട്ടില്‍ നിന്നെത്തണം പോലും പൂവുകള്‍, വിഷപ്പൂവുകള്‍!
പൂത്തുമ്പിയില്ല പൂമണമില്ല പങ്കുവയ്ക്കും മനസ്സില്ല
എന്നിനി നമ്മള്‍ വീണ്ടെടുക്കുമാ പൈതൃകത്തിന്റെ നന്മയെ ?

എ കെ അംബിക
25-08-2015

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

പുണ്യം




ജീപ്പിലേക്ക് കയറാന്‍ നേരം മുതലാളി ഒരിക്കല്‍ കൂടി ഫോണ്‍ എടുത്ത് വിളിച്ചു. മഞ്ഞു പുതച്ചു കിടക്കുന്ന താഴ്‌വാരത്തേക്ക് നോക്കി മറുതലക്കല്‍ നിന്നുമുള്ള മറുപടിക്കായി അക്ഷമനായി കാത്തു നിന്നു.

"മൊതലാളീ...കുരിശ് പള്ളീടെ അവിടെത്തി.ഞാന്‍ ഇപ്പൊ എത്തും." കിതച്ച് കിതച്ച് ശ്വാസം കിട്ടാതെ വരുമ്പോഴും അയാള്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഒരഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ആ വയോധികന്‍ മുതലാളിയുടെ ബംഗ്ലാവിനു മുന്നില്‍ എത്തി.

താമസിച്ചതിലുള്ള നീരസം കാണിക്കാതിരിക്കാന്‍ മുതലാളി ശ്രമിച്ചില്ല. എന്തിനു മറച്ചു വെക്കണം. ആഴ്ച്ച തോറും പണം എണ്ണി വാങ്ങുമ്പോള്‍ ഈ കിതപ്പും പരവേശവും ഒന്നുമില്ലല്ലോ. ഒക്കെ ഇവറ്റകളുടെ അഭിനയം അല്ലെ. പണി എട്ക്കാണ്ട് തിന്നാന്‍ ഉള്ള അടവുകള്‍. അതും പോരാഞ്ഞ് കഞ്ഞീടെ വെള്ളം കൊടുതവര്‍ക്കിട്ടു തന്നെ കൈ പോക്കുന്ന വര്‍ഗം.

"ഞാന്‍ നാട്ടില്‍ പോകുവാണ്, നീ ഇന്ന് ഇവിടെ ഉണ്ടാവണം.. രാത്രി ഇഞ്ചിക്ക് കാവലിരിക്കാന്‍ വര്‍ഗീസ്‌ ഉണ്ടാവില്ല, അവനെന്‍റെ കൂടെ വരുവാ.."

മുതലാളിയുടെ ഇടവക പെരുന്നാളാണ് . വര്‍ഷങ്ങള്‍ ആയി ഹൈറേഞ്ചില്‍ ആണെങ്കിലും, ഒരിക്കല്‍ പോലും പെരുന്നാള് മുടക്കാറില്ല മുതലാളി.ഇത്തവണത്തെ പെരുന്നാള് മുതലാളിയുടെ വകയാണ്. രാത്രി നാട് ചുറ്റി ഉള്ള റാസായ്ക്ക് മുന്നില്‍ ഞെളിഞ്ഞ് നടക്കാന്‍ ഉള്ളതാണ്. താന്‍ നേര്‍ച്ചയായി കൊടുത്ത പൊന്നും കുരിശ് നാലാള് കാണുന്ന ദിവസവും. പള പള മിന്നണ സില്‍ക്ക് ജുബ്ബയും ഇട്ട്‌ റാസായുടെ മുന്നിലുള്ള ആ നടവും, ആളുകള്‍ താന്‍ കൊടുത്ത പൊന്നും കുരിശിനെ പ്പറ്റിയും, തന്റെ ദൈവ ഭയതെപ്പറ്റിയും മതി വരാതെ സംസാരിക്കുന്നതും മുതലാളി ആലോചിച്ചു നിന്നു.

"മൊതലാളീ എനിക്ക് തീരെ വയ്യ, പകല് അഞ്ചാറ് തവണ ശര്‍ദിച്ചു, വല്ലാതെ കുളിരും പനിയും ഉണ്ട്.മൊതലാളി അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞകൊണ്ട് വന്നതാ. ഇന്നൊരു ദിവസം കൂടി വര്‍ഗീസിനെ നിര്‍ത്തരുതോ ?"

"ആരെ നിര്‍ത്തണം നിര്‍ത്തണ്ട എന്ന് ഞാന്‍ തീരുമാനിക്കും. നീ ഇന്ന് ഇവിടെ നിക്കും എന്റെ ഇഞ്ചിക്ക് കാവലായിട്ട് " അതൊരു താക്കീത് ആയിരുന്നു.

ദൂരെ താഴ്വാരത്തുകൂടി ജീപ്പ് നേര്‍ത്ത ശബ്ദത്തോടെ അകലെ മറയുന്നതും നോക്കി അയാള്‍ അവിടെ തന്നെ നിന്നു. പിന്നീടെപ്പോഴോ അയാള്‍ തന്റെ വിധിയെ പഴിച്ചുകൊണ്ട് ഇഞ്ചി തോട്ടത്തിലേക്ക് നടന്നു. ഭയം ആയിരുന്നു തിരിച്ചെന്തെങ്കിലും പറയാന്‍. അല്ലെങ്കില്‍ തന്നെ മുതലാളിക്ക് തന്നോട് ദേഷ്യമാണ്.

 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആയിരുന്നു അതിനു കാരണം. മുതലാളിയുടെ അപ്പന്‍ ആനക്കൊമ്പ് കടത്തിയത് ഫോറസ്റ്റുകാര്‍ അറിയുകയും, അയാളെ അറസ്റ്റ് ചെയ്ത് തോണ്ടി മുതല്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാശ് , അല്ല കൈക്കൂലി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അന്നത്തെ ഫോറസ്റ്റോഫീസര്‍ വഴങ്ങിയില്ല. 4 ദിവസം ലോക്കപ്പില്‍ കിടത്തി. അതുവരെ സ്വയം നല്ലവനായി നിന്ന ആളുടെ തനി നിറം പുറത്തുവന്നതുകൊണ്ടുള്ള നാണക്കേട്‌ കൊണ്ടോ, അയാള്‍ ജീവനൊടുക്കി. പിന്നീടുള്ള ദിവസങ്ങളില്‍ ആ ഒറ്റിന്റെ ഭാരം തന്നിലേക്ക് വരുകയായിരുന്നു. തനിക്കതില്‍ യാതൊരു പങ്കുമില്ലെന്ന്‍ പറഞ്ഞെങ്കിലും മുതലാളി കൂട്ടാക്കിയില്ല. ചിലപ്പോള്‍ സ്വയം ചെയ്ത കാര്യം തന്നില്‍ അടിച്ചേല്‍പ്പിച്ചതും ആകാം.
ആര്‍ക്കറിയാം!! അപ്പനും  മകനും അത്ര രമ്യതയില്‍ ആയിരുന്നില്ലല്ലോ.
 

കൊടും തണുപ്പത്ത് കമ്പിളി പുതച്ച് അയാള്‍ ഇഞ്ചി തോട്ടത്തിന് നടുവിലെ ചായ്പ്പില്‍ കണ്ണു തറന്നിരുന്നു. ശ്വാസം മുട്ടുന്നത് പോലെ. ഇതു വരെ തോന്നാത്ത ഒരു ഭയം അയാളെ വട്ടം ചുറ്റി. ഓരോ ഇലയനക്കങ്ങളിലും അയാള്‍ ഞെട്ടി. ഒരു പക്ഷേ തന്റെ കാലം കഴിയാറായി കാണുമോ? കഴിഞ്ഞാല്‍ തന്നെയെന്ത്, തന്നെ നോക്കിയിരിക്കാന്‍ ഈ ലോകത്ത് ആരുമില്ല. വിറകു കൂട്ടി കത്തിച്ച തീയുടെ അടുത്തേക്ക് അയാള്‍ നീങ്ങി ഇരുന്നു. ശ്വാസം മുട്ട് കൂടി വന്നു. നെഞ്ചിന് അല്‍പ്പം ചൂട് കിട്ടാന്‍ അയാള്‍ കമ്പിളി  മുകളിലേക്ക് വലിച്ചിട്ടു. അയാള്‍ സ്വയമറിയാതെ മയങ്ങിപ്പോയി. രാത്രി പുലര്‍ച്ചയ്ക്ക് വഴി മാറിയ ഏതോ നിമിഷത്തില്‍ അണഞ്ഞ തീയോടൊപ്പം അയാളുടെ കണ്ണുകള്‍ ഇനി ഒരിക്കലും തുറക്കാത്ത വിധം അടഞ്ഞു.

നേരം പുലര്‍ന്നു, ഇഞ്ചി തോട്ടത്തിലെ ചെയ്പ്പിലെത്തിയ മുതലാളി കണ്ടത് തന്റെ ഇഞ്ചിക്ക് കാവല്‍ നില്ക്കാന്‍ തലേ രാത്രി ചുമതലപ്പെടുത്തിയവന്റെ തണുത്ത് മരവിച്ച ശവം ആയിരുന്നു. മൂക്കിനു മുകളിലായി കണ്ണിനു മുന്നില്‍ ഉന്തി വെച്ച സ്വര്‍ണ്ണക്കാലുള്ള കട്ടിക്കണ്ണാടിക്കിടയിലൂടെ ആ കഴ്ച അയാള്‍ കാണുമ്പോള്‍, അയാളുടെ തലയ്ക്കു ചുറ്റും പള്ളിക്കുവേണ്ടി  ചെയ്ത പുണ്യങ്ങളുടെ പ്രകാശം സ്ഫുരിക്കുന്നുണ്ടായിരുന്നില്ല. സ്വര്‍ഗ രാജ്യത്തിന്റെ വാതില്‍ അയാള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു.

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

അവസ്ഥാന്തരം




"നീയിപ്പോ എന്തെടുക്കുവാ..? പഠിത്തം ഒക്കെ കഴിഞ്ഞില്ലേ "
"ഞാന്‍ ഇവിടെ അടുത്ത് ഒരു IT കമ്പനിയിലാ"
"അത് ശരി.... ഏത് കമ്പനിയാ? എന്റെ മോള്‍ടെ ചെക്കനും അങ്ങനെ ഏതാണ്ട് ഒരു കമ്പനീലാ"
"ഇത് ഇവിടെ അടുത്തുള്ള ഒരു ചെറിയ കമ്പനിയാ"
"എവിടെ ഇവടെയോ!!! ഇവടെ കമ്പനി ഒക്കെ ഉണ്ടോ!!? അപ്പൊ വല്യ കിട്ടപ്പോരോന്നും ഉണ്ടാവില്ലല്ലേ.. എന്റെ പെണ്ണിന്റെ ചെക്കന്‍ ടെക്നോ പാര്‍ക്കിലാ. ടീസസ് എന്നോ മറ്റോ ആണ് കമ്പനീടെ പേര്.മാസം പത്ത് നാപ്പത് രൂപ യൊക്കെ കിട്ടും"
"ടീസസ് അയിരിക്കില്ല ചേട്ടാ TCS ആകും, എനിക്കിറങ്ങാന്‍ നേരായി ഞാന്‍ അച്ഛന്റെ കയ്യില്‍ കൊടുക്കാം"
ഫോണ്‍ അച്ഛന്റെ കയ്യില്‍ കൊടുക്കൊമ്പോള്‍ വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. പല തവണ അച്ഛനോട് പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ കല്യാണം വിളിക്കാനും ജോലി കിട്ടിയത് പറയാനും ഒക്കെ വിളിക്കുന്നവരുടെ ഫോണ്‍ എനിക്ക് തരരുത് എന്ന്. മടുത്തു, കുത്തി കുത്തി ഉള്ള സംസാരം കേട്ട്.
എഞ്ചിനിയറിംഗ് പഠിക്കാന്‍ തുടങ്ങിയപ്പോ മുതൽ കേട്ട് തുടങ്ങിയതാ.കോളേജില്‍ കമ്പനി ഒന്നും വരുന്നില്ലേ,ജോലി ആയില്ലേ എന്നൊക്കെ. അവസാന വര്ഷം ആയപ്പോളേക്കും വീട്ടിലേക്ക് ഫോണ്‍ വിളിച്ച്‌ ചോദിക്കാനും തുടങ്ങി.പോരാത്തതിന് വല്യമ്മേടെ മോള്‍ക്ക് ഇന്‍ഫോസിസില്‍ ജോലി കിട്ടി, ചിറ്റേടെ ചെറുക്കന്‍ ബംഗ്ലൂരില്‍ ഏതോ ഒരു ബഡാ കമ്പനിയില്‍ കയറി എന്നൊക്കെ പറഞ്ഞ് കുത്തി നോവിക്കാനും ഓരോരുത്തർ ഇറങ്ങും.
ഇതൊക്കെ കേട്ട് മടുത്തിരിക്കുമ്പോള്‍ ആണ് പാലാരിവട്ടത്തുള്ള ഒരു കമ്പനിയില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ബുധനാഴ്ച ഒരു ഇന്റര്‍വ്യൂ ഉണ്ടത്രേ. ഓഫറുകളുടെ ഒരു പ്രളയം തന്നെ ആയിരുന്നു അത്. 25000 രൂപ കൊടുത്ത് ഒരു കോഴ്സ് ചെയ്‌താല്‍ ആ കമ്പനിയില്‍ തന്നെ ജോലി നല്ല ശമ്പളം. വേറെ ഒരു വഴിയുമില്ലാത്തത് കാരണം ഇന്ന് ആ കമ്പനിയുടെ എന്റെ നഗരത്തില്‍ ഉള്ള ഒരു തട്ടിക്കൂട്ട് ബ്രാഞ്ചില്‍ ഒരേ ഒരു ജോലിക്കാരന്‍ ആയി രാവിലെ 8 മുതല്‍ രാത്രി 7 വരെ ജോലി ചെയ്യുന്നു. സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കല്‍ ഒന്നുമല്ല, എഞ്ചിനിയറിംഗ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിഗ്രീ കുട്ടികള്‍ക്ക് പ്രോജക്റ്റ് ചെയ്യാന്‍ സഹായിക്കുക,അതാണ്‌ ജോലി. എന്ത് സഹായം!!എല്ലാ കാര്യവും നമ്മള്‍ ഒറ്റക്ക് ചെയ്യണം.അവര്‍ വന്നാല്‍ തന്നെ കലപില കൂടാതെ ഇരിക്കുന്ന ഒരു നിമിഷം പോലുമുണ്ടാകില്ല.പിന്നെ ദേഷ്യപ്പെടരുത് വഴക്ക് പറയരുത് എന്നൊക്കെ മുകളില്‍ നിന്നുള്ള ഉത്തരവും. ഇത്രയും കഷ്ടപ്പാടുകള്‍ സഹിച്ച് ഞായറാഴ്ച പോലും അവധി ഇല്ലാതെ വെറും 2500 രൂപക്ക് ജോലി ചെയ്യുന്ന എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നി.

ഇത്രയൊക്കെ ചിന്തിച്ച് തല പെരുപ്പിച്ചാണ് അന്നു ജോലിക്കായി ഇറങ്ങിയത്. ടൗണിലെ അത്രക്കൊന്നും പ്രശസ്തമല്ലാത്ത ഒരു കമ്പ്യൂട്ടര്‍ ഇന്സ്ടിട്യൂട്ടിന്റെ ഒരു വലിയ മുറി വാടകക്ക് എടുത്തായിരുന്നു ഞങ്ങളുടെ കമ്പനി ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കോളേജുള്ള ദിവസം ആയത്കൊണ്ട് കുട്ടികള്‍ വൈകിട്ടേ വരൂ അത് വരെ സമയം ഉണ്ട് ഒരു പ്രോജക്റ്റിന്റെ കുറച്ച ഭാഗം പൂര്‍ത്തിയാക്കാന്‍ ഉണ്ട്. ഉച്ച ആകുംപോഴേക്കും അത് തീര്‍ക്കാം. ബാകി ഉള്ള സമയം എന്ത് ചെയ്യാന്‍, ലാപ്ടോപിന്റെ ബാറ്ററി കേടാണ്,അത് വാങ്ങാന്‍ അടുത്തുള്ള കടയില്‍ ഒന്നു പോകാം,അവിടെ എന്റെ ഒരു സുഹൃത്ത് ഉണ്ട് അവനുമായി കത്തി വെച്ചു കുറച്ച സമയം കൊല്ലാം.പിന്നെ ഒരു പുസ്തകം കൊണ്ട് വന്നിട്ടുണ്ട് അത് വായിക്കാം, വൈകിട്ട് ഒരു കാലിച്ചായ കുടിക്കാം.അപ്പോള്‍ ആണ് ഓര്‍ത്തത് ആകെ 2000 രൂപയെ കൈയ്യില്‍ ഉള്ളു അതും 2 ആയിരത്തിന്റെ നോട്ടുകള്‍. ചില്ലറ ഇല്ലാതെ കടയിൽ കയറിയാൽ അവരുടെ ദുർമുഖം കാണേണ്ടി വരും.തല്‍ക്കാലം ചായകുടി വേണ്ട എന്നു വെച്ചു.
ഇങ്ങനെ ആലോചനകളുമായി ഇരിക്കുമ്പോള്‍ ആണ് സ്റ്റിക്കര്‍ ഒട്ടിച്ച ചില്ലിന്റെ മറവിലൂടെ ഒരു സ്ത്രീ രൂപം വാതിലിനടുത്ത് കണ്ടത്. അകത്തുള്ള ആരെയോ അവര്‍ നോക്കുകയായിരുന്നു, കറുത്ത സ്ക്രീനിന്‍റെ പിന്നില്‍ ഇരിക്കുന്ന എന്നെ അവര്‍ക്ക് കാണാന്‍ ആകുമായിരുന്നില്ല. പ്രോജക്റ്റ് എന്‍ക്വയറിക്ക് വന്ന ആരെങ്കിലും ആകും എന്ന് കരുതി ഞാന്‍ വേഗം അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഒരു ഡിഗ്രീ വിദ്യാര്‍ത്ഥിനി അല്ല എന്ന് ആ മുഖം കണ്ടപാടെ ഞാന്‍ തീര്‍ച്ചയാക്കി. ആകെ വിയര്‍ത്തിരുന്ന അവരുടെ ഒക്കത്ത് 6 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഒരാണ്‍കുട്ടി ഉണ്ടായിരുന്നു. വെയിലിന്‍റെ കാഠിന്യം കൊണ്ടായിരിക്കണം അവന്‍ അവരുടെ തോളത്ത് തല ചായ്ച്ച് തളര്‍ന്ന് മയങ്ങുകയായിരുന്നു.എങ്കിലും അവന്‍ കിതക്കുന്നുണ്ടായിരുന്നു. അവരുടെ കഴുത്തില്‍ പിഞ്ചി തുടങ്ങിയ കറുത്ത ചരടില്‍ വേളാങ്കണ്ണി മാതാവിന്റെ ഒരു പ്ലാസ്റ്റിക്ക് ലോക്കറ്റുണ്ടായിരുന്നു. ഒരു പ്രോജക്റ്റ് എന്ക്വയറിക്ക് വന്നതല്ല എന്ന് തീർച്ച,ഇനി ഇവിടെ പഠിക്കുന്ന ഏതെങ്കിലും കുട്ടിയുടെ അമ്മ ആയിരിക്കുമോ..?
 "മോന് സുഖമില്ല...പൈസ തികയുന്നില്ല എന്തെങ്കിലും ഒന്ന്..."മുഖവുര ഇല്ലാതെ അവര്‍ പറഞ്ഞു തുടങ്ങിയെങ്കിലും മുഴുവിപ്പിക്കാതെ നിന്നു.
ഞാന്‍ അവരോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ ഇരിക്കാതെ വാതിലിനടുത്ത് തന്നെ നിന്നു. പക്ഷേ മേശപ്പുറത്ത് എന്‍റെ വാട്ടര്‍ ബോട്ടിലിലേക്ക് നോക്കി കുറച്ചു വെള്ളം തരാമോ എന്നവര്‍ ചോദിച്ചു. തരാം എന്നു പറഞ്ഞ് വെള്ളം എടുക്കാനായി ഞാന്‍ അകത്തേക്കു പോയി.
അകത്തു പോയി പഴ്സു തുറന്നു നോക്കി
.ആകെ 2 ആയിരത്തിന്‍റെ നോട്ടുകള്‍ മാത്രമേ ഉള്ളു. 1600 രൂപാ വില വരും ബാറ്ററിക്ക്, മാസം തുടങ്ങിയതേ ഉള്ളൂ. പൈസ വേറെ ഇല്ല. എന്തു ചെയ്യും..? അന്‍പതിന്റെയോ നൂറിന്‍റെയോ ഒരു നോട്ടു പോലും ഇല്ല. തൊട്ടടുത്ത ഓഫീസിലെ ജയന്‍ സാറിന്‍റെ കയ്യില്‍ നിന്നും വാങ്ങി കൊടുക്കാം.
തരികെ ചെല്ലുമ്പോള്‍ ജയന്‍ സാര്‍ ആ സ്ത്രീയോട് സാരിക്കുന്നത് കറുത്ത കണ്ണാടി ചില്ലിനിടയിലൂടെ ഞാന്‍ കണ്ടു. ക്യാബിനില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ സാറിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേട്ടു തുടങ്ങി.
"അപ്പുറത്ത് വെച്ച് ഞാന്‍ പറഞ്ഞതല്ലേ നിങ്ങളോട് കാശൊന്നുമില്ല പോവാന്‍..
പിന്നേം തട്ടി തട്ടി നിക്കണത് എന്തിനാ.."
"സാര്‍ ഇവരുടെ കൊച്ചിന്.."ഞാൻ ഇടപെട്ടു.
"എടാ ഇതൊക്കെ സ്ഥിരം പരിപാടിയാ, ഇന്നാളൊരുത്തന്‍ ഇത് പോലെ അപ്പുറത്ത് കേറി വന്നു, കാശെടുക്കാന്‍ ഞാന്‍ പോയ തക്കത്തിന് നല്ല പുത്തന്‍ ബാറ്ററി ഒരെണ്ണം ഞാന്‍ വാങ്ങി വെച്ചതാ ആമറോണിന്റെ, അതും അഴിചെടുത്തോണ്ട് പോയി... വിശ്വസിക്കാന്‍ കൊള്ളില്ല"
അവര്‍ എന്നെ ദയനീയമായി നോക്കി,എന്‍റെ കയ്യിലെ കുപ്പിയിലേക്കും.
"നിങ്ങലോടല്ലേ പോകാന്‍ പറഞ്ഞത്" അവരോടൊപ്പം ഞാനും അതു കേട്ടൊന്ന് ഞെട്ടി, അത്ര കടുപ്പത്തിലും ഉറക്കെയും ആയിരുന്നു അയാള്‍ അത് പറഞ്ഞത്. കൂടുതല്‍ ഒന്നും പറയാതെ ആ സ്ത്രീ തലതാഴ്ത്തി താഴേക്കുള്ള പടികളിറങ്ങി. ഒരു വലിയ കാര്യം ചെയ്ത കൃതാര്‍ത്ഥതയോടെ അയാള്‍ തന്റെ ഓഫീസിലെ ശീതീകരിച്ച ലോകത്തേക്ക് തിരികെ പോയി.  അവരെ തിരിച്ചു വിളിക്കണം എന്നെന്റെ മനസ്സാക്ഷി പറഞ്ഞെങ്കിലും, അയാളുടെ ആജ്ഞാ രൂപേണയുള്ള നോട്ടത്തില്‍ ഞാന്‍ അറിയാതെ ബന്ധനസ്ഥന്‍ ആയി
ഞാന്‍ എന്നെ നിര്‍ത്താതെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അയാളോട് പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ ഉള്ള ദുഖവും, അവരെ ഇറക്കി വിട്ടത് നോക്കി നിന്നതില്‍ ഉള്ള കുറ്റബോധവും എന്നെ നീട്ടിക്കൊണ്ടിരുന്നു. അയാളുടെ മുറിയില്‍ ആണ് ഞങ്ങള്‍ ഉപയോഗിക്കുന്നതെങ്കിലും, അതയാള്‍ ചെയ്തു തരുന്ന സൗജന്യം അല്ല. കൃത്യമായി വാടക കൊടുക്കുന്നുണ്ട്. എന്തിനാണയാള്‍ എന്നെ കാണാന്‍ വന്ന ഒരാളെ ഇറക്കി വിട്ടത്. അത് ഇനി ഒരു ഭിക്ഷക്കാരന്‍ ആയിരുന്നാല്‍ കൂടി എന്നെ കാണാന്‍ വന്നതാണ്.
എനിക്ക് ദേഷ്യവും സങ്കടവും വന്നു. ആ സ്ത്രായുടെയും കുട്ടിയുടെയും ഭാവം അത്ര ദയനീയം ആയിരുന്നു. നഗരത്തിലെ ഭിക്ഷക്കാരുടെ മുഖത്ത് പോലും അത്രയും നിസ്സഹായതയും ദൈന്യതയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ തന്നെ അവരെ തിരികെ വിളിക്കണം എന്നും എന്തെങ്കിലും കൊടുക്കണം എന്നും ഞാന്‍ തീരുമാനിച്ചു.രണ്ടാം നിലയില്‍ നിന്നും വേഗത്തിൽ പടികൾ ഇറങ്ങി താഴെ എത്തുമ്പോള്‍ അവര്‍ ബസ് സ്ടോപ്പിനടുത്ത് എത്തിയിരുന്നു.
"ഏയ്‌ ശ്...ചേച്ചി...നില്‍ക്ക്"  റോഡരികിലെ ബദാമിന്റെ ചുവട്ടിലേക്ക് അവര്‍ ഒതുങ്ങി നിന്നു.
ഇനി ഈ ആയിരം ചില്ലറ ആക്കണം. ഓരോ  കടകളിലൂടെ കയറിയിറങ്ങുമ്പോഴും ഓരോ നല്ല അഭിനേതാക്കളെ ഞാന്‍ കണ്ടുമുട്ടി. ഉണ്ടായിരുന്നിട്ടും ഇല്ല എന്നു എത്ര നന്നായാണ് അവര്‍ സ്ഥാപിക്കുന്നത്.  
ഇനി കയറാന്‍ ഒരു മില്ല കൂടിയേ ബാക്കി ഉള്ളു. പലപ്പോഴും വണ്ടി പാര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ എന്നോട് വഴക്കിടാറുള്ള, ഒന്നു ചിരിക്കുക പോലുമില്ലാത്ത ഒരു വൃദ്ധന്‍ ആയിരുന്നു അതിന്റെ ഉടമസ്ഥന്‍. മടിച്ചു മടിച്ചാണ് ഞാന്‍  അവിടെ കയറിയത്. അയാള്‍ ചോദിക്കുന്നതിനും മുന്പ് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
ചില്ലറ വേണെങ്കി നിനക്ക് പറഞ്ഞാ പോരേ.. അതിനീ കഥ മുഴുവന്‍ പറയണോ അയാളുടെ മുറുക്കി ചുവന്ന ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു.
അയാള്‍ നൂറുരൂപാ നോട്ടുകള്‍ പത്തെണ്ണം കറുത്ത ലെതര്‍ ബാഗില്‍ നിന്നും എണ്ണിഎടുത്തു.  മുഷിഞ്ഞ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപ കൂടി വേച് എനിക്കു നേരേ നീട്ടി.
ഇത് കൂടി അവക്ക് കൊടുത്തേക്ക്
പണവുമായി ഞാന്‍  എത്തിയപ്പോഴേക്കും അവര്‍ പോയിരുന്നു. അടുത്തുള്ള ബസ് സ്ടോപ്പിലും കടകളിലും അവരെ തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരാശനായി കുറ്റബോധത്തോടെ ഞാന്‍ തിരികെ നടന്നു. നൂറു രൂപ മില്ലിൽ ഏല്‍പ്പിച്ച് ഓഫീസില്‍ എത്തിയെങ്കിലും മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. എല്ലാ ഓര്‍മകളും പോലെ എന്നോ ഞാന്‍ ആ സംഭവവും മറന്നു.
പിന്നീടൊരിക്കല്‍ ഞാന്‍ അവരെ കണ്ടു, തികച്ചും യാദ്രിശ്ചികമായി. സൂചി കുത്താന്‍ പോലും ഇടമില്ലാത്ത രീതിയില്‍ അന്നു വൈകിട്ട് നഗരത്തിൽ തിരക്കായിരുന്നു.  വണ്ടി പാര്‍ക്ക്  ചെയ്യാന്‍ ഒരിടത്തും സ്ഥലം ഉണ്ടായിരുന്നില്ല . ആ തിരക്കിലും ആരും കാണാത്തതു പോലെ പോലെ ഹോളി മാഗി പള്ളിയിലെ പാര്‍ക്കിംഗ് ഏരിയ വിജനം ആയിരുന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. വെള്ള ഇയോണ്‍ പള്ളിയുടെ കാര്‍പാര്‍ക്കിങ്ങില്‍  പാര്‍ക്ക് ചെയ്ത ശേഷം ഞാനും ദീപക്കും കൂടി പള്ളി മുറ്റത്തേക്ക് നടന്നു. അവനായിരുന്നു നിര്‍ബന്ധം, പള്ളിയില്‍ ഒന്നു കയറിയിട്ട് പോകണം എന്ന്. ചുവന്ന ഓടു വിരിച്ച പടികളിലൂടെ ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് കയറുംപോള്‍ ആ പടികളിലൊന്നില്‍ അവര്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടിട്ട് അവര്‍ക്ക് മനസ്സിലായിരിക്കണം. 
അവര്‍ ചിരിച്ചു.
ഞങ്ങള്‍ അവരുടെ അടുത്തേക്ക് ചെന്നു. . അവര്‍ ഒറ്റക്കായിരുന്നു. മകനെ ഞാന്‍ അവിടെ നോക്കിയെങ്കിലും കണ്ടില്ല.
"മോന് എങ്ങനെ ഉണ്ട്...."
"മാതാവിന്‍റെ കാരുണ്യം...എങ്ങനെ ഒക്കെയോ എല്ലാം നടന്നു. അവനിവിടെ എല്‍ എഫ് ഇലാ പഠിക്കുന്നെ.. ഞാന്‍ വിളിക്കാന്‍ വന്നതാ..ദാ വരുന്നുണ്ടല്ലോ.. ഇന്നു നേരത്തേ വിട്ടെന്ന് തോന്നുന്നു"
സ്കൂള്‍ കെട്ടിടത്തിന്റെ അരികില്‍ കൂടി അവന്‍ ഓടി വരുന്നത് ഞങ്ങള്‍ കണ്ടു. അന്നു കണ്ട ആ കുട്ടി ആണെന്ന് പറയുകയേ ഇല്ല. കളിച്ചു മുഷിഞ്ഞ വെള്ള യൂണിഫോമില്‍ ഓടി വന്ന് അവന്‍ അവരെ കെട്ടിപിടിച്ചു. എന്നിട്ട് ഞങ്ങളെ നോക്കി നാണം കുണുങ്ങി.
"ഇതാ ഇതിരിക്കട്ടെ..." ഞാന്‍ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപ അവരുടെ കയ്യില്‍ വെച്ചു കൊടുത്തു.
ഒരു മുതിർന്ന സഹോദരിയോട്‌ എന്നപോലെ അധികാരത്തോടും കരുതലോടും കൂടി എങ്ങനെയോ പൊന്തി വന്ന ധൈര്യത്തിൽ ഞാന്‍ അങ്ങനെ ചെയ്തു , അവർ എന്റെ ആരും അല്ലായിരുന്നുവെങ്കിലും.
"ഇനി ഇതൊന്നും വേണ്ട കുഞ്ഞേ...കുഞ്ഞിന്‍റെ ഒക്കെ പോലുള്ലോരുടെ പ്രര്‍ത്ഥനയാ ദേ ഇവന്‍ . എനിക്ക് ഇനി ഇതിന്‍റെ ആവശ്യം ഇല്ല. "
അവര്‍ ആ നോട്ട് എനിക്ക് തിരികെ തന്നിട്ട് മകനേയും കൂട്ടി പടികളിറങ്ങി നടന്നകന്നു. അവരിരുവരും നഗരത്തിലെ ആൾക്കൂട്ടത്തിൽ സാവധാനം  അലിഞ്ഞില്ലാതാകുന്നതു വരെ ഞങ്ങള്‍ അവരെ നോക്കി അവിടെ തന്നെ നിന്നു.

2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

എന്‍റെ കളിക്കൂട്ടുകാര്‍ക്ക് !!


അഞ്ചല്‍പെട്ടി St Mary's LP സ്കൂളിലെ സ്റ്റേജ് അന്നു തുറസ്സായിരുന്നു. ഇന്നത് ഭിത്തിയും ഷട്ടറും ഇട്ട് അടച്ചിട്ടിരിക്കുകയാണ്. അടുത്ത പ്രദേശത്തുള്ള ഒരേ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍. ഞാന്‍ ഉള്‍പ്പെടെ ഉള്ള 32 വിദ്യാര്‍ഥികളിലൂടെ ആയിരുന്നു ഞങ്ങളുടെ St Mary's സ്കൂള്‍ 4th സ്റ്റാന്‍ഡേര്‍ഡ് വരെ വളര്‍ന്നത്. എന്റെ പ്രായം ഉണ്ട് സ്കൂളിനും.

സ്കൂളില്‍ ഞങ്ങള്‍ക്ക് കളിക്കാന്‍ ഊഞ്ഞാലും, മെറി ഗോ രൌണ്ടും പിന്നെ ഊര്‍ന്നിറങ്ങാന്‍ സ്ലൈടും ഉണ്ടായിരുന്നു. ഈ കളി ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്ന മുറ്റത്തിന്റെ ഒരു മൂലയില്‍ ഒരു റോസാചെടിയും അതിലായി ഇടക്ക് ഒന്നോ രണ്ടോ റോസാപ്പൂവും പ്രത്യക്ഷപ്പെടുമായിരുന്നു. 

ഇത്രയൊക്കെ മനോഹരമായ കളിസ്ഥലം ഉണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ ആരും തന്നെ അവിടെ കളിക്കാറില്ലായിരുന്നു, ഞങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ ഏറ്റവും കുറഞ്ഞത് ക്ലാസിലെ എല്ലാ ആണ്‍കുട്ടികളും വരുമായിരുന്നു. ഞങ്ങള്‍ ഞങ്ങള്‍ക്കായി ഒരു അന്താരാഷ്ട്ര സ്റ്റേഡിയം തന്നെ സ്കൂളിന്റെ മുന്നില്‍ ഒരുക്കിയിരുന്നു. അവിടെ ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിന് ശേഷം ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ വിനോദം.

ബ്രാന്‍ഡട് ബാറ്റോ പാഡോ ബോളോ ഒന്നും ഇല്ലാതെ തന്നെ ഞങ്ങള്‍ ആ കളി ഗംഭീരം ആക്കി. ഭിത്തി കെട്ടാത്ത സ്റ്റേജിനു മുന്നിലെ എന്നു ആരു സ്ഥാപിച്ചു എന്ന് കൊത്തിവെക്കുന്ന മാര്‍ബിള്‍ ഫലകം (അതിന്റെ ഒറ്റ വാക്ക് എന്താണെന്നറിയില്ല) ആയിരുന്നു സ്ടംപ്, കാലിലെ ചെരുപ്പ് ആയിരുന്നു ബാറ്റ്. ബോള്‍ ആയിരുന്നു ഏറ്റവും വില കൂടിയ സാധനം. നോട്ട് ബുക്കിലെ താള് കീറിയെടുത്ത് ചുരുട്ടി റബ്ബര്‍ ബാന്‍ഡ് ഇട്ട് കെട്ടി നല്ല ഒന്നാന്തരം ബോളില്‍ സച്ചിന്‍ പോലും കളിച്ചു കാണില്ല..

അന്നത്തെ ആ കളികള്‍ക്ക് എണ്ണം പറഞ്ഞുള്ള നല്ല ചൂരല്‍ കഷായവും ഹെഡ്സി മിസ്സ്‌ട്രസിന്റെ കൈയില്‍ നിന്നു ഞങ്ങള്‍ വാങ്ങിച്ചിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു. വെറും 6 വര്ഷം മാത്രമേ ഞങ്ങള്‍ക്ക് അവിടെ പഠിക്കാന്‍ സാധിച്ചുള്ളൂ. തൊട്ടടുത്ത UP സ്കൂളിലേക്ക്‌ TC വാങ്ങി ചേര്‍ന്നെങ്കിലും പിന്നീടൊരിക്കലും ആ ദിവസങ്ങള്‍ തിരികെ കിട്ടിയില്ല. ഹൃദയത്തിനുള്ളില്‍ ഒരു മൂലയില്‍ ആ റോസാചെടിയോടൊപ്പം ആ ഓര്‍മകളും സുഗന്ധം പരത്തി പരിലസിക്കുന്നു.

കാലം കുറേ കടന്നു പോയി, ഇന്ന് ഞാന്‍ സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടം നടത്തി. ബെസ്റ്റ് ഫ്രണ്ടും, ക്ലോസ് ഫ്രണ്ടും പോലെ പല പല കാറ്റഗറികളില്‍ ഇനം തിരിച്ചു കൂട്ടുകാര്‍ ഉണ്ടെങ്കിലും, അന്നത്തെ നിഷ്കളങ്കമായ ആ ചങ്ങാത്തതിനു എന്തോ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒരു പ്രത്യേകത ഉണ്ട്.



ഇതുകൂടി വായിച്ചു നോക്കൂ