അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

ഈ മഴ സാർത്ഥകമാകട്ടെ !



മഴനീരദങ്ങൾ മാനത്തിരുളിന്റെ കമ്പളം വിടർത്തുമ്പോൾ
ഇരുമഴപ്പക്ഷികളായ്‌ നമുക്ക് വാനിലേക്കുയർന്ന് പറക്കാം

ഒരുമിച്ചു കോർത്ത ചിറകുകൾ വിടർത്തി ഉയരെ നീല മേഘങ്ങളെ ചെന്നു പുൽകാം.
ദൂരെ മഴവില്ലിന്റെ അറ്റം തേടി കണ്ണെത്താത്തിടത്തേക്ക്‌ സഞ്ചരിക്കാം.

ചിറകുകൾ കുഴയുമ്പോൾ
ആലിപ്പഴം കായ്ക്കുന്ന ചില്ലകളിൽ നമുക്ക് വിശ്രമിക്കാം.

മഴക്കാറ്റിൻ തഴുകലിൽ അരളിപ്പൂക്കൾ
ഇക്കിളി പൂണ്ടു നൃത്തം വെക്കുന്നൊരൊറ്റമരക്കൊമ്പിലെ കൊഴിഞ്ഞില പോലെ
മഴ മേഘങ്ങൾ പെയ്തിറങ്ങുന്ന താഴ്വാരത്ത് നമുക്കൊഴുകിയിറങ്ങാം

അവിടെ തോരാമഴ കുതിർത്ത മണ്ണിൽ നീ മാമരമാകുക.

കൃഷ്ണനീല പുല്ലുകൾ മെത്ത വിരിച്ച നിന്റെ മടിത്തട്ടിൽ ഞാൻ തല ചായ്ക്കാം.
തായ്‌വേരുകൾക്കിടയിലെ കരിയലക്കാടുകളിൽ മുഖമമർത്താം.

ഇടവപ്പെയത്തിന്റെ ഈറൻ തണുപ്പിൽ നിന്റെ
നിശ്വാസങ്ങളെനിക്ക് ചൂടു പകരുക.

തോർച്ചയുടെ ആലസ്യത്തിൽ വാടിയ പൂക്കളായ്‌ നാം മയങ്ങുമ്പോൾ
മഴവില്ലിൽ മഴനൂലുകൾ നിനക്കായ് ശ്രുതി മീട്ടും.

നീയുണർന്നു പാടുക.

പെയ്തിറങ്ങുന്ന മഴമുത്തുകളിൽ
നിന്റെ ഗാനം ചിതറിവീഴട്ടെ.

അവ നമ്മുടെ പ്രണയത്തിന്റെ സ്മാരക ശിലകളായ്‌
മണ്ണിൽ പൊട്ടിമുളക്കട്ടെ.

ഇൗ മഴ സാർത്ഥകമാകട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ