അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016 മേയ് 30, തിങ്കളാഴ്‌ച

മാലാഖപിടുത്തം


ചാർളിയിലെ ടെസ്സയും ഞാനും തമ്മിൽ എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും ഞങ്ങൾ രണ്ടു പേരും അവരവരുടെ കുട്ടിക്കാലത്ത് മാലാഖയെ തപ്പി നടന്നിട്ടുണ്ടെന്ന്..

സെന്റ് മേരീസ് യു പി സ്‌കൂൾ നോട് ചേർന്ന് ഒരു പള്ളി ഉണ്ട്. സംഭവം നടക്കുമ്പോൾ ഞാൻ ഇതേ സ്‌കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്. ഞാൻ(പാവം) എൽദോ വിപിൻ അഭിജിത് റിൻസൻ ഇങ്ങനെ ഒരു ഛോട്ടാ ഗാങ്ങ് ഉണ്ടായിരുന്നു ക്ലാസ്സിൽ.ഞങ്ങൾ കുട്ടി gangsters മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിഞ്ഞു പള്ളിയിൽ പോകാറുണ്ട്. സ്ഥിരമായി ഉച്ചക്ക് പള്ളിയിൽ പോകാറുണ്ടെങ്കിലും പള്ളിയിലെ ശുശ്രൂഷകളെപ്പറ്റിയോ ക്രിസ്ത്യൻ സങ്കൽപ്പങ്ങളെക്കുറിച്ചോ വിശ്വാസങ്ങളെ ക്കുറിച്ചോ എനിക്ക് അറിവില്ലയിരുന്നു. അതുകൊണ്ടു തന്നെ ചില നിഷ്‌കളങ്കമായ സംശയങ്ങൾ എന്റെ പിഞ്ച് മനസ്സിൽ നാമ്പിട്ടു.

അങ്ങിനെ ഒരു ദിവസം തകൃതിയായി നടക്കുന്ന സോഷ്യൽ സ്റ്റഡീസ് ക്ലാസിനിടയിൽ വെച്ച് എന്റെ ഏറ്റവും കട്ട സംശയത്തിന്റെ പൊതി അഴിച്ചു
"എടാ..എൽദോ.... മാലാഖ ആണാണോ പെണ്ണാണോ"

"അത് നിനക്കറിയില്ലേ..മാലാഖ പെണ്ണാ.."

"ഓഹ്.. അപ്പൊ മാഖേടെ അച്ഛനും പെണ്ണാണോ "

"മാലാഖേടെ അച്ഛൻ അല്ല.. പപ്പ , അതും പെണ്ണാ..
നീ കണ്ടട്ടില്ലേ ആനിവേഴ്സറിക്കൊക്കെ ഫ്രോക്ക് ഒക്കെ ഇട്ട് ചേറകൊക്കെ വെച്ച് സ്റ്റേജിൽ.."

"എടാ പൊട്ടാ.. അത് മാലാഖ അല്ല അത് നമ്മടെ സ്‌കൂളിലെ ഗേൾസാ" എന്റെ യുക്തിബോധം ഉണർന്നത് വളരെ പെട്ടന്നായിരുന്നെങ്കിലും അവൻ ഒരു കൗണ്ടർ അറ്റാക്ക് നടത്തി

"ഡാ മരമാക്രീ..അതൊക്കെ എനിക്കറിയാം. ശരിക്കുള്ള മാലാഖേനെ കണ്ടട്ടാ അവര് പെൺ പിള്ളേരെ അങ്ങനത്തെ ഡ്രെസ്സ് ഇടീക്കണത്.."

"നീ ശരിക്കുള്ള മാലാഖേനെ കണ്ടട്ടൊണ്ടോ ?"

"ഒണ്ടല്ലോ..പള്ളീടെ ഉള്ളില് നമ്മള് പ്രാർഥിക്കണടത്തു ഒരു വല്യ കർട്ടൻ (അൾത്താരയുടെ മുന്നിലെ കർട്ടൻ) ഇല്ലേ. അത് മാലാഖേടെ കൂടാണ്. അതിന്റെ പുറകില് മാലാഖ ഒണ്ട്.. നമ്മടെ പള്ളീല് നാല് മാലാഖമാരുണ്ട്..
അവര് ചോറുണ്ണണത് നമ്മള് കാണാതിരിക്കാനാ കർട്ടൻ ഇട്ടേക്കണെ, നമ്മള് കണ്ടാ അവർടെ ശക്തി പോവും.
ഇന്നാള് കർട്ടൻ കാറ്റത്ത് പൊങ്ങിയപ്പോ അതിനകത്ത് ഒരു വാഷ് ബേസിൻ ഞാൻ നിന്നെ കാണിച്ച് തന്നില്ലേ..
അതവർക്ക് കൈ കഴുകാനാ..അങ്ങനെ കുറെ ഉണ്ട് അതിന്റെ പോറകില്.." അവന്റെ സചിത്ര വർണനകൾ കേട്ടപ്പോൾ എനിക്കവനോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി.

അന്ന് ഞാനും എൽദോയും മാത്രമേ പള്ളിയിൽ പോയുള്ളൂ. ഞങ്ങൾ പ്രാർത്ഥിക്കാൻ ആയി മുട്ട് കുത്തി. അവനൊന്ന് കണ്ണടച്ചപ്പോഴേക്കും എന്റെ കഴുത്തും തലയും കർട്ടന്റെ പിന്നിലേക്ക് എത്തിയിരുന്നു.

"ഡാ..എറങ്ങടാ താഴെ.." സത്യം പറയാമല്ലോ ഉള്ള ജീവൻ കത്തി പോയ പോലെ ഞാൻ ഒന്ന് ഞെട്ടി. കൂടെ ഉണ്ടായിരുന്ന ശിങ്കിടികളും. തിരിഞ്ഞു നോക്കിയപ്പോൾ ഒരു സിസ്റ്റർ ആണ്(nun). മഠത്തിലെ ഏറ്റവും പ്രായം കൂടിയ സിസ്റ്റർ ആണ്. പ്രായം ചെന്ന് വയ്യാതെ അയിട്ടും ഒച്ചക്ക് ഒരു കുറവും ഇല്ല. തൊട്ടടുത്ത നിമിഷം തന്നെ മൂപ്പത്തിയാരുടെ പിടി എന്റെ ചെവിയിൽ വീണു.
പിള്ളേരാന്ന് വെച്ച് എന്തും ചെയ്യാമോ എന്നും ചോദിച്ച് എന്റെ ചെവിയിൽ പിടിച്ച് തിരിക്കാൻ തുടങ്ങി.പിന്നെ ഒട്ടും താമസിച്ചില്ല ഞാൻ മാലാഖയെ നോക്കിയതാ എന്ന സത്യം അങ്ങ് പറഞ്ഞു. അതോടെ ചെവിയിലെ പിടി വിട്ടു കിട്ടിയെങ്കിലും പോലീസ്കാര് ചെയ്യുമ്പോലെ ഞങ്ങടെ അപ്പന്റെ പേരും അമ്മേടെ പേരും ക്ലാസും ഒക്കെ ചോദിച്ചിട്ടാണ് വിട്ടത്.

ഉച്ച കഴിഞ്ഞുള്ള ഒരു പീരിയടിൽ ക്ലാസ്സിൽ മര്യാദരാമനായി ചെവിയും തിരുമ്മി ഇരിക്കുന്ന നേരത്തു ദാണ്ടെ വാതിൽക്കൽ നേരത്തെ എന്റെ ചെവിക്കു പിടിച്ച സിസ്റ്റർ. ദൈവമേ വീണ്ടും ചെവിക്കു പിടിക്കാനാകുമോ ഞാൻ എൽദോയെ ഒന്ന് നോക്കി. അവൻ തിരിച്ചെന്നെ ദയനീയമായി ഒന്ന് നോക്കി. അപ്പോഴേക്കും ടീച്ചർ എന്നെ അങ്ങോട്ട് വിളിപ്പിച്ചു. അടുത്ത പിടിക്കായി ചെവിയും റെഡി ആക്കി ഞാൻ നിരങ്ങി നിരങ്ങി വാതിൽക്കലെത്തി.

പക്ഷേ എല്ലാം ഞാൻ ചിന്തിച്ചു കൂട്ടിയത്തിന് നേരെ എതിരായിരുന്നു. സിസ്റ്റർ എന്നെ ആദ്യം ഒന്ന് കെട്ടി പിടിച്ചു. പിന്നെ എന്നെ ചേർത്ത് നിർത്തി ടീച്ചറോട് പറഞ്ഞു

"എന്റെ സ്റ്റുഡന്റിന്റെ കുട്ടിയാ.. ഇവന്റെ അമ്മ എന്റെ കൈയ്യീന്ന് കുറേ നുള്ള് വാങ്ങിച്ചിട്ടുള്ളതാ..മിടുക്കിയാർന്നു"
ഇത് പറഞ്ഞു കൊണ്ട് പുള്ളിക്കാരി ഉച്ചക്ക് പൊന്നാക്കിയ എന്റെ ചെവി തിരുമ്മി തന്നു. സത്യം പറയാല്ലോ എനിക്ക് അകെ അങ്ങു സന്തോഷം ആയി.പിള്ളേരൊക്കെ ഇത്തിരി ഭയ ഭക്തി ബഹുമാനത്തോടെ കാണുന്ന ആളാണ് എന്നെ ചേർത്ത് പിടിച്ചേക്കണെ. പിന്നെ കയ്യിലുണ്ടായിരുന്ന ഒരു വലിയ ചോറ്റു പാത്രം എനിക്ക് തന്നിട്ടു തുറന്നു നോക്കാൻ പറഞ്ഞു. തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ നല്ല പഴുത്തു തുടുത്ത ചാമ്പയ്ക്കകൾ. അമ്മയെ ഞാൻ തിരക്കി എന്ന് പറയണേ മോനേ, പറ്റുമെങ്കി എന്നെ ഇടക്കൊക്കെ വന്നൊന്നു കാണാൻ പറയണേ എന്ന് പറഞ്ഞ് ബിയാട്രീസ് സിസ്റ്റർ പതുക്കെ നടന്നകന്നു.

അതിനു ശേഷം മാലാഖയെ കാണാൻ കൊതി തോന്നുമ്പോഴൊക്കെ ഞാൻ എന്റെ ചെവിയിലൊക്കെ ഒന്ന് തൊട്ടു നോക്കുമായിരുന്നു. കുറച്ചു നാളത്തേക്ക് എനിക്ക് പിള്ളേരുടെ ഇടയിൽ വലിയ പവർ ആയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആ ചാമ്പക്കയിൽ ഒന്ന് പോലും എനിക്ക് കിട്ടിയില്ല കേട്ടോ.

2016 മേയ് 28, ശനിയാഴ്‌ച

വിശുദ്ധി


ഇനിയെനിക്കെന്തിനു ദാഹജലം കുഞ്ഞേ.
ശമിച്ചെന്നാത്മാവിന്‍ ദാഹം നിന്‍ വിശുദ്ധിയാല്‍.
പകരം നിന്‍ വറ്റാത്ത സ്നേഹത്താല്‍ കൊളുത്തുക നീ
ഇരുള്‍പരന്ന ലോകത്തിനൊരു കെടാ വിളക്ക്.

അര്‍വിന്‍




2016 മേയ് 11, ബുധനാഴ്‌ച

സുബര്‍ക്കത്തിലെ കുഞ്ഞാടുകള്‍

"   മൃഗങ്ങൾ മരിച്ചാൽ സ്വർഗത്തിൽ പോകുമോ ????   "

കുറച്ച്‌ നാളുകളായി ഈ ഒരു സംശയം എന്നെ വേട്ടയാടുന്നു.തെറ്റ് ചെയ്യാത്തവരും നിഷ്കളങ്കരുമായി ഉള്ളവർ സ്വർഗത്തിലും , അല്ലാത്തവർ  നരകത്തിലും പൊകുമെന്നാാണല്ലോ നമ്മൾ എല്ലാവരും കേട്ടിട്ടുള്ളത് . കൊച്ചു കൊച്ചു തെറ്റുകള്ക്ക് പോലും നരകങ്ങൾ ഉള്ള ഹിന്ദുമതത്തിൽ പെട്ട ആൾ ആയത്കൊണ്ട് ഞാൻ ചിലപ്പോൾ നുണ പറഞ്ഞതിന്റെയും കുശുമ്പ് കാണിച്ചതിന്റെയും ഭിക്ഷക്കാരനു പൈസ കൊടുക്കാതതിന്റെയും പേരില് നരകത്തിൽ പോയേക്കാം. അതേ സമയം ടീ പാപകർമങ്ങൾ ചെയ്ത എന്റെ നല്ല ഒന്നാന്തരം പാലാക്കാരന്‍ നസ്രാണി സുഹൃത്ത് കുംബസാരിച്ചും പശ്ചാതപിച്ചും അവരുടെ സ്വർഗത്തിൽ ചെല്ലുന്നതുമാണ് .
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും രണ്ടു കൂട്ടരുടേയും നരകത്തിൽ പുഴുക്കൾ ഉള്ളതായി കേട്ടിട്ടുണ്ട്. ഒരു തെറ്റും ചെയ്യാത്ത  ,,നിരുപദ്രവകാരികളായ ( ചൊറിയൻ പുഴു ഒഴികെ ) ഈ പിഞ്ചു പ്രാണികൾ എങ്ങനെ നരകത്തിൽ എത്തി എന്ന് എനിക്കിപോളും മനസ്സിലായിട്ടില്ല.
ഇനി സ്വര്ഗത്തിലെ കാര്യമെടുത്താൽ അവിടെ എങ്ങും ഒരു ജീവി ഉള്ളതായി കേട്ടിട്ടുമില്ല . മനുഷ്യരെപോലെ പിടിച്ചു പാറി നടത്താത്ത ,അഴിമതി കാണിക്കാത്ത ,കൊലപാതകം ചെയ്യാത്ത ,വന സമ്പത്ത് നശിപ്പിക്കാത്ത , ബലാത്സംഗം ചെയ്യാത്ത ഈ ജീവികളൊക്കെയും സ്വർഗവാതിൽ കടക്കേണ്ടതല്ലേ .

പാപങ്ങൾ ഒഴുക്കി കളയാൻ ഗംഗയും . പശ്ചാത്തപിക്കാൻ കുംബസാരക്കൂടും ഉള്ളിടത്തോളം ഞാനും നീയും ഉള്പ്പെടുന്ന മനുഷ്യകുലം പാപങ്ങൾ ചെയ്യുക തന്നെ ചെയ്യും. അപ്പോഴും പറുദീസയിൽ മൃഗങ്ങള്ക്ക് അയിത്തം ആയിരിക്കും. കാരണം അവർ കുംബസാരിക്കാറില്ലല്ലോ... മല ചവിട്ടാറില്ലല്ലോ ..

2016 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഹാപ്പി ബെർത്ത്‌ഡേ




ഇന്ന് എന്റെ ജന്മദിനം ആണ്. 
ഒരു പരീക്ഷണം നടത്തി സ്വയം നിരാശയിൽ വീണു പോയ ദിനം. 
ഞാൻ കരുതി എല്ലാവർക്കും എന്നെ ഇഷ്ടം ആണെന്നു. 
എന്നോടുള്ള കരുതൽ അവർക്ക് ഏറെ ഉണ്ടെന്ന്. 
അവർ എല്ലാ ജന്മദിനത്തിൽ എനിക്ക് ആശംസകൾ നേർന്നു.. 
എനിക്ക് ജോലി കിട്ടിയപ്പോൾ അവർ പറഞ്ഞു , congർats da.. 
ഞാൻ പുതിയ ബൈക്ക് വാങ്ങിയപ്പോൾ അവർ പറഞ്ഞു കലക്കി bro.. 
എനിക്ക് പനി ആണ് എന്നറിഞ്ഞപ്പോൾ അവർ കണ്ണുനീർ പൊഴിച്ചു-ആശങ്കപ്പെട്ടു.
എന്‍റെ പുതിയ നീല ഷർട്ട് നല്ലതാണെന്നു അവർ പറഞ്ഞു. 
വീട്ടിൽ ഉണ്ടാക്കിയ ഓണപ്പായാസം കണ്ട് അവർ കൊതി പൂണ്ടു.
എല്ലാം ഫേസ്ബുക്കിലൂടെ..
അതിന് എന്താ..?
"Social network is the reflection of society" എന്നല്ലേ.
ഇന്നലെ ഞാൻ പരീക്ഷണം ആരംഭിച്ച.
എന്‍റെ ജന്മദിനം മൂടി വെച്ചു.
എല്ലാവരും ഓർക്കുമെന്നു എനിക്ക് അറിയാമായിരുന്നു.
എങ്കിലും ഓർക്കാത്ത ഒന്നു രണ്ടു പേരേ തിരിച്ചറിയാമല്ലോ.
ഞാൻ കാത്തിരുന്നു.
പാതിരാത്രിയായി..
നേരം വെളുത്തു.. 
നട്ടുച്ചയായി.. 
വൈകുന്നേരം ആയി.. 
വീണ്ടും രാത്രിയായി.. 
ആരും ഓർത്തില്ല.. 
ആരേയും കണ്ടില്ല.. 
ആരും മിണ്ടിയില്ല.. 
ഒടുവിൽ മറച്ചു വെച്ച ജന്മദിനം തുറന്നു കാട്ടി,
ആശംസകൾ ഇരന്നു വാങ്ങി ഞാൻ കിടന്നുറങ്ങി.. 

Arvin (18-02-2016)

2016 ഫെബ്രുവരി 13, ശനിയാഴ്‌ച

ഒരു ഫ്ലാഷ്ബാക്ക് കല്യാണക്കഥ




ഞാന്‍ ഫോണെടുത്തതും ഹരി ഒരൊറ്റ കരച്ചില്‍ ആയിരുന്നു.

"ഡാ അവളെ ഞാന്‍ വിശ്വസിച്ചു പോയി..
എന്നോട്..അവള്..."

"എന്താടാ ..?" സമയം പതിനൊന്നര കഴിഞ്ഞിരുന്നു. ഈ സമയത്ത് വിളിച്ച്‌ ഇങ്ങനെ കരയണമെങ്കില്‍ എന്തെങ്കിലും കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ടാകും. ആകാംഷയോടും അതിലേറെ പരിഭ്രമത്തോടും കൂടി ഞാന്‍ അവന്‍റെ കരച്ചിലിന്റെ കാരണം തിരക്കി.

"അമ്മുല്ലേ.. അവളെന്നെ...ന്നെ അവള് ചതിച്ചെടാ.."

ഇതിന് ഞാന്‍ എന്ത് മറുപടി കൊടുക്കാന്‍ ആണ്.
സാരമില്ല എന്ന് പറഞ്ഞ ആശ്വസിപ്പിക്കാന്‍ കഴിയില്ലല്ലോ. ഇതുപോലെ ഉള്ള അവസരങ്ങളിൽ ആളുകളെ എങ്ങിനെ ആശ്വസിപ്പിക്കണം എന്ന് ഇപ്പോഴും എനിക്കറിയില്ല.

"ഹ്മം.. നമുക്ക് എന്താടാ ചെയ്യാന്‍ ഒക്കുക.. .
ഒന്നും പ്രതീക്ഷിച്ചോണ്ട് ഒരാളേം സ്നേഹിക്കുരൂത്.. " എന്‍റെ ഉപദേശം അവന് ഒരു ഉപചാരം പോലെ തോന്നിക്കാണണം.

"സങ്കടം പിടിച്ചു നിര്‍ത്താന്‍ പറ്റാതെ വന്നത് കൊണ്ട് നിന്നോട് പറഞ്ഞെന്നേ ഉള്ളു.
ഹോസ്റ്റലില്‍ ഒക്കെ എല്ലാരും അറിഞ്ഞു..
താഴെ ഇറങ്ങി ചെന്നപ്പോ സിവിലിലെ കുറേ മൈ******* "

അതൊക്കെ ഒരു തമാശ ആയിട്ട് കാണണം എന്ന് പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. അല്ലെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഒന്നുമില്ലാത്ത ഞാന്‍ എങ്ങിനെ അവന്‍റെ ദുഃഖം മനസിലാകാന്‍ ആണ്. ശരിക്കും വിഷമം കാണണം, ഇന്നോ ഇന്നലെയോ തുടങ്ങിയ അടുപ്പം അല്ലല്ലോ. ഹൈ സ്കൂളില്‍ വെച്ച് അസംബ്ലിക്ക് എല്ലാവരുടെയും മുന്നില്‍ നിന്ന് ഒരുമിച്ച് ജനഗണമന പാടുന്ന കാലത്ത് നാമ്പിട്ട ഇഷ്ടം. കാലമിത്ര കഴിഞ്ഞിട്ടും അവരതു കൊഴിഞ്ഞു പോകാതെ സൂക്ഷിച്ചു.

അസൂയ ആയിരുന്നു എനിക്കവനോട്. എനിക്കെന്നല്ല സ്കൂളിലെ മിക്ക ആണ്‍കുട്ടികള്‍ക്കും. കാരണം മറ്റൊന്നുമായിരുന്നില്ല, സ്കൂളിലെ പെണ്‍കുട്ടികളുടെ ആരാധനാപാത്രമായിരുന്നു ഹരി. നന്നായി പാടുന്ന, നൃത്തം ചെയ്യുന്ന ഫുഡ്‌ ബോൾ കളിക്കുന്ന ഹരി സ്കൂളിലെ താരം ആയിരുന്നു. നിറമുള്ള സ്കൂൾ ദിനങ്ങള്‍ വേഗം കടന്നു പോയി. ജീവിതത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന എന്ന് അദ്ധ്യാപകര്‍ അവകാശപ്പെടുന്ന sslc പരീക്ഷയും കഴിഞ്ഞു. കണ്ണീരിന്റെ നനവുമായി പുതിയ തീരങ്ങള്‍ തേടി എല്ലാവരും പല വഴിക്ക് പിരിഞ്ഞു.

അമ്മു സയന്‍സ് ഗ്രൂപ്പ് എടുത്ത് നാട്ടിലെ ഏറ്റവും മികച്ച സ്കൂളില്‍ തന്നെ പ്ലസ് ടൂ പഠിക്കാന്‍ ചേര്‍ന്നു. മാതാപിതാക്കള്‍ രണ്ടു പേരും അദ്ധ്യാപകര്‍ ആയിരുന്നുവെങ്കിലും ഹരിക്ക് അതിന്റെ യാതൊരു ഭാവവും ഇല്ലായിരുന്നു. ക്ലാസ്സിലെ മറ്റ് ഉഴപ്പന്മാരുടെ കൂടെ കണക്കിന്‍റെ say പരീക്ഷ എഴുതാന്‍ അവനും ഉണ്ടായിരുന്നു.

ആ വർഷം പോളി ടെക്നിക്ക് കോളേജിലേക്കുള്ള അഡ്മിഷന്‍ കുറച്ചു വൈകി ആയിരുന്നു. സയന്‍സ് പഠിക്കാന്‍ വേണ്ടത്ര മാര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ അവന്‍ ഇലക്ട്രിക്കല്‍ എന്ജിയനിയറിങ്ങ് ഡിപ്ലോമക്ക് ചേര്‍ന്നു. ഹ്യൂമാനിറ്റിസ് പഠിച്ചാല്‍ മതി എന്ന മാതാപിതാക്കളുടെ നിർബന്ധം അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം ഡിപ്ലോമക്ക് ചേര്‍ന്നതിന്റെ കാരണം അമ്മു ആയിരുന്നു. അമ്മു പഠിച്ചിരുന്ന സ്കൂളും ഹരിയുടെ കോളേജും തമ്മില്‍ ഒരു വില്ലേജ് ഓഫീസിന്റെ അകലമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു പേര്‍ക്കും ദിവസവും കാണാം. ഒരേ ബസില്‍ സഞ്ചരിക്കാം. ഇടക്കിടക്ക് അച്ചൂസ് ബേക്കറിയില്‍ നിന്നു ഓരോ സോഡാ നാരങ്ങാ വെള്ളവും കുടിക്കാം. അങ്ങിനെ സിനിമകളില്‍ സ്ഥിരമായി കണ്ടുവരുന്ന , ഒരു പ്രേമം വര്‍ക്ക് ഔട്ട് ആകാന്‍ ഉള്ള എല്ലാ സാദ്ധ്യതകളും സാഹചര്യങ്ങളും അവരെ കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തി.

വര്ഷം മൂന്ന് വളരെ വേഗം കടന്നു പോയി. അമ്മു പ്ലസ് ടൂ നല്ല മാര്‍ക്കില്‍ പാസ് ആയി ഇലക്ട്രിക്കല്‍ എന്ജിനീയറിങ്ങിനു ചേര്‍ന്നു.അവള്‍ ഒന്നാം വര്ഷം പഠിക്കുന്ന സമയത്ത് ആണ് ഹരി പൊളിടെക്ക്നിക്ക് പാസ് ആകുന്നത്. അവന്‍ ഡിപ്ലോമക്ക് ഡിസ്റ്റിങ്ങ്ഷന്‍ വാങ്ങി പാസായത് എല്ലാവര്ക്കും ഒരു അദ്ഭുതം ആയിരുന്നു . പാസായതിന്റെ സന്തോഷത്തില്‍ എനിക്കും ഞങ്ങളുടെ കൂട്ടുകാരന്‍ നിഖില്‍ ജോസഫിനും (അമ്മുവിന്‍റെ വീടിനടുത്തുള്ള അടുത്തുള്ള സൈക്കിള്‍ ഷോപ്പ് ഉടമ ആയ ജോസപ്പ് ചേട്ടന്‍റെ മകന്‍) അവന്‍ മുട്ട പഫ്സും ഉപ്പിട്ട സോടാ നാരങ്ങാ വെള്ളവും(പിശുക്കൻ) വാങ്ങി തന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്നവന്‍ നിഖിലിന്റെ കയ്യില്‍ ഒരു പഫ്സും പത്ത് രൂപയുടെ മഞ്ചും പൊതിഞ്ഞ് കെട്ടി പ്രിയതമക്ക് കൊടുത്തു വിട്ടിരുന്നു . അത് നിഖിലിന്റെ അനിയത്തി നികിത ആണ് കഴിച്ചത് എന്ന് മാത്രം.

ഇതിനിടയില്‍ അമ്മുവിന്‍റെ കൂടെ തന്നെ പഠിക്കാന്‍ lateral entry വഴി ബി ടെക്കിനു ചേരാന്‍ ഹരി തീരുമാനിച്ചു. ഇത്തവണ അവനെ ഭാഗ്യം തുണച്ചില്ല അവന്‍ തോറ്റുപോയി. അടുത്ത വര്ഷം ശ്രമിക്കാം എന്ന തീരുമാനത്തില്‍ അവന്‍ KSEB യിലെ താല്‍കാലിക ജോലിക്കാരന്‍ ആയി ഒരു വര്ഷം തള്ളി നീക്കി. അങ്ങിനെ അടുത്ത വര്ഷം അവന്‍ അമ്മുവിന്‍റെ കോളേജില്‍ തന്നെ ചേര്‍ന്നു. അമ്മു മൂന്നാം വര്‍ഷവും ഹരി രണ്ടാം വര്‍ഷവും. അന്നവനെ റാഗ് ചെയ്തവരുടെ കൂടെ അമ്മുവും ഉണ്ടായിരുന്നു എന്നതാണ് സത്യമെങ്കിലും അത് അവന്‍ ഇതു വരെ സമ്മതിച്ചു തന്നിട്ടില്ല.

ഡിപ്ലോമയുടെ സഹായത്താല്‍ ഡിഗ്രീ പഠനം ഹരിക്ക് ബുദ്ധിമുട്ട് നിറഞ്ഞത് ആയിരുന്നില്ല, എങ്കിലും ഒന്ന് രണ്ട് സപ്പ്ളികള്‍ അവനും ഉണ്ടായിരുന്നു. എന്‍ജിനീയറിങ്ങില്‍ അതൊക്കെ സാധാരണം ആണല്ലോ. സീനിയര്‍ പെണ്‍കുട്ടിയെ പ്രണയിക്കുക എന്നതായിരുന്നു അവൻ നേരിട്ട ഏക വെല്ലുവിളി. പൂര്‍വകാല കമിതാക്കള്‍ ആണെന്നുള്ള പരിഗണന ഒന്നും ആദ്യ കാലങ്ങളില്‍ സീനിയേര്‍സില്‍ നല്‍കിയിരുന്നില്ല. പിന്നീട് സൗഹൃദങ്ങളുടെ തണലില്‍ അത്തരം സീനിയര്‍ ജൂനിയര്‍ ഈഗോ എല്ലാം അലിഞ്ഞില്ലാതെയായി. കോളേജ് കാലഘട്ടം നന്നായി ആസ്വദിച്ചവര്‍ക്ക് അറിയാം ഈ സീനിയര്‍ ജൂനിയര്‍ അടിപിടിയും റാഗിങ്ങും ഒക്കെ കോളേജിന്‍റെ പടി ഇറങ്ങും മുന്പ് കെട്ടഴിഞ്ഞ് വീണിരിക്കും എന്ന്.

കോളേജിലെ അമ്മുവിന്‍റെ അവസാന വര്‍ഷം. പ്രോജക്റ്റ് വര്‍ക്കിന്‍റെയും പ്രസന്‍റെഷന്‍റെയും തിരക്കുകള്‍ക്ക് ചെറിയ അഴവ് വരുന്ന ഇടവേളകളിൽ അവര്‍ പരസ്പരം കാണാന്‍ സമയം കണ്ടെത്തി. ഉരുളൻ കല്ലുകൾ വിരിച്ച മുറ്റത്തിന്‍റെ ഓരത്തുള്ള, ചുവന്ന ഓട് വിരിച്ച പടിക്കെട്ടുകളില്‍ ഇരുന്ന് ആയിരുന്നു അവര്‍ പലപ്പോഴും സംസാരിച്ചിരുന്നത്. ഫെയര്‍ വെല്‍ പാര്‍ട്ടിയും ഫോട്ടോ എടുപ്പുമോക്കെയായി അമ്മുവിന്‍റെ ബാച്ച് കോളേജില്‍ നിന്നും പിരിഞ്ഞു. പിന്നീടുള്ള ഒരു വര്ഷം ഹരി അവിടെ പഠിക്കുമോ എന്ന കാര്യം ഞങ്ങള്‍ക്ക് ഒക്കെ സംശയം ആയിരുന്നു. അവള്‍ പഠനം കഴിഞ്ഞ് കോളേജില്‍ നിന്നു പോകുന്നത് അവനെ തളര്‍ത്തും എന്ന ഞങ്ങളുടെ ധാരണയെ വളരെ പോസിറ്റീവ് ആയ സംസാരം കൊണ്ട് ഹരി തിരുത്തി. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല, അവന് അറിയാമായിരുന്നു അമ്മു അവനെ പിരിഞ്ഞ് പോകില്ലെന്ന്.

അവന്‍ ഞങ്ങളോട് പറഞ്ഞ പോസിറ്റീവ് സംഭാഷങ്ങള്‍ സത്യമാനെണ്ണ്‍ തെളിയിക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചത്. ആ വര്ഷം തന്നെ അമ്മു കോളേജില്‍ തിരിച്ചെത്തി, ഒരു ഗസ്റ്റ് ലക്ചററുടെ രൂപത്തില്‍. സിനിമകളില്‍ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ജീവിതത്തില്‍ അദ്ധ്യപികാ വിദ്യാര്‍ഥി പ്രണയം വളരെ വെല്ലു വിളി നിറഞ്ഞത് തന്നെ ആയിരുന്നു. പലപ്പോഴും ഹരിക്ക് കിട്ടിയിരുന്ന നല്ല ഇന്‍റെര്‍ണല്‍ മാര്‍ക്കുകളേയും ലാബിലെ ഔട്ട് പുട്ടുകളേയും എല്ലാവരും സംശയ ദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങി. സ്ടാഫ്‌ റൂമിലും ചെറിയ രീതിയില്‍ മുറുമുറുപ്പുകള്‍ കേട്ട് തുടങ്ങി. ഒരിക്കല്‍ HOD വിളിച്ച്‌ താക്കീത് നല്‍കുക വരെ ഉണ്ടായി.

ഇതിന്‍റെ ഒക്കെ പരിണിത ഭലം ആണ് രാത്രിയില്‍ ഹരി എന്നെ ഫോണില്‍ വിളിച്ച്‌ കരഞ്ഞതും സങ്കടം പറഞ്ഞതും ആയ സംഭവ വികാസങ്ങള്‍. എല്ലാം കേട്ടപ്പോള്‍ എനിക്കും വല്ലാതെ വിഷമം തോന്നി. അമ്മു അങ്ങിനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

"ഞാന്‍ എല്ലാം കൃത്യമായി തന്നെ ചെയ്തതാടാ..
ഓട്പുട്ടും കിട്ടിയതാ..
വൈവക്കും നല്ല മാര്‍ക്ക് ഞാന്‍ പ്രതീക്ഷിച്ചതാ.."

"നീ എന്തിനെപറ്റിയാ ഈ പറയുന്നത്.."

"അന്നു അവള്‍ ലാബ്‌ എക്സാം നടക്കുമ്പോള്‍ ഇന്‍വിജിലേഷന്..
അവള്‍ എന്നെ അറിഞ്ഞോണ്ട് തോല്‍പിച്ചതാ.."

എനിക്ക് ഒന്നു പൊട്ടിചിരിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചു.ചിന്തിച്ചു നോക്കിയപ്പോൾ അവൾ ചെയ്തത് തെറ്റായിപ്പോയി എന്നെനിക്കു തോന്നി. എങ്ങിനെ ഒക്കെ ചിന്തിച്ചിട്ടും അവന്‍റെ ഭാവി തകര്‍ക്കുന്ന തീരുമാനം തന്നെ ആയിരുന്നു അവള്‍ എടുത്ത്. അവസാന വര്ഷം, ഒന്നു രണ്ട് വിഷയങ്ങള്‍ പോയെങ്കിലും അവന്‍ എല്ലാം ഏഴുതി പാസ് ആയത് അവള്‍ക്കും കൂടി വേണ്ടി ആയിരുന്നു. എത്രയും വേഗം ഒരു ജോലി നേടാന്‍.

രണ്ടാഴ്ച കഴിഞ്ഞ് ഹരിയെ ടൌണില്‍ വെച്ച് കണ്ടപ്പോള്‍ അവന്‍ ഏറെ മാറിയിരുന്നു. ഏറെ പക്വത വന്നതുപോലെ. ഞാന്‍ അവളെപ്പറ്റി മനപൂർവം ഒന്നും ചോദിക്കാതെ ഇരുന്നിട്ടും അവന്‍ അവളെ കണ്ടിരുന്നു എന്നും അവര്‍ പിരിഞ്ഞു എന്നും എന്നോട് പറഞ്ഞു.

"we broke up " എന്ന് ഒറ്റ ശ്വാസത്തില്‍ അവന്‍പറഞ്ഞു നിര്‍ത്തി. പിണക്കങ്ങള്‍ ഒന്നും ബാക്കി വെച്ചിട്ടില്ലെന്നും. ഇനി ഒരു ഒരുമിക്കല്‍ ഉണ്ടാകില്ല എന്ന് നിസംഗതയോടെ അവന്‍ പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ നിറഞ്ഞിരിക്കുന്ന ബാഷ്പ കണങ്ങള്‍ ഞാന്‍ കണ്ടു. പിന്നീടുള്ള കൂടിക്കാഴ്ച്ചകളില്‍ ഒരിക്കല്‍ പോലും അവന്‍ അമ്മുവിനെ പറ്റി പറഞ്ഞില്ല, ഞാന്‍ ചോതിച്ചിട്ടുമില്ല.

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ഇത് എഴുതുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് ഹരി എന്നെ വിളിച്ചിരുന്നു. അവന്‍റെ കല്യാണത്തിന് എന്നെ ക്ഷണിക്കാന്‍ വിളിച്ചതാണ്. എന്താ വിവാഹം ഇത്ര നേരത്തെ എന്ന് ഞാന്‍ അവനോട് ചോദിച്ചു. വേഗം കെട്ടിയില്ലെങ്കില്‍ പെണ്ണിനെ വേറെ ആണ്‍കുട്ടികള്‍ കെട്ടിക്കൊണ്ട് പോകുമെന്ന് പറഞ്ഞ് അവന്‍ ചിരിച്ചു. പ്രണയ വിവാഹം ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.

അപ്പോഴാണ്‌ എന്‍റെ നാവില്‍ നിന്ന് വികട സരസ്വതി പുറത്ത് ചാടിയത്.
"അമ്മുവിനെ വിളിച്ചിട്ടുണ്ടോടാ..?" ഞാന്‍ അറിയാതെ ചോദിച്ചു പോയി.
ഒരു മധുര പ്രതികാരം എന്ന പോലെ അവന്‍ അത് ചെയ്യും എന്നു ഞാന്‍ കരുതിയിരുന്നു. എന്‍റെ ചോദ്യത്തിന് ഇല്ല എന്ന് ഒറ്റ വാക്കില്‍ മാത്രം മറുപടി നൽകി അവന്‍. ധൃതി ഉണ്ടെന്നും കല്യാണക്കുറി ഫേസ്ബുക്കിൽ അയക്കാം എന്നും പറഞ്ഞ് അവന്‍ പെട്ടന്ന് ഫോണ്‍ വെച്ചു. 

അമ്മുവിനെ പറ്റി ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. എന്‍റെ കുറ്റബോധത്തിന് അല്‍പ സമയത്തിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കല്യാണക്കുറിയില്‍ അവന്‍റെ പെണ്ണിന്റെ പേര് കാണുന്നത് വരെ. തെല്ലൊരദ്ഭുതത്തോടെ ഞാന്‍ അതുറക്കെ വായിച്ചു
'ഹരീഷ്    weds  അമ്മു '










2015 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

അവിരാമം


സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. കാലുകളില്‍ വെള്ളിക്കിലുക്കവുമായി ഓടി വന്ന അമ്മുക്കുട്ടി പിന്നില്‍ നിന്നും അയാളുടെ കഴുത്തില്‍ തൂങ്ങി. പാതി കുടിച്ച ചായഗ്ലാസ് തറയില്‍ വെച്ച്, അമ്മുക്കുട്ടിയെ എടുത്ത് അയാള്‍ മടിയില്‍ ഇരുത്തി. എന്നിട്ട് പിഞ്ചു കവിളില്‍ ഒരു മുത്തം കൊടുത്തു. ഒരേ ഒരു മകള്‍, ഇനി കുട്ടികള്‍ വേണ്ട എന്ന് ഭാര്യയെ പറഞ്ഞു മനസ്സിലാക്കാന്‍ അയാള്‍ ഒരുപാട് കഷ്ടപെട്ടു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ആ തീരുമാനം കൈക്കൊള്ളുമ്പോള്‍ മകളോടുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്നാ ആശങ്ക ആയിരുന്നു അതിന്റെ കാരണമായി അയാളുടെ ഉള്ളിൽ എരിഞ്ഞടങ്ങിയത്.

ഉണ്ണികൃഷ്ണനുമായുള്ള വിവാഹ ശേഷം വിദേശത്തുള്ള നഴ്സിംഗ് ജോലി വേണ്ടെന്നു വെച്ച് ജാനകി  നാട്ടിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ഒരിക്കല്‍ പോലും അവളുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അയാളോ, അയാളുടെ താല്പര്യങ്ങൾക്ക് അവളോ  എതിരു നിന്നിട്ടില്ല. മാതൃകാ ദമ്പതികള്‍ എന്ന ഔപചാരികതയുടെ പതക്കം ചുറ്റുപാടുമുള്ളവര്‍ അവരുടെ കഴുത്തില്‍ അണിയിച്ചിരുന്നു.

"അച്ഛനും മോളും മഴയും നനഞ്ഞിരുന്നോ..പനിപിടിച്ച് വിറച്ച് കിടക്കുമ്പോ ഞാന്‍ ഉണ്ടല്ലോ നോക്കാന്‍.."

"നിന്റെ അമ്മ ഇന്ന് നല്ല ചൂടിലാണല്ലോടി..?"

"ആഹ്.. അപ്പനും മോളും കൂടിയാ പിന്നെ ഞാന്‍ ഔട്ട്‌, അങ്ങനെ ഇപ്പൊ ഒറ്റക്ക് പനിച്ച് കിടക്കണ്ട..ഞാനും കൂടാം മഴ കാണാന്‍" അയാളുടെ കാതില്‍ മൃദുവായൊന്നു നുള്ളിയിട്ട് അവളും വന്നിരുന്നു പടിക്കെട്ടില്‍.

ഓടു മേഞ്ഞ മേല്‍ക്കൂരയില്‍ നിന്നും മഴ വെള്ളം നിലത്തു നിരനിരയായി കുഴികള്‍ തീര്‍ത്തു. പുതിയ വീട് വെക്കുമ്പോള്‍ അയാള്‍ക്ക് ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. വലിയൊരു പറമ്പിന്‍റെ നടുവിലൂടെ ഇരുവശവും കുറ്റിച്ചെടികള്‍ കൊണ്ട് വേലി തീര്‍ത്ത ഒരു മണ്ണു വഴി. അത് അവസാനിക്കുന്നിടത്ത് വിസ്താരമുള്ള മുറ്റത്തിന് ഒത്ത നടുക്ക് ഒരു കൊച്ചു വീട്. ചുറ്റിലും മരങ്ങളും പൂച്ചെടികളും വേണം. ചെമ്പകവും രാജമല്ലിയും ചെമ്പരത്തിയും മന്ദാരവും മുറ്റത്തിന്റെ ഓരം ചേര്‍ന്നു പൂത്തു നില്‍ക്കണം. ഗേറ്റിനു മുകളില്‍ കൂടി കമാനം പോലെ വള്ളിമുല്ല പടര്‍ത്തി വിടണം. വീടിനു മുന്നില്‍ ഇരിക്കാന്‍ ഇളം തിണ്ണ വേണം. കരിങ്കല്ല് പടിക്കെട്ടുകള്‍ ഉള്ള വീടിന്റെ മേല്‍ക്കൂര ഓടു മേഞ്ഞു ഭംഗി ആക്കണം. പറമ്പിന്റെ ഒരു മൂലയില്‍ വെട്ടുകല്ലുകൊണ്ട് പടിക്കെട്ടുകള്‍ തീര്‍ത്ത ഒരു കുളം വേണം.തൊട്ടാവാടിയും മഷിത്തണ്ടും വളരുന്ന ആ പടിക്കെട്ടില്‍ പച്ച നിറമുള്ള വെള്ളത്തിലേക്ക് കാലും നീട്ടി ഇരുന്നാല്‍ കാലുകളെ ഇക്കിളിയാക്കി നീന്തി നടക്കുന്ന ചെറു മീനുകളെയും, അവറ്റകളെ കൊത്തി എടുത്ത് പറക്കാന്‍ തപസ്സിരിക്കുന്ന കൊക്കുകളേയും കാണാന്‍ കഴിയണം. ഇങ്ങനെ ചാറ്റല്‍ മഴയുടെ നനവുള്ള എണ്ണിയാല്‍ തീരാത്ത സ്വപ്‌നങ്ങള്‍. ഒടുവില്‍ നഗരത്തിനടുത്ത് ഏഴര സെന്റ്‌ സ്ഥലം വാങ്ങി വീട് വെച്ചപ്പോള്‍ പല സ്വപ്നങ്ങളും, ഓടിട്ട മേല്‍ക്കൂര ഉള്ള ആ ചെറിയ വീടിന്റെ അടിത്തറയില്‍ സംസ്കരിക്കപ്പെട്ടു. ഒരു വള്ളിമുല്ല മാത്രം സ്വപ്നങ്ങളുടെയും ചില പഴയ ഒര്‍മകുളുടേയും പ്രതീകമായി അയാള്‍ നട്ടു വളര്‍ത്തി.

മഴ ചെറുതായി ഒന്നു തോര്‍ന്നപ്പോഴേക്കും സന്ധ്യ ആകാറായിരുന്നു. മഴ വന്നപ്പോള്‍ പിണങ്ങിപ്പോയ കറണ്ട് തിരിച്ചു വന്നു. അകത്തു നിന്നും തനിയെ ഓണായ റേഡിയോ ശബ്ദിച്ചു

..........ആകാശവാണി കൊച്ചി എഫ് എം. നൂറ്റിരണ്ട് ദശാംശം മൂന്ന് മെഗാ ഹെര്‍ട്സ്. ഇപ്പോള്‍ സമയം ആറു മണി കഴിഞ്ഞ് ഒരു മിനിട്ട് ഇരുപത്തിയാറു സെക്കണ്ട്..ഇനി.........

"മോളേ അതൊന്ന് പോയി നിര്‍ത്തിക്കേടീ.." ഉണ്ണികൃഷ്ണന്‍ മകളെ മടിയില്‍നിന്നും എടുത്ത് താഴെ ഇരുത്തി. അച്ഛന്റെ വാക്കും കെട്ടിപിടിച്ചുകൊണ്ട് ഒരു വെള്ളിക്കിലുക്കത്തോടെ അവള്‍  അകത്തേക്കോടി.

"വാ, അകത്തേക്ക് വാ.. ഇവിടിരുന്നിനി തണുപ്പ് കൊള്ളണ്ട.." ജാനകി അയാളെ എഴുന്നേല്‍പ്പിക്കാന്‍ നോക്കി.

"ജാനൂ നീ ആ മുല്ല കണ്ടോ..?"

"മം.. എന്തേ..?"

"ഇത്രേം മഴ പെയ്തിട്ടും കൊഴിയാത്ത എത്ര പൂവാന്ന് നോക്കിക്കേ അതില് ..!
ആ ചെമ്പകോം ഇത് പോലെ പൂത്ത് നിക്കണുണ്ടാകുമോ..?"

"ചെമ്പകോ !! നമുക്ക് ചെമ്പകം ഇല്ലല്ലോ അതിനു"

"നമ്മുടെ അല്ലെന്റെ ജാനൂ അവള് നട്ടില്ലേ..അത് "

"ആര് നട്ടത്... ഉണ്ണിയേട്ടന്റെ ആ ഫ്രണ്ടോ?"

"മം.. അതന്നെ. ഞങ്ങള്‍ക്ക് ഓരോ ചെടി നടണംന്ന് മോഹം ഉണ്ടാര്‍ന്നു. ഒരുമിച്ച് നടണം എന്നാര്‍ന്നു"

"ഇതെത്രാമത്തെ തവണയാ ഉണ്ണിയേട്ടനീ കഥ പറയണേ..അത് ഇത്ര വല്യ കാര്യാണോ അത്, ഒരു ചെടി നടണേല്‍ എപ്പോ വേണേലും നടാല്ലോ." ജാനകി ഇടയ്ക്കു കയറി.

"അതല്ല ജാനൂ ...ഹ്മം..അത് നിനക്ക് പറഞ്ഞാ മനസിലാകില്ല.."

"പുതിയ കാര്യം വല്ലതും ആണെങ്കില്‍ പറയ്, എനിക്ക് മനസിലാകുമോ എന്ന് നോക്കാം" അവള്‍ പറഞ്ഞു.

"എന്നോ ഒരിക്കല്‍ കോളേജില്‍ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍യാത്രക്കിടെ ഒരു ക്യാഷ്വല്‍ ടോക്കില്‍ ഞാന്‍ അവളോടു ചോദിച്ചു, പഠിത്തം ഒക്കെ അവസാനിച്ച് ജോലി ആയി, കല്യാണമൊക്കെ കഴിഞ്ഞാല്‍ പിന്നെ ഈ കൂട്ട് ഒക്കെ ഇങ്ങനെ ഉണ്ടാകുവോ എന്ന്..! അപ്പൊ അവളു പറയുവാ അതൊന്നും പറയാന്‍ പറ്റില്ല നീ ഈ കൂട്ടിന്റെ ഓര്‍മ്മക്ക് ഒരു സ്മാരകം പണിയാന്‍.. തമാശ ആയിരുന്നുവെങ്കിലും നല്ല ഒരു ആശയം തന്നെ ആയിരുന്നു അത്. അല്ലേ ജാനൂ?.."

ഓടിന്റെ തുമ്പത്തുനിന്നും വീഴുന്ന വെള്ളത്തുള്ളികള്‍ കൈകളില്‍ എത്തി പിടിച്ച് ഒരു കേള്‍വിക്കാരിയായി ജാനു നിന്നു. അയാള്‍ തുടര്‍ന്നു.

"എനിക്ക് ഒത്തിരി ഐടിയകള്‍ ഉണ്ടെന്ന് അവള്‍ പറയുമായിരുന്നു. ഈ ചെടി നടല്‍ ഐഡിയയും അന്നു മുന്നോട്ട് വെച്ചത് ഞാന്‍ തന്നെയാ. എനിക്കിഷ്ടം മുല്ലയായിരുന്നു. അവള്‍ക്ക് ചെമ്പകകോം. നമ്മുടെ നാട്ടിലെ വീടിന്റടുത്തുള്ള ഇന്ദിരചേച്ചി ഇല്ലേ.. അവരുടെ പറമ്പിന്റെ അതിരില് നല്ല തത്തമ്മപച്ച നിറവുള്ള പൂവുണ്ടാകുന്ന ഒരു ചെമ്പകമുണ്ടാർന്നു. അവരുടെ പറമ്പിന്റടുത്തുള്ള തൊണ്ട് വലുതാക്കി റോഡ് വെട്ടിയപ്പോ ആ മരം പോയി. നമ്മുടെ കല്യാണത്തിനൊക്കെ കുറേ മുമ്പാണ്. അതിന്റെ ഒരു കമ്പ് ഞാന്‍ തന്നെയാ അന്നവള്‍ക്ക് നടാനായി പറിച്ചു കൊടുത്തത്. നല്ല മണാ അതിന്റെ പൂക്കള്‍ക്ക്. ഒരിക്കല്‍ വിളിച്ചപ്പൊ അവളത് നട്ടെന്ന് പറഞ്ഞാര്‍ന്നു. അവള്‍ കല്‍ക്കട്ടക്ക് പോയ ശേഷം ഞങ്ങള്‍ അതിനെപ്പറ്റി ഒന്നും പിന്നെ സംസാരിച്ചിട്ടില്ല. അവള്‍ അതൊക്കെ മറന്നു കാണും. ഈ ഓര്‍മകള്‍ ഉണ്ടാകുന്നത് തന്നെ മറക്കാന്‍ വേണ്ടീട്ടാണെന്നു ചിലപ്പോള്‍ തോന്നാറുണ്ട് "

"ഞാന്‍ പോണു വിളക്ക് കൊളുത്താറായി, നിങ്ങള് പഴയ കൂട്ടുകാരീനേം ഓര്‍ത്തോണ്ടിരുന്നോ." ജാനു അകത്തേക്ക് പോയി

അയാള്‍ അവിടെ തന്നെ കുറേ നേരം ഇരുന്നു. വീടിനുള്ളില്‍ നിന്നും അമ്മുക്കുട്ടി ഉറക്കെ നാമം ജപിക്കുന്നുണ്ടായിരുന്നു. കത്തിച്ചു വെച്ച ചന്തനതിരിയുടെ സുഗന്ധം. തണുപ്പ് ആയതോടെ ഈയലുകള്‍ പൊങ്ങിത്തുടങ്ങി. ഒന്നിനു പിറകെ ഒന്നായി മണ്ണിനടിയില്‍ നിന്നും അവർ പറന്നുയര്‍ന്നു. മുൻവശത്തെ ടൂബ് ലൈറ്റിന്റെ ചുറ്റും അവറ്റകള്‍ പാറി നടന്നു. ചിലത് ചിറക് കൊഴിഞ്ഞ് നിലത്തു വീണു. ചിലതിനെ പല്ലികള്‍ തിന്നു തീര്‍ത്തു. അവശേഷിച്ചവ ആസന്നമായ വിധി ഏറ്റുവാങ്ങാന്‍ ലൈറ്റ് വേട്ടത്തിനു ചുറ്റം വട്ടം കറങ്ങിക്കൊണ്ടേ ഇരുന്നു.

മഴ വീണ്ടും ആര്‍ത്തലച്ചു പെയ്തു തുടങ്ങി. മഴയുടെ താളത്തില്‍ ഉള്ള ശബ്ദവിന്യാസങ്ങള്‍ ഒഴിവാക്കിയാല്‍ എങ്ങും നിശബ്ദത. ദൂരെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം ഇടക്ക് മിന്നായം പോലെ കാണാം. അതിനുമപ്പുറം അകലെ ആകാശത്തിന്റെ അതിരില്‍ ചെറിയ മിന്നല്‍പ്പിണറുകള്‍ തെളിഞ്ഞു മായുന്ന കാഴ്ചകള്‍. അയാള്‍ അതെല്ലാം കണ്ട് അവിടെ തന്നെ ഇരുന്നു. ഇടക്കെപ്പോഴോ നടക്കല്ലില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ ചാര്കസേരയിലേക്ക് സ്ഥാനം മാറ്റി എന്ന് മാത്രം.

"അച്ചേ.. ചോറുണ്ണാൻ വിളിക്കണു അമ്മ" അമ്മുക്കുട്ടിയുടെ കൊഞ്ചിയുള്ള വിളി ഏറെ നേരത്തിനു ശേഷം അയാളെ അകത്തേക്ക് കൊണ്ടു വന്നു. അവളുടെ കൊച്ചു കിണുങ്ങലുകള്‍ മാറ്റി നിര്‍ത്തിയാല്‍ പതിവിനു വിപരീതമായി അത്താഴം കഴിപ്പ്‌ തീര്‍ത്തും തണുപ്പന്‍ മട്ടില്‍ ആയിരുന്നു. ഓഫീസ് വിശേഷങ്ങളോ നാട്ടുകാര്യങ്ങളോ അന്നവര്‍ പങ്കു വെച്ചില്ല. മൗനം  നിറഞ്ഞ ആ മുറിക്കുള്ളില്‍ അയാള്‍ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

"'നീ എന്താ മിണ്ടാതിരിക്കുന്നേ..?കഴിക്കണില്ലേ ?"

"ഇപ്പോളാണോ ഞാന്‍ കഴിക്കാത്തത് കാണുന്നത്.. നിങ്ങള് കഴിക്ക്.." ശാന്തമായാണ് അവള്‍ അത് പറഞ്ഞതെങ്കിലും ആ ഭാവമാറ്റം അയാള്‍ കാണാതിരുന്നില്ല

"തലവേദന ഉണ്ടോ..?"

"ഇല്ല.."

ഒന്‍പതു മണി ആയി. വൈകിട്ട് തുടങ്ങിയ മഴ ഇതു വരെ തോര്‍ന്നിട്ടില്ല. ഈ അടുത്ത ദിവസങ്ങളില്‍ ഒന്നും ഇത്രയും ശക്തമായി മഴ പെയ്തിട്ടില്ല. കറണ്ട് പോകുകയും വരികയും ചെയ്യുന്നു. മഴയുടെ തണുപ്പിന്റെ സുഖത്തില്‍ അമ്മുക്കുട്ടി നേരത്തെ ഉറങ്ങി. അവളുടെ നാലു വര ബുക്ക്‌ ഡൈനിംഗ് ടേബിളിന്റെ മുകളില്‍ തുറന്ന് ഇരിക്കുന്നു. താന്‍ പഠിക്കാത്ത തനിക്കറിയാത്ത ഏതോ ഒരു നഴ്സറിക്കവിത അതില്‍ ആവര്‍ത്തിച്ച് രണ്ട് പേജ് എഴുതിയിട്ടുണ്ട്. അയാളുടേത് പോലെ ആയിരുന്നില്ല, നല്ല കൈയ്യക്ഷരം ആണ് മകളുടെ. മകളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് അഭിമാനം തോന്നി. ഈ കഴിഞ്ഞ PTA മീറ്റിങ്ങിലും ടീച്ചര്‍ പറഞ്ഞിരുന്നു അവള്‍ മിടുക്കിയാണെന്ന്.

ഇനി കറണ്ട് വരുമെന്നു തോന്നുന്നില്ല. മെഴുകുതിരി വാങ്ങാനും മറന്നു. ഉള്ള രണ്ട് എണ്ണം തീരാറായി. നേരത്തേ ഉറങ്ങാം എന്ന ചിന്തയോടെ അയാള്‍ കിടപ്പു മുറിയിലേക്ക് കടന്നു. ജനലുകള്‍ എല്ലാം ഭദ്രമായി അടച്ചിരുന്നുവെങ്കിലും മുറിക്കുള്ളില്‍ തണുപ്പ് ഉണ്ടായിരുന്നു. ഓടിട്ട വീടിന്റെ ഒരു പോരായ്മ ആയി അതയാള്‍ക്കു തോന്നി. ഫാമിലീ കോട്ടിന്റെ ഒരരികില്‍ ഭിത്തിക്കഭിമുഖമായി അമ്മുക്കുട്ടി നല്ല ഉറക്കത്തില്‍ ആണ്. അവളെ കെട്ടിപ്പിടിച്ച് ജാനകിയും. ഇത്രയും നേരത്തേ ഉറങ്ങി ശീലം ഇല്ലാത്തതു കൊണ്ടാകാം അയാള്‍ക്ക് ഉറക്കം വന്നില്ല. എന്തൊക്കെയോ ആലോചിച്ചു കുറേ നേരം കിടന്നു. പിന്നെ എഴുന്നേറ്റ് ഒരു പുസ്തകം വായിച്ച്കൊണ്ടിരുന്നു. കട്ടിലില്‍ ഭിത്തിയിലേക്ക് ചാരി ഇരുന്നുള്ള ആ വായനയെ അലോസരപ്പെടുത്തിക്കൊണ്ട് എവിടെ നിന്നോ അടക്കി പിടിച്ചുള്ള വിതുമ്പലുകള്‍ ഉണ്ണികൃഷ്ണന്‍ കേട്ടു. പുറത്ത് നിന്നല്ല മുറിയില്‍ നിന്നു തന്നെ ആണ്.

"ജാനു.. എന്താടീ എന്താ..? നോക്കിക്കേ ഇങ്ങിട്ട് തിരിഞ്ഞേ.."തേങ്ങല്‍ ഒരു കരച്ചിലിലേക്ക് മാറി. അയാള്‍ ബലമായി അവളെ തനിക്കഭിമുഖമായി എഴുന്നേല്‍പ്പിച്ചിരുത്തി. "മോള് കേള്‍ക്കും..അവള് ഉണരും.. എന്താ പറ്റിയെ..എന്തിനാ കരയണേ..?"

"നിങ്ങടെ മനസില് ഇപ്പളും അവളല്ലേ...എന്നോട് തീരെ ഇഷ്ടയില്ല നിങ്ങള്‍ക്ക്.."

"ആരുടെ കാര്യാ നീയീ പറയണേ..? എന്താ ഇപ്പൊ അങ്ങനൊക്കെ തോന്നണെ ?"

"അറിയില്ലാല്ലേ..? എന്തിനാ നിങ്ങളാ മുല്ല പടര്‍ത്തി വിട്ടേക്കണെ..? ഗേറ്റില് ലൈറ്റ് പിടിപ്പിക്കാന്‍ അത് വെട്ടണംന്ന് അന്ന് കരണ്ടിന്റെ ആള് പറഞ്ഞപ്പോ നിങ്ങള് ലൈറ്റേ വേണ്ടാന്ന് വെച്ചു... മോളുണ്ടായപ്പോ അവളെ അമ്മൂന്ന് വിളിക്കാന്നു പറഞ്ഞു... അവള്‍ടെ പേരാന്ന് അറിഞ്ഞിട്ടും ഞാന്‍ എതിരൊന്നും പറഞ്ഞില്ലല്ലോ... വേറെ കുട്ടികള്‍ വേണ്ടാന്ന് പറഞ്ഞതും അവള്‍ടെ പേര് മോള്‍ക്കിട്ടതും അവളോടുള്ള സ്നേഹം കൊണ്ടല്ലേ.. അവള്‍ടെ ചെമ്പകം എന്തായാല് നിങ്ങള്‍ക്കെന്താ.. ഇപ്പൊ അവളേം ഓര്‍ത്തോണ്ട് ഇരിക്കുവല്ലാര്‍ന്നോ ഉറങ്ങാണ്ട്.... ഞാന്‍ കുറച്ച് നാളായി ശ്രദ്ധിക്കുണുണ്ട്, നിങ്ങള്‍ക്ക് എന്നോട് തരിമ്പും ഇഷ്ടയില്ല.." ചോദ്യങ്ങളുടെയും പരിഭവം പറച്ചിലിന്റെയും ഒരു പുഴ അവളുടെ കണ്ണുകളില്‍ നിന്നും കവിളുകള്‍ വഴി താഴേക്കൊഴുകി.

അയാള്‍ക്ക് ആദ്യം ഒന്നു പൊട്ടിച്ചിരിക്കാന്‍ ആണ് തോന്നിയത്. അതവളെ കൂടുതല്‍ മുറിപ്പെടുത്തും എന്നയാള്‍ ഭയന്നു. അതിനു മുതിരാതെ സ്വയം നിയന്ത്രിച്ചു കൊണ്ട് അയാള്‍ അവളുടെ മുടിയിഴകളില്‍ തലോടി.

"നിനക്കറിയില്ലേ ജാനൂ എന്നെ...ഏഴു വർഷം കഴിഞ്ഞില്ലേ, ഇനിയും മനസ്സിലായിട്ടില്ലേ എന്നെ നിനക്ക്...? സ്നേഹമില്ലാന്നൊക്കെ നിന്റെ തോന്നലാ.. നീ ഈ സീരിയലൊക്കെ കണ്ടിട്ട് വേണ്ടാത്തതോരോന്നു ചിന്തിച്ച് കൂട്ടുവാ. അവളെയും നിനക്ക് അറിയാവുന്നതല്ലേ. ഇപ്പോള്‍ അവള്‍ നിന്റെയും കൂട്ടുകാരി അല്ലേ. എന്നോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിന്നോട് അല്ലേ അവള്‍ ഇപ്പോള്‍ സംസാരിക്കാറ്. കുറച്ച് നാളായിട്ട് അവള്‍ വിളിക്കാറില്ല, എന്താണെന്ന് അറിയില്ലല്ലോ എന്ന് നീ തന്നെ അല്ലെ എന്നോട് പറഞ്ഞത് ജാനൂ.."

അയാളുടെ സന്ത്വനങ്ങളില്‍ ആ കരച്ചില്‍ തങ്ങലുകള്‍ ആയി ഒതുങ്ങി. അവള്‍ അയാളോട് കൂടുതല്‍ ചേര്‍ന്നിരുന്നു. അപ്പോഴും മഴ തോര്‍ന്നിരുന്നില്ല, ദൂരെ എവിടെയോ ഇടിമുഴങ്ങുന്നതിന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കാമായിരുന്നു. തേങ്ങല്‍ അടക്കി അവള്‍ പറഞ്ഞു.

"എനിക്കറിയാം അതൊക്കെ.. സങ്കടം വന്നപ്പോ പറഞ്ഞതാ... എന്നാലും ഞാന്‍ അറിയാതെ അങ്ങനൊക്കെ ആലോചിച്ചു പോകുവാ... ഇന്നവളെ പറ്റി ഒക്കെ പറഞ്ഞപ്പോ.. എനിക്ക്.. അറിയാതെ.. ആ മുല്ല നമുക്ക് വേണ്ട.. അത് കാണുമ്പോഴൊക്കെ.."

"നീ തന്നെയാ എനിക്ക് വലുത്. പിന്നെ നീ പറഞ്ഞതും ശരിയാ, ഗേറ്റില്‍ ഒരു ലൈറ്റ് വേണം. രാത്രി വരുമ്പോള്‍ വഴിയില്‍ ഇഴജന്തുക്കള്‍ എന്തെങ്കിലും കിടന്നാല്‍ കാണാന്‍ കൂടി കഴിയില്ല....."

താന്‍ തന്നെയാണ് തെറ്റുകാരന്‍. അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തരുതായിരുന്നു. അല്ലെങ്കില്‍ തന്നെ ഒരു ചെടിയില്‍ ഒതുക്കാവുന്ന ഓര്‍മകള്‍ അല്ലല്ലോ തങ്ങള്‍ക്കിടയില്‍ ഉള്ളത്. പടര്‍ന്നു പന്തലിച്ച ഒരു വള്ളിമുല്ലയുടെ പേരില്‍ തന്റെ പ്രിയ ചങ്ങാതിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ അയാള്‍ ആഗ്രഹിച്ചില്ല. ജാനുവും അമ്മുവും അയാള്‍ക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു. രണ്ടു പേരും പരസ്പരം മുഖം തിരിച്ച് നടക്കുന്നത് അയാളുടെ മനസ്സിലെ തിരശീലയില്‍ തെളിഞ്ഞു. അതൊഴിവാക്കാന്‍ ആ മുല്ല അവിടെ നിന്നു പിഴുതു മാറ്റുകയെ തരമുള്ളൂ. ഇനിയൊരിക്കല്‍ അമ്മു ആ മുല്ലയെപ്പറ്റി ചോദിച്ചാല്‍..? എന്തെങ്കിലും കള്ളം പറഞ്ഞു രക്ഷപെടാം. കള്ളം പറയുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. സാരമില്ല..അയാള്‍ തീരുമാനിച്ചുറച്ചു.

ആ മഴയില്‍ ആദ്യം ആയി ഒരു ഇടി മുഴങ്ങി. ശക്തമായ മിന്നലില്‍ പകല്‍ പോലെ അവിടമാകെ പ്രകാശിച്ചു. എന്തോ പൊട്ടി തകരുന്ന പോലുള്ള ആ വലിയ ശബ്ദം കേട്ട് അമ്മുക്കുട്ടി ഞെട്ടി ഉണര്‍ന്നു.

"ആകാശം പൊട്ടി വീണമ്മേ.." അമ്മുകുട്ടി ഞെട്ടി ഉണര്‍ന്നു നിലവിളിച്ചു.

"ഒന്നൂല്ല മോളേ പേടിക്കണ്ടാട്ടോ.. അച്ഛന്‍ ഇവിടില്ലേ.. "അയാള്‍ കുഞ്ഞു മകളുടെ തലയില്‍ കൈവെച്ചുകൊണ്ടു പറഞ്ഞു. അയാളുടെ ആ വാക്കില്‍ മഴയുടെ തണുപ്പോ ഇടി മുഴക്കത്തിന്റെ ഭീകരതയോ അമ്മുക്കുട്ടി അറിഞ്ഞില്ല. അവര്‍ സുഖമായി ഉറങ്ങി.

"അച്ഛാ നമ്മുടെ മുല്ലച്ചെടി കരിഞ്ഞ പോലെ നിക്കുവാ.." അമ്മുക്കുട്ടിയുടെ ശബ്ദം കേട്ടാണ് അയാള്‍ മുറ്റത്തേക്കിറങ്ങിയത്. പിന്നാലെ ജാനകിയും. ശരിയാണ്, ഇന്നലത്തെ മിന്നലില്‍ കരിഞ്ഞു പോയതായിരിക്കും. താനായിട്ട് അതു പറിച്ചു മാറ്റേണ്ടി വന്നില്ലല്ലോ എന്നയാള്‍ ആശ്വസിച്ചു. എങ്കിലും ജാനകി ആണ് തനിക്ക് വലുത്, അതിനു മുന്നില്‍ താൻ കെട്ടിപ്പിടിച്ചു നടക്കുന്ന ഓര്‍മകളുടെ മാറാപ്പ് താഴെ വെച്ചേ പറ്റൂ, അത് എത്ര ദുഖത്തോടെ തന്നെ ആണെങ്കിലും. ചിന്തകള്‍ ചൂടുപിടിച്ചു തുടങ്ങിയപ്പോള്‍ അതിനെ തണുപ്പിച്ചു കൊണ്ട് ജാനകിയുടെ തണുത്ത കരസ്പര്‍ശം തന്‍റെ തോളില്‍ അയാള്‍ അറിഞ്ഞു.

"സാരമില്ലെന്നേ.. അതിന്റെ ചുവട് കരിഞ്ഞിട്ടില്ല അത് പടര്‍ന്നു കയറിക്കോളും. അതിനി പിഴുത് കളയുവൊന്നും വേണ്ട, അവിടെ നിന്നോട്ടെ. പിന്നെ നമുക്ക് ഒരു ചെമ്പകം കൂടി നടണം അമ്മു അന്നു പറഞ്ഞപോലെ.." അവള്‍ അയാളെ ആശ്വസിപ്പിച്ചു.

ജാനുവിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അമ്മുക്കുട്ടിയുടെ കൈ പിടിച്ച് ഉണ്ണികൃഷ്ണന്‍ വീടിനുള്ളിലേക്ക് നടന്നു. കരിഞ്ഞു നിന്ന മുല്ലയില്‍ അപ്പോഴും താഴെ വീഴാതെ നിന്നിരുന്ന ഒരു വാടിയ മുല്ലപ്പൂവ് സി.വി.ഉണ്ണികൃഷ്ണനെ നോക്കി പുഞ്ചിരിച്ചു.

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ


കുമാരി ടീച്ചര്‍ കടന്നുവന്നതും UKG A ക്ലാസ്സ് നിശബ്ദമായി. വാക്കു പറഞ്ഞിരുന്നത് പോലെ ടീച്ചര്‍ കഥ പറഞ്ഞു തുടങ്ങി.

"പണ്ട് പണ്ട് ഒരിടത്തൊരിടത്ത് ഒരു രാജകൊട്ടാരത്തില്‍ വലിയ പൂന്തോട്ടം ഉണ്ടായിരുന്നു. ആ പൂന്തോട്ടത്തില്‍ ഒത്തിരി പൂക്കള്‍ ഉണ്ടായിരുന്നു. പിച്ചി , ചെമ്പകം ,ചെമ്പരത്തി ,സൂര്യകാന്തി ,മുല്ല ,ജമന്തി  അങ്ങനെ അങ്ങനെ ഒത്തിരി പൂക്കള്‍. പൂച്ചെടികള്‍ക്ക് ഇടയില്‍ പൂന്തോട്ടത്തിനു നടുവില്‍ ഒരു വലിയ പൊയ്ക, കുളം, ഉണ്ടായിരുന്നു. നിറയെ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞിരുന്ന ആ കുളത്തിന്‍റെ നടുക്ക് ഒരു ചെറിയ തുരുത്തില്‍ ഒരു പനിനീര്‍ ചെടി വളര്‍ന്നിരുന്നു.അതില്‍ ഒരിക്കലും വാടാത്ത ഒരു വെളുത്ത പനിനീര്‍പ്പൂവും "

"അതെന്താ ടീച്ചര്‍ പനീര്‍ച്ചെടി  ?"

"പനീര്‍ച്ചെടി അല്ല പനിനീര്‍ച്ചെടി..! റോസാച്ചെടിയെ ആണ് പനിനീര്‍ച്ചെടി എന്ന് വിളിക്കുന്നത്. രോസപ്പൂവിന് പനിനീര്‍ പൂവെന്നും പേരുണ്ട് മോളൂ...

വെളുത്ത നിറമുള്ള ഒരേ ഒരു പനിനീര്‍പ്പൂവുമായി ആ ചെടി പൊയ്കയുടെ നടുക്ക് തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തം ആയിരുന്നു. നിറയെ പൂക്കളും പൂമ്പാറ്റകളും വണ്ടുകളും പക്ഷികളും ഉണ്ടായിരുന്ന ആ പൂന്തോട്ടം സ്വര്‍ഗം പോലെ മനോഹരം ആയിരുന്നു. ആ പൂന്തോട്ടത്തിലെ ഒരു പൂമ്പാറ്റയും ആ പനിനീര്‍പ്പൂവും നല്ല ചങ്ങാതിമാര്‍ ആയിരുന്നു. എന്നും അവര്‍ പരസ്പരം കാണുമായിരുന്നു.  പൂന്തോട്ടത്തിനപ്പുറത്തുള്ള മഞ്ചാടി കുന്നിലെ വിശേഷങ്ങളും . വള്ളിപ്പുഴയിലെ മീനുകളുടെ കഥകളും പൂമ്പാറ്റ ആ പൂവിനു പറഞ്ഞു കൊടുക്കുമായിരുന്നു. സഞ്ചരിക്കാന്‍ കഴിവില്ലാത്ത പൂവിന് അതൊക്കെ കേള്‍ക്കുന്നത് വലിയ സന്തോഷം ആയിരുന്നു. കൂട്ടു കൂടിയും കഥകള്‍ പറഞ്ഞും അവര്‍ വലിയ ചങ്ങാതിമാരായി തുടര്‍ന്നു.

അങ്ങിനെ ഇരിക്കെ ആ നാട്ടിലെ രാജ്ഞിക്ക് കലശലായ ഒരു അസുഖം പിടി പെട്ടു. പേരുകേട്ട ഒരുപാട് വൈദ്യന്‍മാര്‍ ചികിത്സിച്ചിട്ടും ഒരു കുറവും ഉണ്ടായില്ല. രാജാവ് ആകെ സങ്കടത്തില്‍ ആയി. രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു. നാട്ടിലെങ്ങും പട്ടിണിയും ദുരിതവും അയി. പ്രജകളും രാജാവിനെപ്പോലെ തന്നെ സങ്കടത്തില്‍ ആയി.

ഒരു ദിവസം രാജ്യത്തെ പുരോഹിതശ്രേഷ്ഠന്‍ ഒരു സ്വപ്നം കണ്ടു. ദൈവം കാട്ടികൊടുത്ത സ്വപ്നം എന്നാണ് അയാള്‍ അതിനെപ്പറ്റി പറഞ്ഞത്. 
കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ പോയ്കയുടെ നടുക്ക് നില്‍ക്കുന്ന പനിനീര്‍ചെടിയിലെ അവസാനത്തെ വെളുത്ത പൂവ് ഉപയോഗിച്ച് രാജ്ഞിക്ക് മരുന്ന് ഉണ്ടാക്കി നല്‍കിയാല്‍ അവരുടെ രോഗം മാറും. 
അതായിരുന്നു ആ വിചിത്ര സ്വപ്നം.

രാജ്ഞിയുടെ രോഗത്തിനുള്ള വിശേഷപ്പെട്ട മരുന്ന് ഉണ്ടാക്കാന്‍ പോകുന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നു. അറിഞ്ഞവര്‍ അറിയാത്തവരോടും കേട്ടവര്‍ കേള്‍ക്കാത്തവരോടും പറഞ്ഞ് പറഞ്ഞ് ആ കാര്യം നാട്ടില്‍ പാട്ടായി. അധികം താമസിയാതെ പനിനീര്‍പൂവിന്‍റെ കാതിലും ആ വാര്‍ത്ത എത്തി . പൂവ് ആകെ സങ്കടത്തില്‍ ആയി. ഇനി എന്ത് ചെയ്യണം എന്നറിയാതെ അത് പ്രിയപ്പെട്ട കൂട്ടുകാരന്‍ വരുന്നതും കാത്തിരുന്നു.

രാവിലെ തന്നെ മയിലാടുംപാറയിലെ വിശേഷങ്ങള്‍ പറയാന്‍ പൂമ്പാറ്റ സന്തോഷത്തോടെ പറന്നു വന്നു. തനിക്കു സംഭവിക്കാന്‍ പോകുന്ന അപകടത്തെപ്പറ്റി പനിനീര്‍പ്പൂവ് പൂമ്പാറ്റയോട് പറഞ്ഞു. പൂമ്പാറ്റക്ക് സങ്കടം ആയി. രണ്ടു പേരും ഒത്തിരി നേരം ആലോചിച്ചിട്ടും രക്ഷപെടാന്‍ ഉള്ള ഒരു വഴിയും തോന്നിയില്ല. ഒരു ചെറിയ പൂമ്പാറ്റക്ക് എന്ത് ചെയ്യാന്‍ കഴിയും! തന്റെ ചങ്ങാതി ഇല്ലാതാകാന്‍ പോകുകയാണെന്ന് ഓര്‍ത്തപ്പോള്‍ പൂമ്പാറ്റക്ക് കരച്ചില്‍ വന്നു. പഴയ കാര്യങ്ങള്‍ ഓരോന്ന് ഓര്‍ത്തും, പരസ്പരം പറഞ്ഞും അവര്‍ നെടുവീര്‍പ്പിട്ടു. സമയം കടന്നു പോയി. സൂര്യന്‍ അസ്തമിച്ചു ഇരുട്ട് പരന്നു തുടങ്ങി. കിളികളും പ്രാണികളും കൂടണഞ്ഞിട്ടും പൂമ്പാറ്റ അവിടെ തന്നെ ഇരുന്നു. ഈ ഒരു രാത്രി കൂടിയല്ലേ അതിന് സ്വന്തം സുഹൃത്തിന്റെ കൂടെ ഇരിക്കാന്‍ അവസരം ഉള്ളു.

അതിരാവിലെ പൂന്തോട്ടത്തില്‍ പതിവില്ലാത്ത ശബ്ദകോലാഹലം കേട്ടാണ് പൂവ് ഉണര്‍ന്നത്. രാജാവ് മന്തിമാരോടും ഭടന്മാരോടും കൂടി പൂന്ത്ട്ടത്തില്‍ വന്നതിന്റെ ആരവം ആയിരുന്നു അത്. പൂവ് ഭയന്ന് വിറക്കാന്‍ തുടങ്ങി. അതിന്റെ ജീവിതം അവസാനിക്കാറായി, ഏതു നിമിഷവും തന്നെ അവര്‍ ചെടിയില്‍ നിന്ന് വേര്പെടുത്തുമെന്നും, തന്റെ ജീവന്‍ നഷ്ടപെടും എന്നും അത് മനസ്സിലാക്കി. പക്ഷേ ഒന്നും സംഭവിച്ചില്ല, ആരും പോയ്കയുടെ നടുവിലേക്ക് വന്നില്ല. എന്തൊക്കെയോ പിറുപിറുത്തും ദൈവത്തെ വിളിച്ചും നിരാശനായി രാജാവ് മടങ്ങി പോയി. 

പനിനീര്‍ പൂവിന് ഒന്നും മനസ്സിലായില്ല. എന്താണ് തന്നെ പറിച്ചെടുക്കാത്തത് എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് പൊയ്കയിലെ കണ്ണാടി പോലുള്ള തെളിവെള്ളത്തില്‍ സ്വന്തം പ്രതിബിംബം ആ പൂവ് കണ്ടത്. അത് ശരിക്കും അദ്ഭുതം നിറഞ്ഞ ഒരു കാഴ്ച്ച തന്നെ ആയിരുന്നു. ഇന്നലെ വരെ വെളുത്തിരുന്ന ആ പനിനീര്‍പൂവിന്റെ നിറം മാറിയിരിക്കുന്നു.കടും ചുവപ്പ് നിറത്തിലുള്ള തന്റെ പ്രതിബിംബം കണ്ടിട്ട് അത് താന്‍ തന്നെയാണോ എന്ന് ആ പൂവ് ശങ്കിച്ചു നിന്നു. 

പൂവിന് സന്തോഷം അടക്കാന്‍ ആയില്ല. വലിയൊരു അപകടം അല്ലേ അകന്നു പോയത്. തന്റെ കൂട്ടുകാരന്‍ താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിയുമ്പോള്‍ ഒരുപാട് സന്തോഷിക്കും. പനിനീര്‍പ്പൂവ് പൂമ്പാറ്റയെ കാത്തിരുന്നിട്ടും അവന്‍ വന്നില്ല. നേരം കുറേ ആയപ്പോള്‍  പതിവ് പോലെ ഉച്ചക്കാറ്റ് വന്നു.  അത് പനിനീര്‍ച്ചെടിയെ ഒരു വശത്തേക്ക് ചെരിച്ചതും പനിനീര്‍പ്പൂവ് ആ കാഴ്ച്ച കണ്ടു തരിച്ചു നിന്നു. പനിനീര്‍ ചെടിയുടെ ചുവട്ടില്‍ വീണ് കിടക്കുന്നു തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. ചങ്ങാതിയുടെ ജീവനു വേണ്ടി സ്വന്തം രക്തം ഊറ്റി നല്‍കി മരിച്ചു വീണു ആ ചിത്രശലഭം.സ്വന്തം രക്തം കൊണ്ട് അവന്‍ തന്നെ ചുമപ്പിച്ചിരിക്കുന്നു. ദുഃഖം സഹിക്കാന്‍ കഴിയാതെ പനിനീര്‍പ്പൂവ് പൊടിക്കരഞ്ഞു. കരഞ്ഞ് കരഞ്ഞ് ആ പൂവും ഞെട്ടറ്റു വീണു.

പിന്നീട് ആ ചെടിയില്‍ വിരിഞ്ഞിരുന്ന പൂക്കള്‍ എല്ലാം ചുവപ്പ് പൂക്കള്‍ ആയിരുന്നു.  ചുവന്ന റോസാപ്പൂക്കള്‍ ഉണ്ടായത് അങ്ങിനെയാണെന്നാണ് വിശ്വാസം. ആ പൂവിന്‍റെ പിന്തുടര്‍ച്ചക്കാര്‍ ആണത്രേ ഇപ്പോള്‍ ഉള്ള ചുവന്ന പനിനീര്‍ പൂക്കള്‍ " ടീച്ചര്‍ കഥ പറഞ്ഞു നിര്‍ത്തി.

കുട്ടികള്‍ ചിമ്മാതെ ടീച്ചറെ തന്നെ നോക്കിയിരുന്നു. പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു.
"ഞങ്ങള്‍ ഇനി പൂക്കള്‍ പറിക്കില്ല ടീച്ചര്‍"അവര്‍ ഒരുമിച്ചു പറഞ്ഞു.

ഇതുകൂടി വായിച്ചു നോക്കൂ