അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഇടവപ്പെയ്ത്ത്



"അതേയ്.. നാളെയാ ലയേടെ കല്യാണം. ഞാൻ അന്ന് അവള് വിളിച്ച കാര്യം പറഞ്ഞില്ലാർന്നോ?"
ബെഡ് ലാമ്പിന്റെ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് വീണ ചോദിച്ചു. മറ്റൊരിക്കൽ ആയിരുന്നെങ്കിൽ വിക്ടറ്റർ സമ്മതിക്കുമെന്നവൾക്ക് ഉറപ്പായിരുന്നു. പക്ഷേ ഈ അവസ്ഥയിൽ... വിക്ടറിന് തന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇങ്ങനെ ഒരു സംശയം.
"നാളെ മുതലാണല്ലോ നീ ലീവ് ല്ലേ..
ഈ അവസ്ഥേല് മോളേം കൊണ്ട് ഇത്രയും ദൂരം പോണംന്നൊക്കെ പറഞ്ഞാല്..
ഞാൻ ഒരു കാര്യം ചെയ്യാം, രാവിലെ ജിൻസനോട് വരാൻ പറയാം. നിന്നെ അവൻ കാറിൽ വിടും."
"അത് വേണ്ട. രേണു ഉണ്ട് ഞാൻ അവളുടെ കാറില് പൊയ്ക്കോളാം
പിന്നെ ആദ്യം എന്താ പറഞ്ഞത് ?? മോളോ..!!
മോളൊന്നുമല്ല.. നിങ്ങടെ പിൻഗാമി നല്ല കുട്ടിക്കുറുമ്പനൊരു വിക്ടറ്കുഞ്ഞാ ഇതിനുള്ളില് "
"മോളാണെങ്കിലും മോനാണെങ്കിലും നമ്മുടെ മുത്തല്ലേടീ" വിക്ടർ അവളുടെ നെറ്റിയിൽ ചുംബിച്ചു. അതായാളുടെ കുഞ്ഞിനുള്ളതായിരുന്നു. അവൾ വിക്ടോറിന്റെ കൈകളിൽ തല വെച്ച് അയാളോട് ചേർന്നു കിടന്നു. തന്റെ കൈകൾകൊണ്ട് അവളുടെ നിറഞ്ഞ ഉദരത്തിൽ അയാൾ ഒരു മായില്പീലികൊണ്ടെന്ന പോലെ മൃദുലമായി സ്പർശിച്ചു. തങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞോമനയുടെ പിഞ്ചു മുഖത്തെ പാൽ പുഞ്ചിരി സ്വപ്നം കണ്ട് അവരിരുവരും കിടന്നു. രാത്രിയുടെ സമയ രേഖയിൽ തിരിച്ചറിയാനാകാത്ത ഒരു ബിന്ദുവിൽ വെച്ച് അവരിരുവരും മായക്കത്തിലേക്ക് വഴുതി വീണു.
രാവിലെ മഴ ആയിരുന്നു. സിറ്റൗട്ടിൽ നിന്ന് നോക്കിയാൽ ഗേറ്റിനപ്പുറം മഴവെള്ളം കുത്തി ഒലിച്ചു പോകുന്നുണ്ട്. ഇടവപ്പാതിയുടെ ഇളം കുളിരിൽ പുറം കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു അയാൾ. അപ്രതീക്ഷിതമായി ഗേറ്റിനപ്പുത്ത് നിന്നും ഒരു വാഹനത്തിന്റെ ഹോൺ ശബ്ദം കേട്ടു. രേണു ആയിരിക്കും അത്. ഭാര്യയുടെ ഏറ്റവുമടുത്ത കൂട്ടുകാരി. രേണുവല്ലാതെ നേരം വെളുത്തു വരുമ്പോഴേക്കും , ഈ പെരുമഴയത്ത് അവിടേക്ക് വരാൻ അടുപ്പമുള്ളവരായി അവർക്ക് വേറെ ആരും ഇല്ല.
"എന്താച്ചായാ ഇത്ര വെളുപ്പിന് പ്രതീക്ഷിച്ചില്ല അല്ലേ.. ശ്രീനിക്ക് ഒരെമർജൻസി കേസ്. എന്നാ പിന്നെ പുള്ളിയെ ഹോസ്പ്പിറ്റലിൽ ആക്കിയേച്ച് ഇങ്ങു പോരാമെന്നു വെച്ചു. താങ്കളുടെ ശ്രീമതിയുടെ കൂടെ ഇത്തിരി നേരം കത്തി അടിച്ചിരിക്കാല്ലോ. ഇന്നാണെങ്കിൽ എനിക്ക് ഓഫ് ഡ്യൂട്ടി ആണ്. എന്തിയേ വീണയെന്തിയേ..?"ചേരുപ്പൂരി ഷൂ റാക്കിൽ വെച്ച ശേഷം രേണു അകത്തേക്ക് കയറി.
"അവള് കുളിക്കുവാ..രേണു ഇരിക്ക്ട്ടോ..ഞാൻ ചായ എടുക്കാം അപ്പോളേക്കും അവള് വരും"
"ആയ്യോ ചായ ഒന്നും എടുക്കണ്ട വിക്ടറേ.."
"അത് പറഞ്ഞാൽ പറ്റില്ല നീ ഒരു ഗ്ലാസ്സ് കുടിച്ചേ പറ്റൂ. എന്റെ കെട്ടിയോന്റെ കൈപ്പുണ്യം നീ കൂടി ഒന്ന് അറിയട്ടെ.." ഒരു കപ്പ് ചായയുമായി വീണ ഹാളിലേക്ക് വന്നു. നനഞ്ഞ മുടി തോർത്തുമുണ്ട് കൊണ്ട് കെട്ടി ഒതുക്കി അവൾ രേണുവിന്റെ അടുത്ത് ഇരുന്നു.
"ആഹാ.. അച്ഛായനാണോ ഇപ്പൊ ഗൃഹഭരണം"ചായ ഊതി കുടിക്കുന്നതിനിടെ രേണു ചോദിച്ചു.
"ഹ ഹ..എന്ത് ചെയ്യാം പറ്റിപ്പോയില്ലേ രേണു.."വീണയെ ഇടംകണ്ണിട്ടു നോക്കി അയാൾ ചിരിച്ചു "നല്ല മഴയാണല്ലോ..!! നിങ്ങളെപ്പോഴാ ഇറങ്ങുന്നെ.?" വിക്ടർ ചോദിച്ചു.
"ദേ നിന്റെ കെട്ടിയോനെന്തോ കള്ളത്തരം ഉണ്ട്ട്ടോ വീണേ..നമ്മളെ ഓടിച്ചുവിട്ടിട്ട് എന്താ പരിപാടീന്ന് ചോദിച്ചേ.."
"അയ്യയ്യോ.. പിടിപ്പത് പണി ഉണ്ട് കുഞ്ഞേ. പുതിയൊരാള് വരുവല്ലേ. ചിലവ് കുറേ ഉണ്ടേ. ഞാൻ രേണൂന്റെ ശ്രീനിയെ പോലെ ഡോക്ടറൊന്നുമല്ലല്ലോ.."
"വിക്ടർക്ക് മെഡിസിൻ കംപ്ലീറ്റ് ചെയ്തൂകൂടാരുന്നോ. ഇങ്ങനെ ക്യാമറയും തൂക്കി നടക്കേണ്ട വല്ല കാര്യോണ്ടോ..അല്ലേ വീണേ"
അതിനു വീണ മറുപടി പറഞ്ഞില്ല. പലതവണ കേട്ടു തഴമ്പിച്ച ഒരു ചോദ്യം. ഫോട്ടോഗ്രാഫി വിക്ടറിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. എങ്ങുമെത്താൻ കഴിഞ്ഞില്ലെങ്കിലും മെഡിക്കൽ പ്രൊഫഷനെക്കാൾ വിക്ടർ ഇഷ്ടപ്പെട്ടിരുന്നത് ഫോട്ടോഗ്രാഫി ആയിരുന്നു. അതുകൊണ്ടായിരുന്നു മെഡിസിൻ ഉപേക്ഷിക്കുകയാണെന്നു വിക്ടർ പറഞ്ഞപ്പോൾ വീണ തടയാതിരുന്നത്.ഇഷ്ടമുള്ളയാളുടെ ഇഷ്ടങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയ നാളുകൾ. യാത്രകളോടുള്ള പ്രിയമായിരുന്നു വീണയെ കോളേജിലെ സഫാരി ക്ലബ്ബിൽ അംഗമാക്കിയത്. ക്ലബ്ബ് സംഘടിപ്പിക്കാറുള്ള ക്യാമ്പുകളിൽ പ്രകൃതിയോടുള്ള ഭ്രാന്തമായ അഭിനിവേശം വിക്ടറുടെ ചിത്രങ്ങളിലൂടെ വീണയിലേക്കും പകർന്നു കിട്ടി. യാത്രകളിലെ കൗതുക കാഴ്ചകളോടുള്ള ഇഷ്ടം അത് പകർത്തിയ ആളോടുള്ള ആരാധനയായി. ആരാധനയിൽ നിന്നു സൗഹൃദത്തിലേക്കും അവിടെ നിന്നു പ്രണയത്തിലേക്കും അവർ യാത്ര ചെയ്തു. ഒടുവിൽ എതിർപ്പുകളെ അവഗണിച്ചു വിക്ടറെ വിവാഹം കഴിച്ചപ്പോൾ അവൾക്ക് ഒരുപാട് പഴി കേൾക്കേണ്ടി വന്നു. അവരുടെ വ്യത്യസ്ത മതങ്ങളെക്കാളുപരി അവരുടെ തൊഴിലായിരുന്നു അവിടെയും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. പക്ഷേ ഒരിക്കൽ പോലും ഒരു ഡോക്ടർ ആയ താൻ വിക്ടറെ ജീവിതത്തിൽ കൂടെ കൂട്ടിയതിൽ വീണക്ക് പശ്ചാത്താപം തോന്നിയില്ല. തെറ്റ് ചെയ്തവരല്ലേ പശ്ചാത്തപിക്കേണ്ടത്.
സംസാരത്തെ മുറിച്ചുകൊണ്ട് വിക്ടറുടെ ഫോൺ ബെല്ലടിച്ചു. അയാൾ ഫോണുമെടുത്ത് പുറത്തേക്കിറങ്ങി. മഴയുടെ ശബ്ദത്തിൽ നിന്നും കേൾവി ഉറപ്പാക്കാൻ വിക്ടർ ഫോൺ ചെവിയോട് കൂടുതൽ ചേർത്തുവെച്ചു. മഴയുടെ ശബ്ദം അസഹനീയമായപ്പോൾ ഇടതു കൈയ്യിലെ ചൂണ്ടുവിരൽ കൊണ്ട് അയാൾ മറു ചെവിയും ആടച്ചു. മറുത്തലക്കലേക്കു വളരെ ഗൗരവമായി എന്തൊക്കെയോ പറഞ്ഞ ശേഷം വിക്ടർ ഫോൺ കട്ട് ചെയ്തു.
"ജീവനാ വിളിച്ചത്...നമ്മുടെ പുതിയ ക്യാം അവന്റെ അടുത്തല്ലേ. അവനെന്തോ ഡൗട്ട്, എന്നോടൊന്ന് ചെല്ലാവോന്ന്.. എന്നാ നിങ്ങള് സംസാരിച്ചിരിക്ക് .. ഞാൻ അങ്ങു ചെല്ലട്ടെ. വീണേ താക്കോല് നീ എടുത്തോ എന്റെ കൈയിൽ വേറെ ഉണ്ട്.. പിന്നെ എത്തിയിട്ട് വിളിക്കണം ഇറങ്ങുന്നേനു മുൻപും.." അയാൾ ധൃതി കൂട്ടി.
"എവിടെയാ ജീവനിപ്പോ ഉള്ളത്..?ഈ മഴയത്ത് എങ്ങനെയാ..?" വീണ ചോദിച്ചു
" ചേർക്കുന്നിലെ പുതിയ പള്ളി ഇല്ലേ..അവിടെ എന്തോ പരിപാടി..നീ രേണൂന്റെ കൂടെ അല്ലേ പോകുന്നേ..? കാർ ഞാൻ എടുക്കുവാ" വിക്ടർ പുറത്തേക്കിറങ്ങുമ്പോൾ മഴ വിണ്ടും ശക്തി പ്രാപിച്ചിരുന്നു. വന്യമായ സൗന്ദര്യത്തോടെ അത് ഭൂമിയെ നനച്ചുകൊണ്ടിരുന്നു. ഇടവപെയ്ത്തിനിടയിലൂടെ വിക്ടറിന്റെ കാർ ദൂരെ മറയുന്നത് നോക്കി വീണ നിന്നു.
***********
ഇതുപോലൊരു മഴ ഈ അടുത്ത കാലത്തൊന്നും പെയ്തിട്ടില്ല. കാറ്റത്ത് മരങ്ങൾ പൊഴിച്ച ഇലകളും പൂക്കളും ഇടയ്ക്കിടെ കാറിന്റെ ചില്ലിലേക്ക് വന്നു വീഴുന്നു. ചാമക്കൽ വലിയതോടിനു മുകളിലെ ഇരുമ്പ് പാലത്തിനൊപ്പം വെള്ളം കുത്തി ഒലിക്കുന്നു. മഴയെ മുറിച്ചു വിക്ടറിന്റെ കാർ മുന്നോട്ടു നീങ്ങി.
"നശിച്ച മഴ"
അയാളുടെ ശാപവചനം കേട്ടു മഴ പിണങ്ങി. അതി ശക്തമായി അത് വിതുമ്പിക്കരഞ്ഞു.
സാഹചര്യങ്ങൾ എത്ര വേഗമാണ് ഒരാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കൊണ്ടു വരുന്നത്. ഒരിക്കൽ വീണയോടൊപ്പം നടത്തിയ യാത്ര അയാളുടെ മനസിലേക്ക് കടന്നു വന്നു. സൈരന്ധ്രി വനത്തിന്റെ പച്ചപ്പിലേക്ക് അവർ ഒറ്റക്കായിരുന്നു നടന്നു കയറിയത്. സൈലന്റ് വാലിയിൽ സൈലൻസ് പേരിൽ മാത്രമായിരുന്നു . ചീവീടുകളുടെ ശ്രുതിയിൽ സംഗീത സാന്ദ്രമായിരുന്നു കാടിന്നുള്ളം. എവിടെ നിന്നോ ഒരു മലമുഴക്കിയുടെ ശബ്ദം കാടിന്റെ ഇരുളിനെ കീറി കാതിലെത്തി. അത് തിരിച്ചറിയാത്ത ഏതോ മരത്തിന്റെ കണ്ണെത്താത്ത ചില്ലയിൽ നിന്ന് എങ്ങോട്ടോ ചിറകടിച്ചു പറന്നു പോയതായവർ അറിഞ്ഞു. എത്ര നേരം കാടിനുള്ളിലൂടെ നടന്നെന്നറിയില്ല. കൂടെ കരുതിയ ചില്ലു കുപ്പിയിലെ വെള്ളം യാത്രയുടെ തുടക്കത്തിലേ തീർന്നിരുന്നു. കുന്തിപുഴയെ പരിപോഷിപ്പിക്കുന്ന ഏതോ പേരറിയാത്ത കാട്ടരുവിയിലെ തണ്ണീർ കുടിച്ചു . യഥാർത്ഥ അമൃത്.
അതിനിടെ കാടിന്റെ ആത്മാവിനെ കുളിരണിയിച്ചു കൊണ്ട് എത്ര തവണ വർഷം പെയ്തിറങ്ങി. അതും ഒരു ഇടവമാസത്തിലായിരുന്നു എന്ന് ഓർമയുണ്ട്. ഇടവപ്പെയ്ത്തിന്റെ ആഘോഷത്തിൽ ഷോളക്കാട്ടിലെ ഓരോ പുൽനാമ്പും സന്തോഷിക്കുന്നത് കാമറയിൽ പതിഞ്ഞു. അവയൊക്കെ നഷ്ടപ്പെട്ടു പോയ തീവ്രമായ ഒരു തൃഷ്ണയുടെ അടയാളമായി അയാളുടെ സ്റ്റുഡിയോയിലെ സ്വീകരണ മുറിയിൽ ആളുകളെ അമ്പരപ്പിച്ചു ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നു. സൈലന്റ് വാലിയുടെ കുളിരിൽ നിന്ന് സൈരന്ധ്രി വനത്തിന്റെ സ്തന്യം നുകർന്നു ക്ഷീണമകറ്റി അന്നവർ കാടിറങ്ങുമ്പോൾ വീണക്കത് മറക്കാനാകാത്ത അനുഭവമായിരുന്നു. കാടിന് മീതേ ചെഞ്ചായം പൂശി ആകാശം നിൽക്കുമ്പോൾ അയാളുടെ ക്യാമറക്കണ്ണുകൾ വീണ്ടും തുറണ്ണടഞ്ഞു.
തിരികെ മണ്ണാർകാട്ടേക്ക് ഫോർസ്റ് വാർഡനും സുഹൃത്തുമായ സന്തോഷിന്റെ ജീപ്പിൽ യാത്ര ചെയ്യുമ്പോൾ, ഇതിനു മുൻപ് നടത്തിയ യാത്രകളെക്കുറിച്ചും പകർത്തിയ ചിത്രങ്ങളെക്കുറിച്ചും വാ തോരാതെ സംസാരിച്ചത് ഇന്നലെയെന്ന പോലെ ഓർമയിലുണ്ട്. മഴയോടൊപ്പമായിരുന്നു അതിലേറെയും ഫ്രേമിൽ പതിഞ്ഞതിലധികവും മഴച്ചിത്രങ്ങൾ. മഴയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന വിക്ടർ ഇന്നില്ല. വയറു നിറക്കാനുള്ള പാച്ചിലിൽ ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ പലതും ഉപേക്ഷിച്ചു.
നാല് ചെറിയ ഹെയർപിൻ വളവുകൾ കയറി വേണം പള്ളിയിലെത്താൻ.ചേര്ക്കുന്നിന്റെ കിഴക്കു ഭാഗത്തു കുത്തനെ മണ്ണെടുത്ത് നിരപ്പാക്കിയിടത്താണ് പള്ളി തലയുയർത്തി നിൽക്കുന്നത്. പള്ളിയുടെ പിന്നിലായി നല്ല ഉയരത്തിൽ കരിക്കൽ കെട്ടു തീർത്തിട്ടുണ്ട്. ആദ്യമായിട്ടാണ് ഇവിടെ വരുന്നതെങ്കിലും നിർമാണ ഘട്ടം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് പള്ളിയുടെ ചിത്രങ്ങൾ അയാൾ കണ്ടിരുന്നു. മല തുരന്നുള്ള നിർമാണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികളിൽ ചിലതിലൊക്കെ ആയാളും പങ്കാളി ആയിരുന്നു.
കാടും പുഴയും കുന്നും ജീവജാലങ്ങളും ഒന്നായ പ്രകൃതി ആയിരുന്നു അയാൾക്ക് ദൈവം. ആ ദൈവദർശന സാഫല്യത്തിനായി മനുഷ്യ നിർമിതമായ മണിമാളികകളിലേക്ക് പോകേണ്ട ആവശ്യമില്ല എന്ന വാദമുഖം ആരുടെ മുന്നിലും തുറന്നു പറയാൻ ഉള്ള ആർജവം അയാൾക്കുണ്ടായിരുന്നു. കെട്ടിടത്തിനുള്ളിൽ പൂട്ടിയിട്ട ദൈവത്തിൽ അയാൾ തൃപ്തൻ ആയിയുന്നില്ല. വിശാലമായ പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നിരിക്കുന്ന ചൈതന്യത്തെ അയാൾ തന്റെ യാത്രകളിലൂടെ എത്രയോ തവണ അറിഞ്ഞിരി ക്കുന്നു. ചുറ്റുപാടുമുള്ള ചേതനവും അചേതനവും അയ എല്ലാത്തിലും ഈശ്വരാംശം ഉണ്ടെന്ന തിരിച്ചറിവ് നേടിയ യാത്രകൾക്കിപ്പുറം ആദ്യമായിട്ടായിരുന്നു വിക്ടർ ഒരാരാധനാലയം സന്ദർശിക്കുന്നത്.
***********
അമ്മയാകാനുള്ള അവധി എടുക്കുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു വീണ. അതിന്റെ സന്തോഷവും സ്വപ്നങ്ങളും രേണുവുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. വസ്ത്രം മാറാൻ വീണ അകത്തേക്ക് പോകുമ്പോൾ സോഫയിൽ അലക്ഷ്യമായി ഇട്ടിരുന്ന ഫോട്ടോഗ്രാഫി മാഗസിന്റെ താളുകൾ ഓരോന്നായി മറിച്ചു നോക്കുകയായിരുന്നു രേണു. വിക്ടർ തയ്യാറാക്കിയ ഒരു ഫോട്ടോ ഫീച്ചർ ഉണ്ടതിൽ. അയാൾ സഞ്ചരിച്ച ഒരു ഉത്തരേന്ത്യൻ ഉൾനാടൻ ഗ്രാമത്തിന്റെ ചിത്രങ്ങളും വിവരണങ്ങളും അനുഭവക്കുറിപ്പുകളും ആണ്.
🎵...കൃഷ്ണാ നീ ബേഗനേ...🎵
വായനയുടെ രസച്ചരട് മുറിച്ചുകൊണ്ട് ശ്രീവത്സൻ ജെ മേനോന്റെ ശബ്ദ സൗകുമാര്യം രേണുവിന്റെ ഫോണിൽ നിന്നും . അത് മുഴുവൻ പാടി തീരും മുൻപ് അവൾ ഫോൺ എടുത്തു. അൽപ സമയം മാത്രം നീണ്ട സംസാരത്തിനൊടുവിൽ അവൾ വീണയുടെ മുറിയിലേക്ക് നടന്നു.
"വീണാ ചെറിയൊരു പ്രോബ്ലംണ്ട്..."
രേണു അകത്തേക്ക് ചെല്ലുമ്പോൾ ഒരു കയ്യിൽ പാതി ഞൊറിഞ്ഞെടുത്ത സാരിയുമായി വീണ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. രേണുവിന്റെ മുഖത്തേക്കു പരിഭ്രമത്തോടെ നോക്കിക്കൊണ്ട് മറുതലക്കൽ നിന്നുള്ള സംസാരത്തിനു തുച്ഛമായ മറുപടികൾ നല്കുകയാണ് അവൾ.
"ഹോസ്പിറ്റലിൽ നിന്നായിരുന്നു.. ഒരു എമർജൻസി റഷ് ഉണ്ടെന്ന്..ലീവ് നാളേക്ക് ആക്കാൻ പറ്റുവോന്നാ ചോദിക്കുന്നത് രേണു.."
" എന്നോടും ചെല്ലാൻ പറഞ്ഞു... dr.ജിൻസനും dr.സിതാരയും മാത്രമേ ഉള്ളു അവിടെ . dr.രാജു കോഴിക്കോട് പോയി. അജിതാ മാഡത്തെ വിളിച്ചിട്ട് എടുക്കുന്നില്ല.. . ഒറ്റക്ക് ഹൻഡിൽ ചെയ്യാൻ കഴിയുന്നില്ലെന്ന്.."
"എന്താ ഇപ്പൊ ചെയ്യുക..ഞാൻ വിക്ടറെ ഒന്ന് വിളിക്കട്ടെ.." ഡയൽ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും വിക്ടറുടെ കോൾ.
"വിക്ടർ ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങുവായിരുന്നു."
"നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. ടെൻഷൻ ആകരുത്..."
മറുതലക്കൽ നിന്നുള്ള സംസാരം അവ്യക്തമായാണെങ്കിലും രേണുവിനും കേൾക്കാമായിരുന്നു. തുറന്നിട്ട ജനലിലൂടെ കടന്നു വന്ന മഴക്കാറ്റിലും വീണ വിയർക്കുന്നത് രേണു കണ്ടു. നിമിഷങ്ങൾ മാത്രം നീണ്ട സംസാരം അവസാനിച്ചപ്പോഴേക്കും പാതി ഉടുത്ത സാരിയുമായി വീണ കട്ടിലിൽ ഇരുന്നു. വിക്ടർ എന്താണ് പറഞ്ഞത് എന്ന് രേണു ചോദിച്ചെങ്കിലും അവൾ കേട്ടില്ല. മഴക്കൊപ്പം മൗനവും പെയ്തിറങ്ങി. ഒടുവിൽ സ്വബോധം വീണ്ടെടുത്തവൾ രേണുവിനോട് കുറച്ചു വെള്ളം കൊണ്ടു വരാൻ പറഞ്ഞു.
"ചേർക്കുന്ന് ഇടിഞ്ഞു. പാരിഷ് ഹാളിന്റെ മുകളിലേക്ക് മണ്ണും കല്ലും ഒക്കെ വന്നു വീണു.. വിക്ടർക്ക് കുഴപ്പമില്ല എന്നാ പറഞ്ഞത്. അവൻ പള്ളിക്കുള്ളിൽ ആയിരുന്നു.."
"ദൈവമേ..വികട്ടർ സേഫ് ആണല്ലോ..ഇതായിരിക്കും റഷ് ഉണ്ടെന്നു പറഞ്ഞത്.. ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാണ്..നീ ഇവിടെ ഒറ്റക്ക് ഇരിക്കേണ്ട.. നിന്നെ ഞാൻ എന്റെ വീട്ടിൽ കൊണ്ടാക്കാം. മമ്മി ഉണ്ട് അവിടെ. വിക്ടറിനോട് അങ്ങോട്ട് വരാൻ വിളിച്ചു പറയാം.."
"വേണ്ട രേണു.. ഞാനും ഹോസ്പിറ്റലിലേക്ക് വരാം. ലീവ് ഒരു ദിവസം അങ്ങോട്ട് നീങ്ങിയാലും കുഴപ്പമില്ല."
മഴയിൽ കുതിർന്ന ചെളി നിറഞ്ഞ ടാർ റോഡിലൂടെ രേണുവിന്റെ കാർ നീങ്ങുമ്പോൾ വീണയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആശങ്ക നിഴലിച്ചിരുന്നു. ഇടക്കിടെ വിക്ടറെ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അയാൾ അപ്രാപ്യനായിരുന്നു.
ആശുപത്രിയിലെ എമർജൻസി റഷിന്റെ തിരക്കിനിടയിൽ വിക്ടറുടെ കോൾ രണ്ടു തവണ വീണയുടെ ഫോണിൽ എത്തിയിരുന്നെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. തിരക്കൊഴിഞ്ഞില്ലെങ്കിലും അത്യാഹിത വിഭാഗത്തിന്റെ പിന്നിലെ നഴ്സസ് റൂമിലെ ഇത്തിരി സൗകര്യത്തിലിലേക്ക് ഒഴിഞ്ഞു മാറി അവൾ വിക്ടറെ ഫോൺ ചെയ്തു.
"ഫോണിൽ ചാർജ് കുറവാണ് വീണ. ചെറിയൊരു കുഴപ്പം ഉണ്ട്. എനിക്ക് ഇപ്പൊ വരാൻ കഴിയില്ല.."
"എന്ത് പറ്റി"
" ചർച്ചിന്റെ കുറേ ഇടിഞ്ഞു വീണു. എനിക്ക് കുഴപ്പമൊന്നുമില്ല.ഞാൻ ആൾത്താരയുടെ ഭാഗത്ത് ആണ്.. ഫയർ ഫോഴ്സ് മണ്ണ് മാറ്റുന്നുണ്ട്..നീ പേടിക്കണ്ട..ഞാൻ ഇപ്പൊ പുറത്തെത്തും..നീ വീട്ടിൽ അല്ലേ..?"
"ഞാൻ ഹോസ്പിറ്റലിൽ ആണ്..നിങ്ങൾ കള്ളം പറയുന്നതാണോ..എന്താ ശരിക്കും."
"കുഴപ്പമൊന്നുമില്ലടി പെണ്ണേ..നീ പേടിക്കാതെ ഇരിക്ക്..ദേ എനിക്കവരെ കാണാം..ഫ്രണ്ടിലെ മണ്ണ് എനിക്ക് ഇറങ്ങാൻ പറ്റുന്ന രീതിയിൽ എത്തിയാൽ ഞാൻ ദേ ഓടി വന്നേക്കാം.."
"എന്താ കിതക്കുന്നത്..?ശ്വാസം കിട്ടുന്നില്ലേ..?എന്താണെങ്കിലും പറ വിക്ടർ.."
"ഇല്ല അങ്ങനൊന്നുമില്ല..ചെറിയ എയർ പ്രോബ്ലം ഉണ്ട്..അവർ oxygen ടൂബ് ഇങ്ങോട്ട് ഇടുന്നുണ്ട്..ഞാൻ പുരത്തിറങ്ങിയിട്ട് വിളിക്കാം..be brave dear..im safe .."
ശരീരം തളരുന്നത് പോലെ. മുന്നിൽ ജീവൻ ഉള്ളതും ഇല്ലാത്തതുമായ ശരീരങ്ങൾ. മണ്ണിലും ചേറിലും പൊതിഞ്ഞ പുത്തനടുപ്പിട്ട കൊച്ചു പൂമ്പാറ്റകൾ വരെ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. ചിറകടിച്ചുയരാൻ ഇനി ആകില്ലെങ്കിലും എല്ലാ മുഖങ്ങളിലേയും സ്ഥായിയായ നിഷ്കളങ്കത അടർത്തി മാറ്റാൻ മരണത്തിനു കഴിഞ്ഞില്ല. ദൈവമിത്ര ക്രൂരൻ ആണോ. എന്തിനു ദൈവത്തെ പഴിക്കുന്നു. മനുഷ്യൻ വരുത്തി വെക്കുന്ന ദുരന്തങ്ങൾക്ക് ഉത്തരവാദി അവൻ തന്നെ ആണ്. എങ്കിലും ഈ കാഴ്ചകൾ മനസ് മടുപ്പിക്കുന്നു. ഒരു ഡോക്ടർ ഇവ്വിധം തളരാൻ പാടില്ല. പക്ഷേ വിക്ടറിന്റെ കാര്യം ഓർക്കുമ്പോൾ ഒന്നിനും ആകുന്നില്ല. വിക്ടർ വിളിച്ചിട്ട് നാല് മണിക്കൂർ കഴിഞ്ഞു. അങ്ങോട്ടു വിളിച്ചിട്ടു കിട്ടുന്നില്ല.
"അനാവശ്യ ചിന്തകൾ മനസിലേക്ക് കടന്നു വരരുതേ" പ്രാർത്ഥന നിശ്ശബ്ദമായിരുന്നു. പക്ഷേ ഹൃദയം പ്രക്ഷുബ്ദമായിരുന്നു.
അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറഞ്ഞിരിക്കുന്നു. മരണത്തിന്റേയും ജീവിതറജിലേക്ക് നീന്തി അടുത്തതിന്റേയും സമ്മിശ്ര വികാരങ്ങൾ അവിടെങ്ങും. നഴ്സിംഗ് റൂമിലേക്ക് രേണു കടന്നു വരുമ്പോൾ ഭിത്തിയോട് ചേർത്തിട്ടിരുന്ന ഇരുമ്പ് കട്ടിലിൽ ചാരി ഇരിക്കുകയായിയുന്നു വീണ. ആ കണ്ണുകൾ അടഞ്ഞിരുന്നു. സിന്ദൂരകുറി അണിഞ്ഞ നെറ്റിയിലൂടെ ചുവന്ന വിയർപ്പു കണങ്ങൾ ഒലിച്ചിറങ്ങുന്നു.
"വീണേ..are you alright.?"
"രേണൂ.. വിക്ടർ ഇത് വരെ.."
"നീ വരൂ..വിക്ടർ വന്നിട്ടുണ്ട്.."
ആൾത്തിരക്കുള്ള ഇടനാഴിയിലൂടെ അവർ നടന്നു. ഇരുമ്പ് ആഴി കൊണ്ട് അടച്ച ലിഫ്റ്റ് അവർക്കു മുന്നിൽ തുറന്നു. icu എന്നെഴുതിയ സ്റ്റിക്കറിന് നേരെ ഉള്ള അക്കത്തിൽ രേണു വിരലമർത്തി.
"രേണൂ..എന്താ അങ്ങോട്ട് പോകുന്നത്"
രേണു ഒന്നും സംസാരിച്ചില്ല.
ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ. മോർച്ചറിയിലേക്ക് മാറ്റുവാനുള്ള ഒരു മൃതദേഹവുമായി ആരോ വന്നു. പകച്ചു നിന്ന വീണയുടെ കൈ പിടിച്ച് രേണു തീവ്ര പരിചരണ വിഭാഗത്തിന്റെ ചില്ലു വാതിലിനരികിലേക്കു നടന്നു.
"നീ പരിഭ്രമിക്കരുത്. അവൻ concious ആണ്. but he doesn't respond.. chocking ഉണ്ടായിട്ടുണ്ട് അതിന്റെയാകും. നീ ഒന്ന് ചെന്നു നോക്കൂ.." രേണു പറഞ്ഞു.
"രേണൂ..വീക്ടർ..അവൻ.." ഇരുണ്ടു നിന്നിരുന്ന വീണയുടെ കണ്ണുകളിൽ ഇടവം പെയ്തു തിമിർത്തു. അവൾ രേണുവിന്റെ ചുമലിലേക്ക് ചാഞ്ഞു.
"dont be upset. You are a doctor. You know how to tackle this situation. നീ കാരയാതിരിക്കൂ. he is fine but traumatised..നീ ചെല്ലൂ , അവനെ വിളിക്കൂ..we need to get him back to life."
നീല ഗൗൺ ധരിച്ചു യന്ത്രങ്ങളുടെ സഹായത്തോടെ ശ്വസിക്കുന്ന വിക്ടറിന്റെ മുഖം വീണക്ക് താങ്ങാൻ ആകുന്നതിലും അപ്പുറമായിരുന്നു. കരയാതിരിക്കാൻ അവൾ പാടു പെട്ടു. അവളുടെ ചുണ്ടുകൾ അയാളുടെ നെറ്റിയിൽ സ്പർശിച്ചു. വിക്ടറിന്റെ കൈകൾ അവൾ സ്വന്തം ഉദരത്തിൽ തൊടുവിച്ചു. അവിടെ അയാൾ സ്വന്തം പിൻഗാമിയെ അറിഞ്ഞു. പാതി മയങ്ങിയ കണ്ണുകൾ സജലങ്ങൾ ആയി. അവ അവളെ തേടി. ജീവിതത്തിലേക്കയാൾ തിരികെ നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ