അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ജൂലൈ 17, ഞായറാഴ്‌ച

ടെക്കി


ഏറെ നേരം നോക്കി നിന്നിട്ടാണ് ബസ് കിട്ടിയത്. എട്ടുമണിക്ക് ശേഷം ഓഫീസിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥ ഇതുവരെ ഉണ്ടാകാതിരുന്നത് കൊണ്ടാണ് ബസിലെ ഈ തിരക്ക് അസാധാരണമായ ഒന്നാണോ എന്ന് പറയാൻ കഴിയാത്തത്. ഫസ്റ്റ് ഗിയറിൽ ഒന്നു തുള്ളിച്ചാടിയ ശേഷം മുക്കി മുരണ്ടു നീങ്ങി തുടങ്ങിയ ട്രാൻസ്‌പോർട്ട് ബസിന്റെ താളത്തിനൊപ്പം യാത്രക്കാരുടെ തലകൾ ഒരു ശാസ്ത്രീയ നൃത്താഭ്യാസിയുടേതു പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. ഞാൻ അടുത്തിരുന്ന ആളെ നോക്കി. ബസ് സ്റ്റോപ്പിൽ വെച്ചു തന്നെ അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്താണിത്ര നോക്കാൻ..!മനുഷ്യരെ കണ്ടിട്ടില്ലേ.. എന്റെ ഉയർന്നു വന്ന പുരികക്കോടികൾ അയാളോടാരാഞ്ഞു. 


"കഴുത്തി കോണാനൊക്കെ കെട്ടി എവടെ പോകുവാ" എന്ത് ശല്യമാ ഇത്..disgusting..! ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ടൈ അഴിച്ചു ബാഗിൽ ഇട്ടു. വെറുതെ ഒച്ച എടുത്ത് ഉള്ള എനർജി കൂടി കളയാൻ വയ്യ. എട്ടരയ്ക്ക് തുടങ്ങിയ ഷിഫ്റ്റാണ്, അഞ്ചരക്കു കഴിയേണ്ടതാണ്. ക്രിട്ടിക്കൽ വർക്കാണ് പോലും. ചെയ്തിട്ടേ പോകാവൂ എന്ന് മുകളിൽ നിന്നുള്ള താക്കീതു വേറെയും. വർക്ക് എല്ലാം തീർത്ത് ഇറങ്ങിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞു. പന്ത്രണ്ട് മണിക്കൂർ ജോലി. ഞങ്ങൾക്ക് വേണ്ടി വാദിക്കാനും സമരം ചെയ്യാനും ഒരു യൂണിയൻകാരും രാഷ്ട്രീയക്കാരും ഇല്ല. അസംഘടിത്തരായേ പറ്റൂ , അവകാശങ്ങളെ പറ്റി ശബ്ദമുയർത്തിയാൽ പിരിഞ്ഞു പോകേണ്ടി വരും.

ക്വർട്ടേഴ്‌സ് ജങ്ഷനിൽ എത്തിയപ്പോഴേക്കും തിരക്ക് കുറഞ്ഞെങ്കിലും വേറെ സീറ്റുകൾ ഒന്നും ഒഴിവില്ലായിരുന്നു. ഇടക്കാരോ കലൂർ ബസ് ആണെന്ന് കരുതി കയറി. കണ്ടക്റ്ററും ആയാളും തമ്മിൽ വാക്കേറ്റം. കയറാൻ നേരം കണ്ടക്റ്റർ അയാളോട് പറഞ്ഞില്ലത്രേ. അയാളെ അടുത്ത സ്റ്റോപ്പിൽ ഇറക്കിയ ശേഷം കണ്ടക്റ്റർ എന്റെ അടുത്ത് വന്നു.

"ഇന്നെന്താ ഇങ്ങോട്ടു പോകുന്നത്?"
"ഒരു പോണേക്കര..അമൃതയിൽ ഇറങ്ങാൻ പറ്റില്ലേ.."
"അമൃതേല് സ്റ്റോപ്പ് ഇല്ല. പോണേക്കര ഇറങ്ങി റയിൽവേ ക്രോസ്സ് ചെയ്താ മതി.." ടിക്കറ്റ് കീറിക്കൊണ്ട് അയാൾ ചോദിച്ചു "മോൻ ഇൻഫോപാർക്കിൽ അല്ലേ..ഞാൻ കാണാറുണ്ട് അവിടുന്ന് കേറുന്നത്. എന്റെ മോള് എൻജിനീയറിങ് കഴിഞ്ഞിരിക്കുവാ എന്തേലും ജോലി ഒഴിവുണ്ടോ അവിടെ" എന്റെ കമ്പനിയിൽ ഇപ്പോൾ ഒഴിവില്ലെന്നും ഇന്റർവ്യൂ വരികയാണെങ്കിൽ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട് ഞാൻ അയാളുടെ ഫോൺ നമ്പർ ചോദിച്ചു. ഒരു തുണ്ടു കടലാസിൽ നമ്പർ എഴുതി തന്നിട്ട് ബാക്കി ഉള്ളവർക്ക് ടിക്കറ്റ് കൊടുക്കാൻ അയാൾ പോയി.

"നിങ്ങള് ഇൻഫോപാർക്കിൽ ആയിരുന്നല്ലേ..ഞാൻ ഓർത്തു വല്ല മെഡിക്കൽ റെപ്പും ആയിരിക്കുമെന്ന്"

അയാളുടെ സംസാരം കേട്ടിട്ടും കെട്ടില്ലെന്നു നടിച്ചു ഞാൻ ഇരുന്നു. ബസ് പാലറിവട്ടത്ത് നിന്നും തിരിഞ്ഞു. ഞാൻ വാച്ചു നോക്കി സമയം എട്ടര. ഹോസ്പിറ്റലിൽ നാളെ ചെന്നാലും മതിയായിരുന്നു. പക്ഷേ നാളെയും നല്ല ജോലിത്തിരക്കാണ്. രാത്രി അശ്വതിയുടെ ചേട്ടന്റെ ഫ്‌ളാറ്റിൽ താമസിക്കാനുള്ള ഏർപ്പാട് അവൾ ചെയ്തിരുന്നു. അവിടെ നിന്നും കുളിച്ചു ഫ്രഷ് ആയി രാവിലെ ഓഫീസിലെത്തിയാൽ മതി.

"ഇന്ഫോപ്പർക്കിലാവുമ്പോ നല്ല ശമ്പളം ഒക്കെ കാണുവല്ലേ.."അയാൾ എന്നെ വിടാനുള്ള ഭാവമില്ല.

"കുഴപ്പമില്ല"ഞാൻ ഒറ്റ ശ്വാസത്തിൽ ഉത്തരം പറഞ്ഞു. അൽപ സമയം അയാൾ മിണ്ടാതിരുന്നെങ്കിലും വീണ്ടും ചോദ്യങ്ങൾ തൊടുത്തു.

"ഓരോരുത്തരുടെ യോഗേ ചുമ്മാ കംപ്യൂട്ടറിന്റെ മുന്നീ കുത്തി ഇരുന്നാ മതി. നമ്മളൊക്കെ രാത്രി കൂടി ഓട്ടോ ഓടിച്ചാലും ആയിരം തികച്ച് കിട്ടൂല്ല..
പിന്നെ നല്ല പെങ്കൊച്ചുങ്ങളൊക്കെ കാണുമല്ലേ അവിടെ.."


ഞാൻ അയാളുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. "ഉണ്ടെങ്കിൽ..? " നുരഞ്ഞു വന്ന ദേഷ്യം പിടിച്ചു കെട്ടാൻ നോക്കിയെങ്കിലും എന്റെ നാവിനെ നിയന്ത്രിക്കാൻ മനസിനായില്ല. "നിങ്ങക്കെന്താ അറിയണ്ടേ..അല്ല നിങ്ങളോടു മറുപടി പറയണ്ട കാര്യമൊന്നുമില്ല എനിക്ക് "

"ഓ നിനക്കൊക്കെ കാണിക്കാം.. ഇന്നാള് ഒരുത്തിയെ ഞങ്ങള് പൊക്കി.. അവക്ക് രാത്രിപ്പണി..മൂന്ന് മണിക്കും നാല് മണിക്കും കാറിൽ വന്നിറങ്ങും.. ഇവിടെ മാന്യന്മാർ ജീവിക്കണ സ്ഥലമാ.. " അയാൾ ശബ്ദമുയർത്തി

"എന്ത് മാന്യത ഹേ... നിങ്ങക്ക് ഞങ്ങടെ ജോലിയെപ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണോ കിടന്നു തൊള്ള തുറക്കണത്.. നാല് വർഷം കഷ്ടപ്പെട്ട് എൻജിനീയറിങ് പഠിച്ചിട്ട് ഓരോ കമ്പനികൾ കയറി ഇറങ്ങി ഇന്റർവ്യൂ ആയ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്ത് ഒരു ജോലി കിട്ടി. നിങ്ങള് കുറച്ചു മുൻപ് പറഞ്ഞ പോലെ ചുമ്മാ സീറ്റിൽ കുത്തി ഇരുന്ന് മേടിക്കാൻ എന്റെ കുടംബസ്വത്തൊന്നുമല്ല അത്. അല്ല അത്ര ബുദ്ധിമുട്ടാണെങ്കിൽ ഒന്ന് വന്നിരുന്നു നോക്ക്. രാവിലെ എട്ടര മുതൽ രാത്രി പന്ത്രണ്ട് വരെ ഒക്കെ. എന്നിട്ടു വൈകി ഇറങ്ങുമ്പോ ബസ് സ്റ്റോപ്പിലെത്താൻ ഒരു ഓട്ടോ പിടിക്കുമ്പോൾ ഞങ്ങൾക്ക് മാത്രം ഇരട്ടി ചാർജ്. 

പിന്നെ പറഞ്ഞല്ലോ ഒരുത്തിയെ പൊക്കി എന്ന്. നാണമില്ലല്ലോ.. നീ പൊക്കിയവൾടെ വീട്ടിൽ ഒരു തള്ള ഉണ്ട്.. കാല് വയ്യാത്തതാ.. ഹൃദയത്തിനും തകരാറുണ്ട്. ഈ മാന്യന്മാരൊന്നും അതൊന്നും അന്വേഷിച്ചില്ലല്ലോ.. 24 മണിക്കൂറും ജോലി ചെയ്യുന്നവരാ ഞങ്ങൾ IT തൊഴിലാളികള്.. ഞങ്ങള് ചെയ്യണ തൊഴിലിന്റെ ഫലമാ നിങ്ങളീ കൈയീ പിടിച്ചേക്കണ മൊബൈല്.. നിങ്ങള് വീട്ടിലിരുന്നു കാണണ വാർത്ത.. രാവിലെ വായിക്കണ പത്രം.. ഓക്കേത്തിന്റെ പിന്നിലും ഞങ്ങടെ ആയുസും ആരോഗ്യവുമുണ്ട്..ഒരു മാന്യൻ വന്നേക്കുന്നു.."


അയാൾ പക്ഷെ മായപ്പെടാനോ വിട്ടു തരാനോ ഭാവമില്ലായിരുന്നു. "ചുമ്മാ ചെലക്കാതെടാ ചെക്കാ.. നിന്റെ ഒക്കെ തനിക്കൊണം പത്രത്തിലും ടിവി യിലും ഒക്കെ കണ്ടു. സ്വന്തം കൊച്ചിനെ വരെ കൊന്നില്ലേ നിന്റെ ഒക്കെ കൂടെ ഉള്ള ഒരുത്തി..മാറ്റവന്റെ കൂടെ പോകാൻ."

"അവൾ ടെക്നൊപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു എന്നത് നേരാ.. എന്ന് വെച്ച് എല്ലാരും അങ്ങനെ ആകുവോ. ഇന്നാള് ഒരാളുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത് ഒരു ഓട്ടോകാരൻ ആയിരുന്നു എന്ന് പാത്രത്തിൽ കണ്ടു. കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിലെ പ്രതികളിൽ ഒരാളും ഓട്ടോകരൻ ആയിരുന്നു. എന്ന് വെച്ച് എല്ലാ ഓട്ടോക്കാരും അങ്ങനെ ആകുമോ.. നിങ്ങൾ ചെലപ്പോ ആയിരിക്കും.." എനിക്കതിനു മറുപടി ഉണ്ടായിരുന്നു.

"ശരി അതൊക്കെ അങ്ങനെ ആയിക്കോട്ടെ.." അയാൾ ഒരുവിധം മയപ്പെട്ടു എങ്കിലും ചോദിച്ചു "നിങ്ങക്കൊക്കെ ജീവിതത്തെപറ്റി എന്തെങ്കിലും അറിയുമോ.. ഉള്ളിയും അരിയും മുളകും ഉപ്പും കടയിൽ പോയി മേടിക്കുന്നവർക്കേ ജീവിതം അറിയൂ."

ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരിക്കാനാണ് തോന്നിയത് "സഹോദരാ.. എന്റെ അപ്പച്ചൻ ഒരു റബർ ടാപ്പിംഗ് തൊഴിലാളി ആണ്. അമ്മ വീടിനടുത്തുള്ള ഒരു സ്‌കൂളിൽ ഉച്ചക്കഞ്ഞി ഉണ്ടാക്കി കൊടുക്കുന്ന പണി ആണ്. ഗവണ്മെന്റ് സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരാനിയത്തി ഉണ്ടെനിക്ക്. എനിക്ക് മണ്ണിലിറങ്ങി കിളക്കാനാറിയാം. എത്താവാഴയും പൂവനും പാളേങ്കോടനും വാഴക്കന്ന് കണ്ടാൽ തിരിച്ചറിയാം. എല്ല ഞായറാഴ്ചയും അപ്പച്ചന്റെ സൈക്കിളിന്റെ പിന്നിലിരുന്നു പള്ളിയിൽ പോകാറുണ്ട് ഇപ്പോഴും..ഞാനും ഒരു സാധാരണക്കാരൻ ആണ്. എന്നെ പോലെ ജീവിതം അറിയുന്നവർ തന്നെ ആണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുട്സ് മുറിയിലെ ചക്രക്കസേരയിലിരുന്നു മുരടിക്കുന്നത്. ഞങ്ങളുടെ ഡ്രെസ്സിൽ ചെളി പുരാളാറില്ല, വിയർക്കാറില്ല പക്ഷേ അദ്ധ്വാനിക്കുന്നവർ തന്നെ ആണ്. തൊഴിലിന്റെ മഹത്വം അറിയുന്നവരാണ്..ആധുനിക ലോകത്തെ തൊഴിലാളി വർഗമാണ് ഞങ്ങൾ. " 
അതിനയാൾ മറുപടി പറഞ്ഞില്ല. ബസിന്റെ ജനൽകമ്പിയിൽ തല ചാരി പുറത്തേയ്ക്ക് നോക്കിയിരുന്നു. വളവുകൾ തിരിഞ്ഞ് വീതി കുറഞ്ഞ റോഡിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു.


"പോണേക്കര എത്തി"കണ്ടക്റ്റർ വന്നു തോളിൽ തട്ടി. ഇറങ്ങാൻ നേരം മകളുടെ ജോലിക്കാര്യം അയാൾ വീണ്ടും ഓർമിപ്പിച്ചു. എന്നോട് തർക്കത്തിൽ ഏർപ്പെട്ടിരുന്ന ആളും എന്റെ കൂടെ ഇറങ്ങി. ആയാളും അമൃതായിലേക്കണത്രെ. ഇളയ മകൾക്ക് നാളെ ഒരു ശസ്ത്രക്രിയ ഉണ്ട്. കൂടുതൽ ചോദിച്ചപ്പോൾ അവരുടെ ശസ്ത്രക്രിയക്കു വേണ്ടി രക്തം നൽകാൻ ആണ് ഞാൻ വന്നിരിക്കുന്നത്. അതിനു ശേഷം എന്റെ മുഖത്തേക്ക് നോക്കാൻ അയാൾക്ക് ബുദ്ധിമുട്ടുള്ളത് പോലെ തോന്നി. ബ്ലഡ് ബാങ്കിൽ രക്തം കൊടുത്തു ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അയാൾ വരാന്തയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ മൂത്ത മകൾ ആണെന്നു പറഞ്ഞു.

"മോളെന്താ ചെയ്യണേ..?" ഞാൻ ചോദിച്ചു
"ഞാൻ ബി.ടെക്ക് ചെയ്യുവാ ഇവിടെ കുസാറ്റിൽ."
"ആഹാ മിടുക്കിയാണല്ലോ.. ഏതാ ബ്രാഞ്ച്..?"
"കമ്പ്യൂട്ടർ സയൻസ്.." ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി അയാൾ തല കുനിച്ചു നിൽക്കുകയായിരുന്നു.


( ഇത് തികച്ചും സങ്കല്പികം മാത്രം. എങ്കിലും ഇത്തരം അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ