അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

ഒരു കോഴിക്കോടൻ തീവണ്ടിയാത്രയിൽ


ആ വീഡിയോ ഷെയർ ചെയ്യുമ്പോൾ അയാളും ചിന്തിച്ചിരുന്നില്ല  മറ്റുള്ളവർ കാണാൻ മാത്രം അതിലെന്താണുള്ളതെന്ന്. ഏതൊരു സൈബർ ജീവിയേയും പോലെ ചാറ്റ് ലിസ്റ്റിലെ ചാറ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും അത് ഷെയർ ചെയ്ത് കിട്ടിയ നിർവൃതിയിൽ ആരൊക്കെ കണ്ടു എന്ന് ഇടക്കിടക്ക് കണക്കെടുപ്പുകൾ നടത്തിയിട്ടുണ്ടാകാം. മത സൗഹാർദത്തിനും രാജ്യത്തെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനും വലിയ സംഭാവന നൽകിയെന്ന തോന്നലിൽ അയാൾ അഭിരമിച്ചിരിക്കാം. പക്ഷേ യാഥാർഥ്യം എന്നു കരുത്തിയിരുന്നതെല്ലാം സ്വന്തം തോന്നലുകളാണെന്ന് തിരിച്ചറിയുന്ന നിമിഷം എല്ലാ മനുഷ്യജീവിതത്തിലുമെന്ന പോലെ അയാളുടെ ജീവിതത്തിലും കടന്നു വന്നു.

പല വ്യക്തികളുടെ ശബ്ദങ്ങൾ കൂട്ടി ചേർത്തുണ്ടാക്കിയ റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റിലെ അഭംഗി അയാളെ തീർത്തും അലോസരപ്പെടുത്തിയെങ്കിലും തീവണ്ടി കൃത്യ സമയം പാലിക്കുന്നു എന്ന വാർത്തയുടെ ആശ്വാസം അയാളുടെ കട്ടി മീശക്കു താഴെ ചെറുതായി വിരിഞ്ഞു. തീവണ്ടിയിൽ സമാന്യത്തിലധികം തിരക്കുണ്ടായിരുന്നു. അല്പം സ്ഥലം ബാക്കിയുണ്ടായിരുന്ന ബോഗിയുടെ അറ്റത്തെ വാതിലിനടുത്ത്  ആ തിരക്കിലും തിരമാലയിലെ പാഴ്ത്തടി പോലെ അവിടെയും ഇവിടെയും തട്ടി അയാൾ വന്നടിഞ്ഞു. ചെയർകാർ മാത്രമുള്ള ഈ വണ്ടി പിടിക്കാൻ തോന്നിയ നിമിഷത്തെ സ്വയം ശപിച്ചുകൊണ്ടായാൾ പുറം കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ചു. റോഡുകളും വ്യവസായ ശാലകളും കടന്ന് പാടങ്ങളും വാഴത്തോപ്പുകളും പ്രത്യക്ഷപ്പെട്ടു. പേര് ശ്രദ്ധിക്കാൻ മറന്നു പോയ ഒരു സ്റ്റേഷനിൽ അയാൾക്കിരിക്കാൻ ഒരു സീറ്റ് കിട്ടി.

തിരക്കിനു കുറവില്ല. സീറ്റ് കിട്ടിയവരുടെ മുഖത്ത് ഒരു രാജ്യം പിടിച്ചടക്കിയ രാജാവിന്റെ ഭവമുണ്ടായിരുന്നു. അയാൾ ചുറ്റും നോക്കി എല്ലാവരും കൈയിലെ സെൽഫോണിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അടുത്ത് ഒരു അച്ഛനും മകളുമാണ് ഇരിക്കുന്നത്. അഞ്ചോ ആറോ വയസ് തോന്നിക്കുന്ന അവളും അച്ഛന്റെ മടിയിലിരുന്നു മൈബൈലിലെ കാഴ്ചകൾ ആസ്വദിക്കുകയാണ്. ഇടക്കിടക്ക് അച്ഛനോട് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അയാൾ കഴിയുന്ന വിധം മറുപടി പറയുന്നു. അറിയാത്ത കാര്യങ്ങൾ മകൾ ചോദിക്കുമ്പോൾ ആണെന്ന് തോന്നുന്നു , അയാൾ കേൾക്കാത്ത മട്ടിൽ ഇരിക്കുന്നു. അപ്പോൾ അവൾ അച്ഛന്റെ താടിയിൽ പിടിച്ചു വലിക്കുന്നു. പുറത്തേ കാഴ്ചകളെക്കാൾ ആ കുട്ടിയുടെ ചോദ്യങ്ങളും ചലനങ്ങളും ബഹുരാസമായി അയാൾക്ക് തോന്നി. മയിലിന്റെ തൂവലിനെപ്പറ്റിയും , വിമാനം പറക്കുന്നതിനെപ്പറ്റിയും, മൊബൈൽ വീഡിയോയിലെ ഐസ്ക്രീം കാരനെപ്പറ്റിയും അവൾ ചോദിച്ചു. ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നെങ്കിലും അയാളുടെ കാഴ്ചപ്പാടുകളുടെ  വഴി തിരിച്ചു വിട്ട ചോദ്യം മറ്റൊന്നായിരുന്നു.

ഏതാനം ദിവസങ്ങൾക്ക് മുൻപു മാത്രമായിരുന്നു ഈദ്. പല വിശേഷ ദിവസങ്ങൾ പോലെ എന്താണെന്നോ എന്തിനാണെന്നോ അറിയില്ലെങ്കിലും അന്നും അയാൾ പലർക്കും ഈദ് ആശംസകൾ അയച്ചു. മുഹബത്തിന്റെ മുന്തിരിച്ചാറും പതിനാലാം രാവും അമ്പിളിക്കലയും മൈലാഞ്ചി മൊഞ്ചും സാഹോദര്യവും സന്മനസും ത്യാഗവും അയാളുടെ മൊബൈലിൽ വന്നു നിറഞ്ഞു. കണ്ടു തഴമ്പിച്ച സന്ദേശങ്ങൾക്കിടയിൽ അല്പം വ്യത്യസ്തമായ ഒരു വീഡിയോ സന്ദേശം അയാൾ കണ്ടു.

...രണ്ടു പേർ ഒരു തെരുവിന്റെ രണ്ടു ഭാഗത്തു നിന്നും നടന്നു വരികയാണ്. ഒരാൾ കാഷായ വേഷധാരി. അടുത്തയാൾ ഒരു വെള്ള വസ്ത്രധാരി ജുബ്ബയാണ് വേഷം. തലയിൽ ഒരു തൊപ്പി ഉണ്ട്. രണ്ടു പേരും ഒരേ സ്ഥലത്ത് എത്തുമ്പോൾ കൂട്ടി ഇടിച്ചു നിലത്ത് വീഴുന്നു. ഉടനെ കാഷായ വേഷ ധാരി നിലത്തു വീണു പോയ അപരന്റെ തൊപ്പി എടുത്ത് തിരികെ നൽകുന്നു. രണ്ടു പേരും കെട്ടി പിടിക്കുന്നു. അന്തരീക്ഷത്തിൽ വർണ്ണപടക്കങ്ങൾ പൊട്ടുന്നു. ഈദ് ആശംസകൾ എന്നെഴുതി കാണിക്കുന്നു....

ഈ വിഡിയോയെക്കുറിച്ചുള്ള ആ കുട്ടിയുടെ ചോദ്യമാണ് അയാളുടെ കാഴ്ചപ്പാടുകളെ പിടിച്ചുലച്ചത്.

"രണ്ടു പേർ കെട്ടി പിടിക്കുന്നതിനെ ആണോ അച്ഛാ ഈദ് എന്ന് പറയുന്നത് ?"

"അല്ല മോളേ അത് മുസ്ലീസിന്റെ ഒരു ഫെസ്റ്റിവൽ ആണ്"

"അപ്പൊ എന്തിനാ ഈ രണ്ട് അങ്കിളുമാര് കെട്ടി പിടിച്ചത്"

അച്ഛനു മറുപടി ഇല്ലായിരുന്നു. അവൾ അച്ഛന്റെ താടിയിൽ പിടിച്ചു വലിച്ചു നോക്കി. അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല. രണ്ടു മനുഷ്യർ കെട്ടിപിടിച്ചതിലെ സാംഗത്യം മനസിലാകാതെ കളങ്കമറിയാത്ത ആ ബാല്യം അച്ഛനോടൊപ്പം ഷൊർണൂർ സ്റ്റേഷനിൽ ഇറങ്ങി. രണ്ട് അങ്കിളുമാർ , രണ്ടു മനുഷ്യർ , എന്തുകൊണ്ടാണ് തനിക്ക് അങ്ങിനെ ചിന്തിക്കാൻ കഴിയാതെ പോയത് എന്നയാൾ ചിന്തിച്ചു. പഠിക്കുന്ന കാലത്ത് എത്രയോ വട്ടം സുഹൃത്തുക്കളെ കെട്ടി പിടിച്ചിരിക്കുന്നു. ഒരേ പാത്രത്തിൽ നിന്നു കഴിച്ചിരുന്നു, ഒരാൾ കുടിച്ചു മതിയാക്കിയ ജ്യൂസിന്റെ ബാക്കി കുടിച്ചിരിക്കുന്നു. അന്നൊക്കെ തോന്നാത്ത കൗതുകം ഈ വീഡിയോയിൽ കാണാൻ കഴിഞ്ഞെങ്കിൽ തന്റെ മനസ് മലിനമാണ്.

വൈലോപ്പിള്ളി പറഞ്ഞതെത്ര സത്യം . വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങൾ ദൈവജ്ഞർ തന്നെയാണ്. അവൾക്ക് മനസിൽ ശുഭയാത്ര നേർന്നുകൊണ്ടായാൾ തന്റെ ചിന്തകളെ അവൾ കാട്ടി തന്ന വഴിയിൽ മേയാൻ വിട്ടു.

അർവിൻ .
2017 ജൂലയ്  10

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ