അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ശ്രീ പാര്‍വതിയുടെ പാദം


കാര്‍മേഘം  ചിന്തകളെ മൂടുന്ന ദിവസങ്ങളില്‍ അവന്‍ ആ കല്‍പ്പടവുകളില്‍  ചെന്നിരിക്കാറുണ്ട്..
ശ്രീ പാര്‍വതിയുടെ ക്ഷേത്രക്കുളത്തിന്റെ പടവുകളില്‍ നിന്നും പായലിന്റെ മണമുള്ള വെള്ളത്തിലേക്ക് ചാടി ഊളിയിടുന്ന മാക്രികള്‍.
ഒരു മാന്ത്രികനെ പോലെ ജലപ്പരപ്പിലൂടെ നടക്കുന്ന ചെറു പ്രാണികള്‍.
കാലൊന്നു വെള്ളത്തിലേക്ക് ഇറക്കുമ്പോള്‍ പാദത്തില്‍ മുട്ടി ഉരുമ്മി തെന്നി നീങ്ങുന്ന ചെറു മീനുകള്‍..
എല്ലാം വിഭ്രാന്തിയിലാണ്ട് പോയ മനസ്സിന്‍റെ കല്‍പ്പനകള്‍. 
നാഗരികതയുടെ യന്ത്ര സമാനമായ ജീവിതത്തില്‍ എവിടെയാണ് പച്ചപ്പ്‌? 
എവിടെയാണ് കുളങ്ങള്‍ കല്‍പ്പടവുകള്‍?
എല്ലാം ഭാവനയുടെ കാന്‍വാസില്‍ കോറിയിട്ട ചിത്രങ്ങള്‍.
ആ ദിവസങ്ങളില്‍ ഒന്നില്‍ അവന്‍ ആമ്പല്‍കുളത്തിന്‍റെ തെക്കേ ഓരത്ത്‌ ആരാലും ശ്രദ്ധിക്കാതെ ഒരു കാട്ടുപൂവ് നില്‍ക്കുന്നത് കണ്ടു.
ആമ്പലിന്‍റെ വാസന ഇല്ലായിരുന്നു അതിനു !
താമരയുടെ ഭംഗിയും !
എങ്കിലും മനോഹരമായിരുന്നു..!
ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയെങ്കിലും ആ പടവുകളില്‍ തന്നെ അവന്‍ ഇരുന്നു.
ശ്രീ പാര്‍വതിയുടെ പാദം* പോലെ ലാളിത്യം നിറഞ്ഞ, ഹൃദയഹാരിയായ ആ പൂവ് അവനെ നോക്കി വാടാതെഇതളുകള്‍ പൊഴിക്കാതെ, കൊഴിഞ്ഞു വീഴാതെ അവനൊപ്പം യുഗാന്തരങ്ങള്‍ കഴിച്ചു..
അവരുടെ ദൃഷ്ടികൾ പരസ്പരം കൂട്ടി മുട്ടുന്ന രണ്ടു നേര്‍ രേഖകളില്‍ ആയിരുന്നു.
അവന്‍റെ നോട്ടത്തില്‍ അതിന്‍റെ ഇതളുകള്‍ തുടുത്തു..
അവന്‍ പുഞ്ചിരിയില്‍,  ഇളം കാറ്റിന്‍റെ ഈണത്തിനൊപ്പം ആ കൊച്ചു പൂവ് നൃത്തം വെച്ചു.
ഈ കല്‍പ്പടവുകള്‍ക്ക് മുന്‍പ്‌ ,കൊടും കാടുകള്‍ക്കും മരുഭൂമികള്‍ക്കും അറ്റമില്ലാത്ത നീല ജലാശയത്തിനും മുന്‍പ്, കത്തി എരിയുകയായിരുന്ന ഈ ഭൂഗോളം പിറക്കുന്നതിനും വളരെ വളരെ പണ്ട്..
ഈ പൂവ് അവനെ കാത്തിരിക്കുകയായിരുന്നു എന്നവന്‍ അറിഞ്ഞു..
വ്യര്‍ത്ഥതയുടെ ലോകത്ത് അസ്ഥിരമായവ തേടി നടന്നപ്പോള്‍ ഈ പൂവ് ഇവിടെ കാത്തിരുന്നത് അവന്‍ അറിഞ്ഞിരുന്നില്ല..
അവന്‍ ഈണത്തില്‍ പാടിയ പാട്ടുകള്‍, വൃത്തമൊപ്പിക്കാതെ കുത്തിക്കുറിച്ച കവിതകള്‍ - തന്നേക്കുറിച്ചെന്ന് ആ കുഞ്ഞു പൂവ് ഓര്‍ത്തിരുന്നു..
പായല്‍ പിടിച്ച ചെങ്കല്‍ കെട്ടുകള്‍ക്കു മുകളിലൂടെ അവന്‍ നടന്നു.
ആ കൊച്ചു പൂവിനടുത്തെത്തി.
ഒരു നിമിഷര്‍ത്ഥത്തില്‍ അവന്‍ ഒരു പുഷ്പമായി..!
ശ്രീ പാര്‍വതിയുടെ ഇരു പാദങ്ങള്‍ ആയി നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും അകറ്റാന്‍ കഴിയാത്ത ഒരു ലോകത്തില്‍ അനന്തകാലം അവര്‍ സസന്തോഷം വാണു.




*തുമ്പ പൂവിനെ 'ശ്രീ പാര്‍വതിയുടെ പാദം' എന്നു പറഞ്ഞു കേട്ടിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ