അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അപർണ



എത്ര ശ്രമിച്ചിട്ടും അപർണ ഇനി ഇല്ല എന്നെനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. ഇനി അതിനു കഴിയുമോ എന്നും അറിയില്ല. ഇന്നലെ ഫിറോസ് ഇക്കാര്യം എന്നെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ തരിച്ചിരുന്നു പോയി. ഇതെന്നോട് പറയാൻ അവൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവന്റെ വാക്കുകൾ മുറിയുന്നതും ശ്വാസഗതി കൂടുന്നതും ഞാൻ അറിഞ്ഞു. അവളോടുള്ള പിണക്കത്തിന്റെ മരവിപ്പിൽ നിന്നും എന്നെ ഉണർത്തിയത് അവളുടെ മരണ വാർത്ത ആയിരുന്നു. അവൾ പോയി ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്കിടയിൽ പരിഭാവങ്ങൾക്ക് സ്ഥാനമില്ല എന്ന് ഞാൻ എന്തേ മനസിലാക്കാതെ പോയി.

ആയിരം രൂപക്ക് ഡീസൽ നിറച്ച് സ്വാമിയുടെ കറുത്ത സ്കോർപിയോയിൽ ഞങ്ങൾ യാത്ര തിരിച്ചു. പണ്ടേപ്പോഴോ അവൾ പറഞ്ഞു തന്ന ഓർമ്മയിലെ പാതി മാഞ്ഞ വഴികളിലൂടെ ആണ് ഞങ്ങൾ പോകുന്നത്. വർഷം മൂന്നേ കഴിഞ്ഞിട്ടുള്ളുവെങ്കിലും അവൾ വാക്കുകൾ കൊണ്ട് കോറിയിട്ട ചിത്രങ്ങളിൽ നിന്നും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു ഈ നീളൻ പാതക്ക്. മൂന്ന് എന്നത് സമയ രേഖയിൽ വളരെ ചെറിയ അളവ് ആണെങ്കിലും വികസനം വികസനം എന്ന് നാലുപാടും കേൾക്കുന്ന ഈ കാലഘട്ടത്തിൽ അപർണ പറഞ്ഞ ഇല്ലിക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ വഴികിരുപുറവും കൂറ്റൻ കോൺക്രീറ്റ് സൗധങ്ങളാണിന്ന്.

എട്ടു വർഷങ്ങള്ക്ക് മുൻപാണ് അപർണയെ പരിചയപ്പെടുന്നത്. NSS ഇൽ ചേരാൻ താൽപര്യമുള്ളവരെ തേടി ഫസ്റ്റ് ഇയർ ക്ലാസിലേക്ക് കടന്നു വന്ന ഒരു സീനിയർ ചേച്ചി , അതായിരുന്നു ഞങ്ങൾക്ക് അപർണ. പിന്നീടൊരു സായാഹ്നത്തിൽ ലാബ് കഴിഞ്ഞു വൈകി ഇറങ്ങിയ ഞങ്ങളെ മുഷ്കൻമാരായ ചില സീനിയർ വിദ്യാർത്ഥികളിൽ നിന്നു രക്ഷിച്ചതും അപർണ ആയിരുന്നു. അവളുടെ അനിയൻമാർ എന്നായിരുന്നു എന്നെയും ഫിറോസിനേയും അന്നവൾ അവർക്ക് പരിചയപ്പെടുത്തിയത്. ഫിറോസിന്റെ പേരിലെ വൈരുദ്ധ്യം അവർ ചോദ്യം ചെയ്തെങ്കിലും. അവളുടെ വാക്പോരിനു മുന്നിൽ അവർ അധിക നേരം പിടിച്ചു നിന്നില്ല. ക്യാമ്പുകളിൽ, യുവജനോത്സവങ്ങളിൽ, വിദ്യാർത്ഥി സമരങ്ങളിൽ എല്ലാത്തിന്റേയും മുൻപന്തിയിൽ അവളെ ഞങ്ങൾ കണ്ടു. ആദ്യം പുഞ്ചിരിയിലും പിന്നീടൊരു hai യിലും ഞങ്ങൾ മടിച്ചു നിന്നെങ്കിലും "ഡാ പിള്ളേരേ... ക്ലാസിൽ കയറാതെ കറങ്ങി നടക്കുവാണോ..?" എന്ന് പറഞ്ഞു പുറത്തു തട്ടി അവൾ സൗഹൃദം സ്ഥാപിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോകെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു.

"ടാ ഒരു കട്ടൻ കുടിച്ചിട്ടു പോകാം..തല വേദനിക്കുന്നു." ഫിറോസ് വണ്ടി റോഡരികിൽ ഒതുക്കി നിർത്തി. എനിക്ക് ദാഹമോ വിശപ്പോ തോന്നിയില്ല. ഓലകൊണ്ടു മറച്ച് ആസ്ബറ്റോസ് മേഞ്ഞ ചയക്കടയുടെ അരികിൽ നിന്നു കൊണ്ട് ഞങ്ങൾ ഇതുവരെ കയറിയ ഹെയർപ്പിനുകളിലേക്ക് നോക്കി ഞാൻ നിന്നു. അപർണയുടെ വീട്ടിലെത്തുക എന്ന ചിന്ത ആയിരുന്നു മനസ്സിൽ നിറയെ. ഇനി ഒരിക്കലും അവളെ കാണാനാകില്ല. അവളുടെ അമ്മയെ ഒന്നു കാണണം .ഇല്ലായ്മകളിലും അവളെ വളർത്തിയ, ഒരു നല്ല കൂട്ടുകാരിയെ ഞങ്ങൾക്ക് സമ്മാനിച്ച അവളുടെ അമ്മ. അവളുടെ വാക്കുകളിൽ നിന്ന് അവളുടെ മിനിയമ്മ ഞങ്ങൾക്ക് സുപരിചിതയായിരുന്നു.

അപർണ അമ്മയെപ്പറ്റി ആദ്യമായി സംസാരിച്ചത് പോലും ഇപ്പോഴും ഓർക്കുന്നു. അത്ര മാത്രം മിനിയമ്മ എന്ന വാക്ക് ഹൃദയത്തിൽ തട്ടിയോ..!

"സ്റ്റൈപ്പന്റ് വാങ്ങാൻ വന്നതാ.. കഴിഞ്ഞ വർഷത്തെ പെൻഡിങ് ആയി കിടന്നതെല്ലാം കൂടി ഇപ്പൊ ഒരുമിച്ചിങ്ങു കിട്ടി.." ഒരിക്കൽ ഫിറോസിന്റെ കൂടെ ഒരു സ്കോളർഷിപ്പിന്റെ കാര്യം തിരക്കാൻ ഓഫീസിലെത്തിയപ്പോൾ അപർണ അവിടെ ഉണ്ടായിരുന്നു.

"ആഹാ... ചെലവ് ചെയ്യണട്ടോ.."

"അയ്യടാ..ചെലവ് മാത്രമേ ഉള്ളു ഇവിടെ വന്നേപ്പിന്നെ.. ഇത് മിനിയമ്മക്ക് ഉള്ളതാ..മിനിയമ്മക്ക് ഒരു ജോഡി ജിമിക്കി കമ്മല് വാങ്ങണം.. കഴിഞ്ഞ തവണ പുസ്തകത്തിനും ഫീസിനും ഒക്കെക്കൂടി അത് കൊടുത്തു"

"മിനിയമ്മയെ ഞങ്ങൾ തിരക്കി എന്നു പറയണം.."ഞാൻ പറഞ്ഞു.

"നിങ്ങൾ ഒരു ദിവസം അങ്ങു പൊരേ.. ദേ നമ്മടെ ഫിറോസിന് ബൈക്കൊക്കെ ഉണ്ടല്ലോ..ഒരു ദിവസം വണ്ടി എടുത്തങ്ങു വാ..മിനിയമ്മയെ നേരിട്ട് കണ്ട് അന്വേഷണം അറിയിക്കാമല്ലോ..ഇതിന്റെ ചെലവും ചെയ്യാം"

"അതൊക്കെ വരാം..വന്നാൽ എന്ത് തരും ഞങ്ങൾക്ക്..?" ഫിറോസ് ചോദിച്ചു.

"നിങ്ങക്ക്.......മ്....എന്റെ പറമ്പിലുണ്ടായ നല്ല നാടൻ കപ്പ ചെണ്ടമുറിയൻ പരുവത്തിൽ മുറിച്ച് ഉപ്പിട്ടു വേവിച്ച്..നല്ല കാന്താരി മുളകും ഉള്ളീം ചേർത്തിടിച്ച് , പച്ച വെളിച്ചെണ്ണ ഒഴിച്ച ചമ്മന്തിയും കൂട്ടി അങ്ങ് തരും.. എന്നാ ട്ടേസ്റ്റാണെന്നോ..!! "

"ഇക്കാ ഇപ്പൊ തന്നെ അങ്ങ് വിട്ടാലോ.."

"പൊന്നാളിയാ ഈ പെണ്ണുംപുള്ള ചുമ്മാ ബഡായി അടിക്കണതാ..നീ ഇങ്ങ് വന്നേ ക്ലാസി പോകാം.."

ഞാൻ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ ഫിറോസ് വളഞ്ഞു പുളഞ്ഞു പോകുന്ന ടാർ അടർന്ന വഴിയിലൂടെ സസൂക്ഷ്മം വണ്ടി ഓടിക്കുകയായിരുന്നു. ഇടക്ക് വഴിയോരത്തെ കൗതുകം നിറക്കുന്ന കാഴ്ചകൾ എനിക്ക് കാണിച്ചു തരുന്നുണ്ട്. അവനു സങ്കടമൊന്നുമിലായിരിക്കുമോ , ഞാൻ ഓർത്തു. ഒരുപക്ഷേ ഉള്ളിലെ നീറ്റൽ മറക്കാൻ കഷ്ടപ്പെടുന്നതാകും. ഞാൻ മനസിലാക്കിയിടത്തോളം അപർണക്കു ഞാനും ഫിറോസും ഉൾപ്പെടുന്ന ചെറിയൊരു സൗഹൃദ വലയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ തന്നെ ഞങ്ങളോടായിരുന്നു അവൾക്കടുപ്പം ഏറെയും. അവൾ സംസാരിക്കുമ്പോൾ കൂടുതലും ഫിറോസ് ആണ് മറുപടി നാൽകുക. പൊതുവേ അധികം സംസാരിക്കറില്ലാത്ത ഞാൻ അതെല്ലാം കേട്ടു കൊണ്ടിരിക്കും. പക്ഷേ കുറച്ചു നാളുകളായി അവളെപ്പറ്റി വിവരങ്ങളൊന്നുമില്ല. പണ്ടും ഇതുപോലെ ആയിരുന്നു. വെക്കേഷനു വീട്ടിൽ പോയാൽ കുറേ നാൾ പാണ്ഡവരുടെ വനവാസം പോലെയാണ് അവളുടെ പെരുമാറ്റം. എവിടെയാ എന്താ എന്നൊന്നും ആരെയും അറിയിക്കില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. ഒരു ദിവസം അവൾ പറഞ്ഞു.

"കന്നാരപ്പണിക്ക് പോകുന്നത് മോശമൊന്നുമല്ല...ഒരു പണീം മോശമല്ല പിള്ളേരേ.. പക്ഷെ അതിന്റെ പേരില് സിമ്പതി കാട്ടി കുറേ കാശ് കൊണ്ടു വന്നു തരും ചിലര്.. ചിലർക്കതില് വേറെ പല ഉദ്ദേശങ്ങളാകും..പിന്നെ മറ്റുള്ളോരു നോക്കുമ്പോ എന്റെ മിനിയമ്മ എന്നെ നോക്കുന്നില്ല എന്നല്ലേ കരുതൂ.. എനിക്കതൊന്നും ഇഷ്ടല്ല..അതാ നിങ്ങളോടൊന്നും പറയാത്തതും വിളിച്ചാൽ ഫോൺ എടുക്കാത്തതും. "

ഇത്തവണ പക്ഷേ അങ്ങിനെ ആയിരുന്നില്ല. എന്റെ പിണക്കമായിരുന്നു അവളെ ഏകാന്ത വാസത്തിലേക്ക് തള്ളിയിട്ടത്. അവിടെ നിന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത ഏകാന്തമായ ഒരിടത്തേക്ക് അവൾ പോയിരിക്കുന്നു. ഒരു പക്ഷേ അവൾ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ , പിണക്കങ്ങളും പരിഭവങ്ങളും വലിച്ചെറിഞ്ഞുകൊണ്ട് ഒരു ദിവസം ഞങ്ങൾ മൂവരും പഴയതു പോലെ സന്തോഷമായി കഴിയുന്ന ഒരു ദിവസം.

"സ്ഥലം ആയെന്നു തോന്നുന്നു.."ഫിറോസ് ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ആരോടോ വഴി ചോദിച്ചു തിരിച്ചു വന്നു. "ഒരു കിലോമീറ്റർ കഴിയുമ്പോ ഒരു സ്കൂളുണ്ട്. അതിന്റെ സൈഡിലൂടെ ഒരു ടാറിടാത്ത വഴി.. അത് തീരുന്നിടത്ത് ഒരു തൊണ്ട് കാണും..അത് അവളുടെ വീട്ടിലേക്കുള്ളതാന്നാ ആ ചേട്ടൻ പറഞ്ഞത്."

തൊണ്ട് കയറി വീടിന്റെ മുറ്റത്തെത്തി. ഒരു കൊച്ചു വീട്. ഓട് മേഞ്ഞതിനു മുകളിൽ കൂടി നീല ടാർപ്പാ വിരിച്ചിരിക്കുന്നു. വീടിന്റെ മുന്നിൽ വഴിയുടെ ഇടത് വശത്ത് ഒരു പട്ടിക്കൂട് ഉണ്ട്. അവളുടെ പാച്ചു, വലിയൊരു കറുത്ത നായ. വീടിനു മുന്നിലൂടെ കോഴിക്കുഞ്ഞുങ്ങളുമായി ഒരു തള്ളക്കോഴി ചികഞ്ഞു നടക്കുന്നു. ഇതു തന്നെ ആയിരിക്കണം വീട്. മരണം ഉറക്കിയ ചുറ്റുപാട് പതുക്കെ ഉണർന്നു വരുന്നുണ്ട്. പുറത്തു നിന്ന് ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു. നടക്കല്ലിനു മുന്നിൽ കുറെയധികം ചെരുപ്പുകൾ കൂടികിടക്കുന്നുണ്ട്. എല്ലാം വിലപിടിപ്പുള്ളത്.

"ഏയ്......" അവിചാരിതമായി ആരോ ഞങ്ങളെ പിന്നിൽ നിന്നു വിളിച്ചു. കൈയ്യിൽ മിൽമയുടെ ഒരു പാക്കറ്റുമായി ഒരു മനുഷ്യൻ തൊണ്ടിൽ നിന്നും കുത്തുകല്ലു കയറി വരുന്നു. വലിയ ചെവികളിൽ ചകിരി നാരു പോലെയുള്ള രോമങ്ങൾ ഉള്ള ആ മനുഷ്യൻ ഞങ്ങൾക്കടുത്തെത്തി.

"ആരാ..." അയാൾ ഗൗരവത്തിൽ തിരക്കി.

"ഇത് അപർണയുടെ വീടല്ലേ..?"ഫിറോസിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ഗൗരവം വെടിഞ്ഞു.
"അതെ..നിങ്ങൾ എവിടുന്നാ..?"

"ഞങ്ങൾ അപർണയുടെ കൂട്ടുകാരാ..കൂടെ കോളേജിൽ പഠിച്ചതാ.. ഞങ്ങൾ അറിഞ്ഞില്ലാർന്നു.."ഞാൻ പറഞ്ഞു.

"ഓ..കുറേ നോക്കിയതാ. ആരുടേം നമ്പറൊന്നും കിട്ടിയില്ലാർന്നു. സിറ്റിയിലൊക്കെ പോയി പഠിച്ച കൊച്ചല്ലേ വരണോരു വരട്ടെ എന്നു കരുതി പത്രത്തിൽ കൊടുത്തായിയുന്നു. ഒന്നു രണ്ടു പേര് വന്നു."

ഞാൻ ഫിറോസിനെ നോക്കി. പത്രത്തിലെ ചരമക്കോളത്തിന്റെ മൂലയിൽ ഒരു ഫോട്ടോ പോലുമില്ലാതെ കിടന്ന വാർത്ത. എന്തോ പൊതിയാൻ പാത്രമെടുത്തപ്പോഴാണ് അവൻ അത് ശ്രദ്ധിക്കുന്നത്. പലരും ഒഴിവാക്കി വിടുന്ന ഒരു പേജിനു ഇത്രയും പ്രാധാന്യം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ പ്രിയപ്പെട്ട ഒരാളുടെ വേർപാട് വേണ്ടി വന്നു..
"ഞാൻ അപ്പുറത്തെ വീട്ടിലെയാ..മിനിച്ചേച്ചി ഒറ്റക്കല്ലേ ഉള്ളു. ഞാനും കെട്ടിയോളും ഇടക്ക് വന്നു സഹായിക്കും...ഇനി ഞങ്ങളൊക്കെയല്ലേ ഉള്ളു. ആകെ ഉള്ള ഒരു മോളും പോയി..എന്ത് താങ്കപ്പെട്ട കൊച്ചായിരുന്നു.."

"എന്തു പറ്റിയതായിരുന്നു..പത്രത്തിൽ കൂടുതൽ ഒന്നും ഇല്ലായിരുന്നു."

"ആക്സിഡന്റാ.. ഇടിച്ച വണ്ടി നിർത്താതെ പോയി..ആശുപത്രീൽ ചെല്ലാൻ താമസിച്ചതാ പറ്റിപ്പോയത്.."

ഞങ്ങളെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടെ അയാൾ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.
"മിനിച്ചേച്ചീ ദേ മോൾടെ കൂടെ പഠിച്ച പിള്ളേര് വന്നിട്ടുണ്ട്."


അകത്തു നിന്നും കണ്ണുകൾ കുഴിയിൽ വീണ , മെലിഞ്ഞ ഒരു സ്ത്രീ ഇറങ്ങി വന്നു. അവളുടെ മിനിയമ്മ. മിനിയമ്മയെ ഒരിക്കൽ കണ്ടിട്ടുണ്ട്. അപർണ ഞങ്ങളെ കാണിച്ച ഫാമിലി ഫോട്ടോയിൽ. പ്ലാസ്റ്റിക്ക് വള്ളി കെട്ടിയ ഇരുമ്പിന്റെ വട്ടക്കസേരയിൽ പൂക്കളുള്ള ഒരു നിക്കർ മാത്രമിട്ട് ഒരു രണ്ടു വയസുകാരി ; ഫ്ലാഷിന്റെ വെളിച്ചത്തിൽ കുഞ്ഞു കണ്ണുകൾ വിടർത്തി അവൾ ചിരിക്കുന്നു . കസേരക്കു പിന്നിൽ കട്ടി മീശയും, ചുരുണ്ട മുടിയുമുള്ള ഒരു ബലിഷ്ഠ കായൻ , അവളുടെ അച്ചായി. അയാളുടെ കൈകൾ സുന്ദരിയായ ഒരു സ്ത്രീയുടെ താളുകളിൽ വിശ്രമിക്കുന്നു. അവർ അയാളോട് ചേർന്നു നിൽക്കുന്നതിനൊപ്പം.ഒരു കൈ കൊണ്ട് മകളുടെ തോളത്തു തൊട്ടു നിൽക്കുന്നു , മിനിയമ്മ.

ഫോട്ടോയിൽ കണ്ട രൂപവുമായി വിദൂര സാമ്യം പോലും തോന്നാത്ത വിധം അവർ ഒരുപാട് മാറിയിരിക്കുന്നു. നിരാശ തുളുമ്പുന്ന കണ്ണുകളിൽ സ്നേഹം ഞങ്ങൾ കണ്ടു. അകത്തെ മര ബെഞ്ചിൽ ഇരുന്ന ഞങ്ങളുടെ അടുത്ത് ഒന്നും മിണ്ടാതെ അവർ എത്ര നേരം നിന്നെന്നറിയില്ല. ഞങ്ങളിരിക്കുന്നതിന്റെ എതിർശത്ത് ഒരു കട്ടിലിൽ ഒരു പുരുഷനും സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം അഞ്ചു വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി. അവൾ ഒരു കറുത്ത കണ്ണട കൊണ്ട് കണ്ണു മൂടിയിരുന്നു. അവരുടേതായിരിക്കണം പുറത്തു കിടക്കുന്ന ചെരുപ്പുകൾ. ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു വന്ന ആൾ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. അപർണയുടെ കണ്ണുകൾ ദാനം ചെയ്തിരുന്നു. ആ മനോഹരങ്ങളായ നീലക്കണ്ണുകൾ ഇനി മുതൽ ഈ കുരുന്നിനു വെളിച്ചമേകും.

ഞാൻ അവളെ അടുത്തേക്ക് വിളിച്ചു. ഒരു ചെറു ചിരിയോടെ അവൾ വന്നു.

"പേരെന്താ മോൾടെ..?"

"അപർണ.."ഞാൻ ഫിറോസിനെ നോക്കി. അവൻ ചുവരിലെ അപർണയുടെ ചിത്രത്തിലേക്ക് നോക്കി ഇരിക്കുകയാണ്. ഞാൻ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി.

"നന്നായി പഠിക്കണം.." പോക്കറ്റിൽ നിന്നും അവന്റെ പാർക്കർ പെന അവൾക്കു സമ്മാനിച്ചുകൊണ്ടു ഫിറോസ് പറഞ്ഞു.

ഉച്ചക്ക് മിനിയമ്മ ഭക്ഷണം വിളമ്പി തന്നു. കപ്പയും കാന്താരിച്ചമ്മന്തിയും.

"അവൾ വാക്കു പാലിച്ചു.."ഫിറോസിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എരിവു കൊണ്ടാണെന്ന് പറഞ്ഞവൻ ഒഴിഞ്ഞെങ്കിലും. ശബ്ദത്തിലെ ഇടർച്ച എല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു.

തിരികെ ഇറങ്ങാൻ നേരം അതുവരെ കാർമേഘം മൂടി നിന്നിരുന്ന മിനിയമ്മയുടെ കണ്ണുകളിൽ മഴ പെയ്തു. ഞങ്ങളെ കെട്ടി പിടിച്ചവർ കരഞ്ഞു.

വണ്ടി ഹെയർപ്പിനുകൾ കറങ്ങി താഴേക്കിറങ്ങുമ്പോൾ മനസ് ശൂന്യമായിരുന്നു. ശൂന്യതയിൽ ഇടയ്ക്കിടെ കേൾക്കുന്ന അവളുടെ ശബ്ദം. ഞാൻ കണ്ണാടിയിലൂടെ പിൻ സീറ്റിലേക്ക് നോക്കി. അവളവിടെ ഉണ്ടാകണേ എന്നാഗ്രഹിച്ചു. ഇല്ല വെറും തോന്നാലുകളാണ്. പത്ര വാർത്തയും ഫിറോസിന്റെ കോളും ഞങ്ങളുടെ ഈ യാത്രയും ; ഇതെല്ലാം വെറുമൊരു ദുസ്വപ്നമായിരുന്നെങ്കിൽ.

"നീ കരയുകയാണോ.."ഫിറോസ് തിരക്കി.

"എ.സി കണ്ണുകളിലേക്ക് തിരിഞ്ഞിരിക്കുന്നത് കൊണ്ടാണ്.." വിതുമ്പലുകൾ അവൻ കാണാതിരിക്കാൻ തലയിൽ വെച്ചിരുന്ന തൊപ്പി കൊണ്ടു ഞാൻ മുഖം മറച്ചു. എന്റെ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു. ആ ഇരുട്ടിലും ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന അപർണയെ ഞാൻ കണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ