അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒരു നദീതട സംസ്കാരത്തിന്റെ പതനം : അവലോകനം


സെറയുടെ തൂവെള്ളനിറമുള്ള ക്ളോസറ്റിനു മുകളിൽ കുന്തിച്ചിരുന്ന് ഇന്നലെ കഴിച്ച പൊറോട്ടയുമായി മൽപിടുത്തം നടത്തികൊണ്ടിരിക്കവേയാണ് അത് കണ്ണിൽ പെട്ടത്. 
"ജാനോ നീ ഇത് കണ്ടോ..?" കുമാരൻസാർ ഭാര്യയെ നീട്ടി വിളിച്ചു..
"എന്ത് കണ്ടോന്നു നിങ്ങടെ.....തിരക്കിട്ട് പണി എടുക്കുമ്പോഴാകലപില കലപില കലപില കലപില കലപില കലപില കലപില......" ഭാര്യയുടെ കലപില കേട്ടപ്പോഴാണ് അയാൾക്ക് സ്ഥലകാല ബോധം ഉണ്ടായത്.

ഭാര്യയോടു കോർക്കുന്നത് നല്ലത്തിനല്ല !! തിരിച്ചൊന്നും പറയാതെ താൻ കണ്ട കാഴ്ചയിലേക്ക് തന്നെ കൗതുകത്തോടെ നോക്കി ഇരുന്നു. കക്കൂസിൽ മരകട്ടലയുടെ അടിയിൽ ഒരു ചെറിയ ദ്വാരം. സൂചിക്കനമേ ഉള്ളു. അതിൽ നിന്നും കറുത്ത ഉറുമ്പുകൾ വരി വരിയായി മാർച്ചു ചെയ്തു പോകുന്നു. ഓരോരുത്തരുടെ പിന്നിലും അരിച്ചാക്കു പോലെ എന്തോ ഉണ്ട്, മുട്ടകൾ ആയിരിക്കണം. അതും ചുമന്നു പോകുന്ന കൊച്ചു കൊച്ചു സംഘങ്ങളുടെ ഒരു കൂട്ടം. ഓരോ സംഘത്തിന് മുന്നിലും നേതാവെന്ന പോലെ ചുമടെടുക്കാതെ നടക്കുന്ന ഒരു ഉറുമ്പുണ്ട്. ബാക്കി എല്ലാവരും അവനെ പിന്തുടരുന്നു. നല്ല കൗതുകമുള്ള കാഴ്ച തന്നെ. ഇപ്പോൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന 'ചരിത്രാതീത നാഗരികതകൾ' എന്ന പാഠഭാഗത്തിലെ ചില ചിത്രങ്ങൾ മനസിലേക്കോടിയെത്തി. അതു പോലൊരു നാഗരികത തന്നെ ഇതും. ഒരു നദീതട സംസ്കാരമാണ് താൻ കാണുന്നത്.

ഒന്നു രണ്ടുറുമ്പുകൾ അവ പോകുന്ന പോക്കിൽ കുമാരൻ സാറിന്റെ കാലിൽ കടിച്ചു. നല്ല വേദനയുള്ള കടി ആണ്. ഇത് കട്ടുകഴപ്പൻ ഉറുമ്പ് തന്നെ. സാറിലെ ബയോളജിസ്റ് ആത്മഗതം നടത്തി. വേദന അസാഹനീയമായിരുന്നെങ്കിലും ഒരു നദീതട സംസ്കാരത്തെ തകർക്കാൻ ചരിത്ര ബോധമുള്ള ആ മനുഷ്യനു മനസു വന്നില്ല. ഇനിയും അവിടെ തപസ്സിരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അയാൾ അതിവേഗം പൃഷ്ഠം വൃത്തിയാക്കി പുറത്തിറങ്ങി. വാതിൽ അടച്ചതിനു ശേഷം ഒന്നു കൂടി തുറന്ന് അയാൾ അകത്തേക്കു നോക്കി. ഇല്ല ഉറുമ്പുകൾ യാത്ര അവസാനിപ്പിച്ചിട്ടില്ല.

ചരിത്രത്തിലെ വിവിധങ്ങളായ ഏടുകൾ അന്ത്രോപ്പോളജിയിലെ വിവിധ തീയറികളുമായി ബന്ധപ്പെടുത്തി മനസ്സിൽ ഉരുത്തിരിച്ചെടുത്ത തത്വങ്ങളിലേക്ക് , അല്പം മുൻപ് താൻ കണ്ട കാഴ്ച കൂടി ചേർത്തു വെച്ച് നോക്കിയപ്പോൾ താനെന്ന ചരിത്രാന്വേഷിയുടെ മനസ്സിൽ എന്തൊക്കെയോ പുതിയ ആശയങ്ങൾ രൂപപ്പെടുന്നതയാൾ അറിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല , ബക്കറ്റിലെ വെള്ളം തല വഴി കമിഴ്ത്തി വേഗത്തിലൊരു കുളി പാസാക്കി. ശേഷം ദേഹം തുവർത്തിയെന്നു വരുത്തി ഓടി കിടപ്പുമുറിയുടെ മേശക്കരികിൽ എത്തി. മനസ്സിൽ തോന്നിയ സംശയങ്ങളും, ഉറുമ്പ് സംസ്കാരത്തെ നിരീക്ഷിച്ചതിൽ നിന്നും എത്തിച്ചേർന്ന നിഗമനവും മേശപ്പുറത്ത് അലക്ഷ്യമായിട്ടിരുന്ന ഓണാഘോഷപ്പരിപാടിയുടെ നോട്ടീസിന് പിന്നിൽ അദ്ദേഹം പകർത്തി വെച്ചു. സമയം പോലെ ഇതെല്ലാം ഇനി ഫെയർ ആക്കി എഴുതണം. കൂടാതെ കണ്ടെത്തപ്പെട്ട പുതിയ നാഗരികതയുടെ കുറച്ചു ചിത്രങ്ങൾ പകർത്തുക കൂടി വേണം. എന്തായാലും സ്‌കൂളിലേക്കിറങ്ങാറാകട്ടെ.

ഭാര്യയുടെ കരച്ചിൽ കേൾക്കുമ്പോൾ ഖദർ ജുബ്ബയും കറുപ്പിന്റെ ഏതോ നരച്ച ഷേടുള്ള പാന്റും ധരിച്ച് ഇഡ്ലി തിന്നുകയായിരുന്നു അയാൾ. അവസാനത്തെ കഷ്ണവും വായിൽ ഇട്ടു കൈ നക്കി അയാൾ ഭാര്യാ സമീപത്തേക്ക് പാഞ്ഞു. കക്കൂസിനു വെളിയിലെ ചവുട്ടിയിൽ കാല് അമർത്തി തുടച്ചു കൊണ്ട് നിൽക്കുകയാണ് അവൾ. ഭർത്താവിനെ കണ്ടതും അവൾ നൈറ്റിയുടെ തുമ്പ് ഉയർത്തി സ്വന്തം കണങ്കാൽ അയാളെ കാണിച്ചു.

"ഇതിനകത്തു നിറയെ ഉറുമ്പ്. ഇതാണോ കണ്ടോ എന്ന് നിങ്ങൾ ആദ്യം വിളിച്ചു ചോദിച്ചത് !! എന്നാ അത് പറയണ്ടേ.. അതുമില്ല.. ലൈറ്റിടാത്തകൊണ്ടു കണ്ടതുമില്ല..കേറി ചവുട്ടിയപ്പോഴേക്കും.." കാലു ചുവന്നു തടിച്ചിട്ടുണ്ട്. ഒരിടത്തല്ല..പാടുകൾ പടർന്നു കിടക്കുകയാണ്. ഉറുമ്പ് സൈനികർ കൂട്ട ആക്രമണം നടത്തിയിരിക്കുന്നു.

അയാൾ അവളെ കടന്ന് കക്കൂസിനുള്ളിലേക്കൊന്നു പാളി നോക്കി. ഓൺ ആക്കിയ സി എഫ് എൽ വെളിച്ചത്തിൽ അയാൾ കണ്ടു , വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ നഗരം പോലെ അങ്ങിങ്ങായി ഉറുമ്പുകളുടെ കബന്ധങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച. ജീവനുള്ള ചിലത് അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി മുട്ടകളിൽ നശിക്കാത്തവ തിരഞ്ഞുകൊണ്ട് ഓരോ വെള്ള ഗോളങ്ങൾക്കുമരികെ എത്തുന്നു. ജീവനുള്ള മുട്ടകൾ മുതുകിലേറ്റിയും അല്ലാത്തവ അവിടെ ഉപേക്ഷിച്ചും അവർ യാത്ര തുടരുന്നു. മറ്റേതോ സുരക്ഷിത സ്ഥാനം തേടി ഉള്ള യാത്ര. "..ഞാൻ എല്ലാതിനേം വെള്ളമൊഴിചു കളഞ്ഞിട്ടുണ്ട്.." ഇതിനോടകം അടുക്കളയിലെ ജോലികളിൽ വ്യാപൃതയായിരുന്ന ഭാര്യയുടെ അവ്യക്തമായാ ശബ്ദം അയാൾ കേട്ടു.

സ്കൂളിലേക്കുള്ള ബസ് യാത്രയിൽ അയാളുടെ മനസ് നിറയെ പ്രളയത്തിൽ നശിപ്പിക്കപ്പെട്ട ഒരു നദീ തട സംസ്കാരത്തേക്കുറിച്ചുള്ള നൊമ്പരമായിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ