അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ശലഭ്


എന്തോ ആവശ്യത്തിനു കത്രിക തിരക്കി ആയിരുന്നു അവൻ ഞങ്ങളുടെ മുറിയിലേക്ക് വന്നത്. ശലഭ് എന്നാണവന്റെ പേര്. സ്വദേശം റാന്നി എന്നാണ് അറിവ്. ചെക്കൻ ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആണ് താമസിക്കുന്നത്. കോളേജിലേക്ക് പോകാനും വരാനും കുറച്ചു ദൂരമേ ഉള്ളു എന്നതാണ്‌ ഞങ്ങളേപ്പോലെ അവനും ഈ ചൂള പോലെ ചുട്ടു പൊള്ളുന്ന കെട്ടിടത്തിലേക്ക് താമസിക്കാൻ വരാനുള്ള കാരണം. ഞങ്ങൾ മൂന്നു പേരും ; മൂന്നു പേരെന്നു പറഞ്ഞാൽ ഞാനും രൂപേഷ് രാമസ്വാമിയും പിന്നെ ഫിറോസ് ഖാനും ; അവനേക്കാൾ രണ്ടു വർഷം സീനിയർ ആയതുകൊണ്ടാകണം അവൻ അധികം അടുപ്പത്തിനു വരാറില്ല. സംസാരം പോലുമില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.
വൈകിട്ടത്തെക്കുള്ള പയർ വെള്ളത്തിൽ കുതിരാൻ ഇടുന്നതിന്റെ തിരക്കിൽ ഫിറോസ് അടുക്കളയിൽ ആയിരുന്നു. സ്വാമിയാകട്ടെ ജ്യോതിഷ രത്നം Dr. ഡി ഗോപാല പണിക്കർ തയ്യാറാക്കിയ നക്ഷത്ര ഫലം 2011 എന്ന പുസ്തകത്തിൽ കണ്ണും നട്ടിരിക്കുകയാണ്. ആറാം സെമസ്റ്റർ കടന്ന് കൂടുമോ എന്നറിയണം അതിനു വേണ്ടിയാണ്. ഞാൻ മാത്രം എന്തോ ആലോചിച്ചു കൊണ്ട് തറയിൽ വിരിച്ച പുൽപ്പായിൽ നീണ്ടു നിവർന്നു കിടക്കുന്നു. ഈ സമയത്താണ് ശലഭ് വരുന്നത്. കൂടുതലൊന്നും ചോദിക്കാതെ ഞാൻ കത്രിക എടുത്തു കൊടുത്തു. അവൻ തിരികെ പോകാൻ നേരം സ്വാമിക്ക് അവന്റെ നക്ഷത്രം അറിയണം. വെറുതെ ജ്യോതിഷി കളിച്ച് അവന്റെ ഭാവി പറഞ്ഞു ഷൈൻ ചെയ്യാൻ ആണ്.
"നക്ഷത്രം അറിയില്ല അച്ചാച്ചാ.. "
"എന്നാൽ നീ ജനിച്ച ഡേറ്റ് പറ..നക്ഷത്രം ഞാൻ കണ്ടു പിടിച്ചോളാം.."സ്വാമിക്ക് വിട്ടുകൊടുക്കാൻ ഉള്ള ഭാവമില്ല.
"എനിക്ക് ശെരിക്കുള്ള ഡേറ്റ് അറിയില്ല..ഞാൻ ഓർഫനാ.."
അവന്റെ മുഖം വിളറി വില്ക്കുന്നത് ഞാൻ കണ്ടു. അവനെ താഴേക്ക് പറഞ്ഞു വിട്ട ശേഷം തിരിഞ്ഞു സ്വാമിയെ നോക്കിയപ്പോൾ ഞാൻ ഒന്നും പറഞ്ഞിട്ടല്ല അവൻ കാരയാറായത് എന്ന ഭാവത്തിൽ സ്വാമി എന്നെ നോക്കുന്നു. അങ്ങേരുടെ നിഷ്കളങ്കമായ ആ നോട്ടം കണ്ട്‌ ചിരി പൊട്ടിയെങ്കിലും ഒരു കള്ള ചുമയിൽ ഞാൻ അത് ഒളിപ്പിച്ചു വെച്ചു.
വൈകിട്ട് ജിമ്മിൽ വെച്ച് ജോൺ സാർ ആണ് ശലഭിനേക്കുറിച്ച്‌ വ്യക്തമായ ഒരു ധാരണ തരുന്നത്. ഓർഫൻ ഹോമിലെ ഇരുണ്ട ഇടനാഴികളിൽ നിന്ന് പത്തൊൻപത് വയസ് കഴിഞ്ഞപ്പോൾ അവനു പുറത്തു വരേണ്ടി വന്നു. ഒരു വിദേശ സ്‌പോൺസറുടെ ചിലവിൽ ആണ് ശലഭ് ഇപ്പോൾ പഠിക്കുന്നത്. പഠനത്തിലും പ്രാക്ടിക്കലുകളിലിം മിടുക്കൻ. ഒറ്റ കുറ്റമേ അവനെക്കുറിച്ചു ജോൺ സാറിനു പറയാനുള്ളു. മറ്റു കുട്ടികളിൽ നിന്നും അകലം പാലിച്ചാണ് അവൻ എപ്പോഴും കഴിയുന്നത്. ആഘോഷങ്ങൾക്കൊന്നും അവൻ ഉണ്ടാകാറില്ല. ചിലപ്പോൾ ഒരുപാട് പേർക്കിടയിലും ഒറ്റപ്പെടുന്നു എന്ന തോന്നൽ ആയിരിക്കാം അവനെ എല്ലാത്തിൽ നിന്നും അകറ്റി നിർത്തുന്നത്.
അവന്റെ ഈ സ്വഭാവം മാറ്റി എടുക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഒരുപാട് നേരത്തെ തലപുകക്കലുകൾക്ക് ശേഷം ഞങ്ങൾ ഒരു ആശയം കണ്ടെത്തി. അത് പ്രാവർത്തികമാക്കാൻ ഏറെ നേരത്തെ പ്ലാനിംഗിന്‌ ശേഷം അന്നു രാത്രി തന്നെ ഞങ്ങൾ മൂന്നു പേരും അവന്റെ മുറിയിൽ ചെന്നു.
അവൻ വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ ചെല്ലുമ്പോൾ ഗബ്രീൽ മാർക്കേസിന്റെ hundred years of solitude എന്ന പുസ്തകം നെഞ്ചിൽ വിടർത്തി വെച്ച് കണ്ണടച്ച് മലർന്നു കിടക്കുകയായിരുന്നു അവൻ. ഫിറോസ് വാതിലിൽ മുട്ടിയപ്പോഴാണ് ഞങ്ങളെ കാണുന്നത്. അവന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ ഞങ്ങൾ മുറിക്കുള്ളിലേക്ക് കയറി. സാധനങ്ങൾ എല്ലാം വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. ജനലിനോട് ചേർന്ന് ഒരു സ്റ്റൂളിൽ നിറയെ പൂക്കളുമായി ഒരു നാലുമണിച്ചെടി. അടുക്കും ചിട്ടയുമുള്ള പയ്യൻ. മുറിയിലേക്ക് പ്രതീക്ഷിക്കാതെ വന്ന അതിഥികളെ കണ്ടതിലുള്ള പരിഭ്രമം അവന്റെ മുഖത്തുണ്ടായിരുന്നു. ഇടക്ക് കാണാറുണ്ട് എന്നതിൽ കവിഞ്ഞ് ഞങ്ങൾ അത്ര പരിചിതരൊന്നും ആയിരുന്നില്ലല്ലോ.
"റാഗ് ചെയ്യാൻ വന്നതൊന്നുമല്ലട്ടോ...ഒരു ഫങ്ഷനു ക്ഷണിക്കാൻ വന്നതാ.." അവന്റെ നെഞ്ചിടിപ്പ് കേട്ടിട്ടെന്നോണം ഫിറോസ് പറഞ്ഞു.
"അനിയന്റെ ബെർത്ത്ഡേ ആണ് നാളെ . വൈകിട്ട് ചെറിയ ഒരു പരിപാടി ഉണ്ട്..നാലു മണിക്കാണ്. സ്റ്റാന്റിനടുത്തുള്ള മയൂര പാർക്ക് അറിയില്ലേ. അവിടെ വെച്ച് ഒരു ചെറിയ പരിപാടി. അപ്പൊ നീ നാളെ നാല് മണിക്ക് അവിടെ ഉണ്ടാകണം.."
സ്വാമി കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു ക്ഷണിച്ചിട്ടും അവനു മടി. ഒരു വിധത്തിൽ ഒന്നു തല കാണിച്ചിട്ടു തിരികെ പോരും എന്ന നിബന്ധനയിൽ അവൻ വരാമെന്നേറ്റു.
നാലു മണിക്ക് മുൻപ് അവനേയും കൂട്ടി വരാമെന്ന് സ്വാമി ഏറ്റതു കൊണ്ട് ഞാൻ നേരത്തേ ഫങ്ഷൻ നടക്കുന്നിടത്തേക്ക് പോന്നു. പരിപാടിയുടെ മുന്നൊരുക്കങ്ങൾ എല്ലാം അപർണയും ഫിറോസും ചേർന്ന് ഭംഗിയായി പൂർത്തിയാക്കിയിരുന്നു. ആദ്യം വരാമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ഓരോ കാര്യങ്ങൾ പറഞ്ഞ് ശലഭ് ഒഴിവാകാൻ നോക്കി. സ്വാമിയുടെ ബലഷ്ഠമായ കൈകൾ ടൈറ്റ് ബനിയനിൽ കൂടുതൽ കരുത്തുറ്റതായി തോന്നിയതുകൊണ്ടാണോ എന്നറിയില്ല മയൂരയുടെ മുന്നിൽ നിർത്തിയ സ്വാമിയുടെ കറുത്ത സ്കോർപിയോയിൽ ശലഭും ഉണ്ടായിരുന്നു.
ബെർത്ത്ഡേ ബോയിയെ പരിചയപ്പെടുത്താമെന്നു പറഞ്ഞു കൂടി നിന്നവർക്ക് അവനെ കാണിച്ചു കൊടുക്കും വരെ അവനറിയില്ലായിരുന്നു. അതവന്റെ ജന്മദിനാഘോഷം ആണെന്ന്. കുറേ നേരത്തേക്ക് അവൻ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. പിന്നെ മെഴുകുതിരി ഊതി കേക്ക് മുറിച്ചു. വയറ്റിലേക്ക് പോയതിനേക്കാൾ കൂടുതൽ കേക്ക് ഞങ്ങളുടെ ഒക്കെ മുഖത്തായിരുന്നു. ഞാനും ഫിറോസും സ്വാമിയും ജിമ്മിലെ ജോൺസാറും അപർണയും അവളുടെ കുറച്ചു കൂട്ടുകാരും ശലഭിന്റെ ഒന്നു രണ്ട് ക്ലാസ്മേറ്റ്സും മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങൾക്ക് അത് വലിയൊരു ആഘോഷം തന്നെ ആയിരുന്നു. റൂമിൽ തിരിച്ചെത്തി ഫിറോസിന്റെ നള പാചകത്തിൽ പിറന്ന കഞ്ഞിയും പയറും അകത്താക്കി ബാൽക്കണിയിൽ കാറ്റും കൊണ്ടിരിക്കുമ്പോൾ ശലഭ് മുകളിലേക്ക് വന്നു. ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു. അതിനെല്ലാം ശേഷം ഉറങ്ങാൻ വേണ്ടി സഭ പിരിച്ചു വിടാൻ നേരം അവൻ ഞങ്ങളെ മൂന്നു പേരേയും സ്വന്തം ചേട്ടന്മാരായി ദത്തെടുത്തു ; ആജീവനാന്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ