അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

പുണ്യം




ജീപ്പിലേക്ക് കയറാന്‍ നേരം മുതലാളി ഒരിക്കല്‍ കൂടി ഫോണ്‍ എടുത്ത് വിളിച്ചു. മഞ്ഞു പുതച്ചു കിടക്കുന്ന താഴ്‌വാരത്തേക്ക് നോക്കി മറുതലക്കല്‍ നിന്നുമുള്ള മറുപടിക്കായി അക്ഷമനായി കാത്തു നിന്നു.

"മൊതലാളീ...കുരിശ് പള്ളീടെ അവിടെത്തി.ഞാന്‍ ഇപ്പൊ എത്തും." കിതച്ച് കിതച്ച് ശ്വാസം കിട്ടാതെ വരുമ്പോഴും അയാള്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഒരഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ആ വയോധികന്‍ മുതലാളിയുടെ ബംഗ്ലാവിനു മുന്നില്‍ എത്തി.

താമസിച്ചതിലുള്ള നീരസം കാണിക്കാതിരിക്കാന്‍ മുതലാളി ശ്രമിച്ചില്ല. എന്തിനു മറച്ചു വെക്കണം. ആഴ്ച്ച തോറും പണം എണ്ണി വാങ്ങുമ്പോള്‍ ഈ കിതപ്പും പരവേശവും ഒന്നുമില്ലല്ലോ. ഒക്കെ ഇവറ്റകളുടെ അഭിനയം അല്ലെ. പണി എട്ക്കാണ്ട് തിന്നാന്‍ ഉള്ള അടവുകള്‍. അതും പോരാഞ്ഞ് കഞ്ഞീടെ വെള്ളം കൊടുതവര്‍ക്കിട്ടു തന്നെ കൈ പോക്കുന്ന വര്‍ഗം.

"ഞാന്‍ നാട്ടില്‍ പോകുവാണ്, നീ ഇന്ന് ഇവിടെ ഉണ്ടാവണം.. രാത്രി ഇഞ്ചിക്ക് കാവലിരിക്കാന്‍ വര്‍ഗീസ്‌ ഉണ്ടാവില്ല, അവനെന്‍റെ കൂടെ വരുവാ.."

മുതലാളിയുടെ ഇടവക പെരുന്നാളാണ് . വര്‍ഷങ്ങള്‍ ആയി ഹൈറേഞ്ചില്‍ ആണെങ്കിലും, ഒരിക്കല്‍ പോലും പെരുന്നാള് മുടക്കാറില്ല മുതലാളി.ഇത്തവണത്തെ പെരുന്നാള് മുതലാളിയുടെ വകയാണ്. രാത്രി നാട് ചുറ്റി ഉള്ള റാസായ്ക്ക് മുന്നില്‍ ഞെളിഞ്ഞ് നടക്കാന്‍ ഉള്ളതാണ്. താന്‍ നേര്‍ച്ചയായി കൊടുത്ത പൊന്നും കുരിശ് നാലാള് കാണുന്ന ദിവസവും. പള പള മിന്നണ സില്‍ക്ക് ജുബ്ബയും ഇട്ട്‌ റാസായുടെ മുന്നിലുള്ള ആ നടവും, ആളുകള്‍ താന്‍ കൊടുത്ത പൊന്നും കുരിശിനെ പ്പറ്റിയും, തന്റെ ദൈവ ഭയതെപ്പറ്റിയും മതി വരാതെ സംസാരിക്കുന്നതും മുതലാളി ആലോചിച്ചു നിന്നു.

"മൊതലാളീ എനിക്ക് തീരെ വയ്യ, പകല് അഞ്ചാറ് തവണ ശര്‍ദിച്ചു, വല്ലാതെ കുളിരും പനിയും ഉണ്ട്.മൊതലാളി അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞകൊണ്ട് വന്നതാ. ഇന്നൊരു ദിവസം കൂടി വര്‍ഗീസിനെ നിര്‍ത്തരുതോ ?"

"ആരെ നിര്‍ത്തണം നിര്‍ത്തണ്ട എന്ന് ഞാന്‍ തീരുമാനിക്കും. നീ ഇന്ന് ഇവിടെ നിക്കും എന്റെ ഇഞ്ചിക്ക് കാവലായിട്ട് " അതൊരു താക്കീത് ആയിരുന്നു.

ദൂരെ താഴ്വാരത്തുകൂടി ജീപ്പ് നേര്‍ത്ത ശബ്ദത്തോടെ അകലെ മറയുന്നതും നോക്കി അയാള്‍ അവിടെ തന്നെ നിന്നു. പിന്നീടെപ്പോഴോ അയാള്‍ തന്റെ വിധിയെ പഴിച്ചുകൊണ്ട് ഇഞ്ചി തോട്ടത്തിലേക്ക് നടന്നു. ഭയം ആയിരുന്നു തിരിച്ചെന്തെങ്കിലും പറയാന്‍. അല്ലെങ്കില്‍ തന്നെ മുതലാളിക്ക് തന്നോട് ദേഷ്യമാണ്.

 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആയിരുന്നു അതിനു കാരണം. മുതലാളിയുടെ അപ്പന്‍ ആനക്കൊമ്പ് കടത്തിയത് ഫോറസ്റ്റുകാര്‍ അറിയുകയും, അയാളെ അറസ്റ്റ് ചെയ്ത് തോണ്ടി മുതല്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാശ് , അല്ല കൈക്കൂലി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അന്നത്തെ ഫോറസ്റ്റോഫീസര്‍ വഴങ്ങിയില്ല. 4 ദിവസം ലോക്കപ്പില്‍ കിടത്തി. അതുവരെ സ്വയം നല്ലവനായി നിന്ന ആളുടെ തനി നിറം പുറത്തുവന്നതുകൊണ്ടുള്ള നാണക്കേട്‌ കൊണ്ടോ, അയാള്‍ ജീവനൊടുക്കി. പിന്നീടുള്ള ദിവസങ്ങളില്‍ ആ ഒറ്റിന്റെ ഭാരം തന്നിലേക്ക് വരുകയായിരുന്നു. തനിക്കതില്‍ യാതൊരു പങ്കുമില്ലെന്ന്‍ പറഞ്ഞെങ്കിലും മുതലാളി കൂട്ടാക്കിയില്ല. ചിലപ്പോള്‍ സ്വയം ചെയ്ത കാര്യം തന്നില്‍ അടിച്ചേല്‍പ്പിച്ചതും ആകാം.
ആര്‍ക്കറിയാം!! അപ്പനും  മകനും അത്ര രമ്യതയില്‍ ആയിരുന്നില്ലല്ലോ.
 

കൊടും തണുപ്പത്ത് കമ്പിളി പുതച്ച് അയാള്‍ ഇഞ്ചി തോട്ടത്തിന് നടുവിലെ ചായ്പ്പില്‍ കണ്ണു തറന്നിരുന്നു. ശ്വാസം മുട്ടുന്നത് പോലെ. ഇതു വരെ തോന്നാത്ത ഒരു ഭയം അയാളെ വട്ടം ചുറ്റി. ഓരോ ഇലയനക്കങ്ങളിലും അയാള്‍ ഞെട്ടി. ഒരു പക്ഷേ തന്റെ കാലം കഴിയാറായി കാണുമോ? കഴിഞ്ഞാല്‍ തന്നെയെന്ത്, തന്നെ നോക്കിയിരിക്കാന്‍ ഈ ലോകത്ത് ആരുമില്ല. വിറകു കൂട്ടി കത്തിച്ച തീയുടെ അടുത്തേക്ക് അയാള്‍ നീങ്ങി ഇരുന്നു. ശ്വാസം മുട്ട് കൂടി വന്നു. നെഞ്ചിന് അല്‍പ്പം ചൂട് കിട്ടാന്‍ അയാള്‍ കമ്പിളി  മുകളിലേക്ക് വലിച്ചിട്ടു. അയാള്‍ സ്വയമറിയാതെ മയങ്ങിപ്പോയി. രാത്രി പുലര്‍ച്ചയ്ക്ക് വഴി മാറിയ ഏതോ നിമിഷത്തില്‍ അണഞ്ഞ തീയോടൊപ്പം അയാളുടെ കണ്ണുകള്‍ ഇനി ഒരിക്കലും തുറക്കാത്ത വിധം അടഞ്ഞു.

നേരം പുലര്‍ന്നു, ഇഞ്ചി തോട്ടത്തിലെ ചെയ്പ്പിലെത്തിയ മുതലാളി കണ്ടത് തന്റെ ഇഞ്ചിക്ക് കാവല്‍ നില്ക്കാന്‍ തലേ രാത്രി ചുമതലപ്പെടുത്തിയവന്റെ തണുത്ത് മരവിച്ച ശവം ആയിരുന്നു. മൂക്കിനു മുകളിലായി കണ്ണിനു മുന്നില്‍ ഉന്തി വെച്ച സ്വര്‍ണ്ണക്കാലുള്ള കട്ടിക്കണ്ണാടിക്കിടയിലൂടെ ആ കഴ്ച അയാള്‍ കാണുമ്പോള്‍, അയാളുടെ തലയ്ക്കു ചുറ്റും പള്ളിക്കുവേണ്ടി  ചെയ്ത പുണ്യങ്ങളുടെ പ്രകാശം സ്ഫുരിക്കുന്നുണ്ടായിരുന്നില്ല. സ്വര്‍ഗ രാജ്യത്തിന്റെ വാതില്‍ അയാള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ